Wednesday, May 11, 2011

ഒന്നാം മാറാട് കലാപം: അഞ്ചുപേര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവ്

ഒന്നാം മാറാട് കലാപത്തിനിടയില്‍ തെക്കേതൊടി നളിനിയുടെ വീട് ആക്രമിച്ച് തീവെച്ചു നശിപ്പിച്ച കേസിലെ 15 പ്രതികളില്‍  അഞ്ചുപേര്‍ക്ക്  അഞ്ചുവര്‍ഷം കഠിനതടവും പതിനായിരം രൂപ വീതം പിഴയും  മാറാട് പ്രത്യേക കോടതി ജഡ്ജി സോഫി തോമസ് ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. പിഴസംഖ്യയില്‍ 20,000 രൂപ പരാതിക്കാരിയായ നളിനിക്ക് നല്‍കാനും കോടതി വിധിച്ചു. പത്തു പേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.

     തെക്കേപുറത്ത് അബ്ബാസ്(48), തലക്കലകത്ത് ഷാഫി(37), തെക്കേപുറത്ത് മുഹമ്മദലി(53), സീമാമൂന്റകത്ത് കാസ്മി(45), സീമാമൂന്റകത്ത് ആലിക്കോയ(43) എന്നിവരെയാണ്  ശിക്ഷിച്ചത്. വീട് കത്തിച്ചതിന് ബന്ധപ്പട്ട വകുപ്പു പ്രകാരം അഞ്ചു വര്‍ഷവും 10,000 രൂപ വീതം പിഴയും അടക്കണം. മതസ്പര്‍ദ്ധ വളര്‍ത്തിയ തിന് ഒരു വര്‍ഷവും  ആയുധങ്ങളുമായെത്തി ആക്രമം നടത്തിയതിന് ഏഴുമാസവും തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

     കേസിലെ മൂന്നാം പ്രതി തെക്കേപുറത്ത് മുഹമ്മദലി ഒന്‍പതു പേര്‍ കൊല്ലപ്പെട്ട രണ്ടാം മാറാട് കൂട്ടക്കൊലയില്‍ പ്രതിയായി ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവു ശിക്ഷ അനുഭവിച്ചുവരികയാണ്. 2002 ജനുവരി മൂന്നിന് രാത്രി എട്ടോടെയാണ് അക്രമസംഭവങ്ങള്‍ നടന്നത്. ബേപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൊത്തം പതിനാറ് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ തലക്കലകത്ത് അബൂബക്കര്‍(35) കേസ് നടന്നുകൊണ്ടിരിക്കേ മരിച്ചു. തെക്കേപ്പുറത്ത് കാസ്മി(43), അബൂബക്കറിന്റകത്ത് ഹംസക്കോയ(56), തലക്കലകത്ത് അഹമ്മദ് കോയ(53), സീമാമൂന്റകത്ത് കരീം എന്ന അബ്ദുല്‍ കരീ(42), സീമാമൂന്റകത്ത് മൊയ്തീന്‍ കോയ(42), സീമാമൂന്റകത്ത് സിയാവുദ്ദീന്‍(31), പള്ളിത്തൊടി മജീദ്(36), പള്ളിത്തൊടി ബഷീര്‍(56), പുത്തന്‍പീടികയില്‍ ഷംസു(38), പുത്തന്‍പീടികയില്‍ നാസര്‍(32) എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിട്ടത്. വീട് ആക്രമിച്ച് രണ്ടു ലക്ഷം രൂപയുടെ നാശ നഷ്ടങ്ങളുണ്ടാക്കിയെന്നു കാണിച്ചായിരുന്നു നളിനി പരാതി നല്‍കിയത്.

janayugom 110511

1 comment:

  1. ഒന്നാം മാറാട് കലാപത്തിനിടയില്‍ തെക്കേതൊടി നളിനിയുടെ വീട് ആക്രമിച്ച് തീവെച്ചു നശിപ്പിച്ച കേസിലെ 15 പ്രതികളില്‍ അഞ്ചുപേര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും പതിനായിരം രൂപ വീതം പിഴയും മാറാട് പ്രത്യേക കോടതി ജഡ്ജി സോഫി തോമസ് ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ് അനുഭവിക്കണം. പിഴസംഖ്യയില്‍ 20,000 രൂപ പരാതിക്കാരിയായ നളിനിക്ക് നല്‍കാനും കോടതി വിധിച്ചു. പത്തു പേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.

    ReplyDelete