Tuesday, May 10, 2011

മാതൃക്ഷേമത്തില്‍ ഇന്ത്യ ഏറെ പിറകില്‍

അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ പിറകിലാണെന്ന് പഠനം തെളിയിക്കുന്നു. മാതൃദിനത്തോടനുബന്ധിച്ച് ''സേവ് ചില്‍ഡ്രന്‍'' എന്ന സംഘടന പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ആഫ്രിക്കയിലെ പല അവികസിത രാജ്യങ്ങിലേതിലും മോശമാണ് ഇന്ത്യയില്‍ അമ്മമാരുടേയും കുട്ടികളുടേയും സ്ഥിതിയെന്ന് പറയുന്നു.

79 വികസ്വര-അവികസിത രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 75 ആണ്. 2010 ല്‍ ഇന്ത്യ 73-ാം സ്ഥാനത്തായിരുന്നു. ഒരു വര്‍ഷത്തിനകം ഇന്ത്യ 75-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക നില തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ സ്ഥാനം നിര്‍ണയിക്കുന്നത്. ആഫ്രിക്കയിലെ ബോട്‌സ്വാന (51-ാം സ്ഥാനം), കമറൂണ്‍ (73), കോംകോ (74) തുടങ്ങിയ രാജ്യങ്ങളെക്കാള്‍ പിറകിലാണ് ഇന്ത്യ.

വികസ്വര രാജ്യങ്ങളില്‍ മാതൃക്ഷേമത്തില്‍ ഒന്നാം സ്ഥാനം ക്യൂബയ്ക്കാണ്. തൊട്ടുപിറകിലുള്ളത് ഇസ്രയേല്‍, സൈപ്രസ്, അര്‍ജന്റീന എന്നിവയാണ്. ചൈനയുടെ സ്ഥാനം 18 ആണ്. സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയോടു തൊട്ടടുത്തു നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയെക്കാള്‍ രണ്ടു സ്ഥാനങ്ങള്‍ പിറകിലാണ് പാകിസ്ഥാന്‍ (77).

വികസിത രാജ്യങ്ങളില്‍ മാതൃക്ഷേമത്തില്‍ ഒന്നാം സ്ഥാനം നോര്‍വെക്കാണ്. ഓസ്‌ട്രേലിയയും ഐസ്‌ലാന്റുമാണ് തൊട്ടുപിറകെയുള്ളവ. അമ്മമാര്‍ ഏറ്റവും ദുഷ്‌കരമായ സാഹചര്യം നേരിടുന്ന രാജ്യം അഫ്ഗാനിസ്ഥാനാണ്. മാതൃക്ഷേമത്തില്‍ ഏറ്റവും പിന്നണിയിലുള്ള രാജ്യവും അഫ്ഗാനിസ്ഥാനാണ്.

മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുന്നതില്‍ പുരോഗതി നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അഞ്ചു വയസിനു താഴെ പ്രായമുള്ള കുട്ടികളുടെ മരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും ഏറെ മുന്നിലാണ്. ഇന്ത്യയില്‍ ആകെ നടക്കുന്ന പ്രസവങ്ങളില്‍ 53 ശതമാനം മാത്രമെ വിദഗ്ധരായ ആരോഗ്യ സേവകരുടെ സാന്നിധ്യത്തില്‍ നടക്കുന്നുള്ളൂ. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം ഇന്ത്യയില്‍ 66 വയസാണ്. അഞ്ച് വയസിനു താഴെ പ്രായമുള്ള കുട്ടികളുടെ മരണനിരക്ക് ആയിരത്തിന് 66 ആണ്. തൂക്കകുറവുള്ള കുട്ടികളുടെ നിരക്ക് ആയിരത്തിന് 48 ആണ്. ഗര്‍ഭവും പ്രസവവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലം പ്രതിവര്‍ഷം 68,000 സ്ത്രീകളാണ് ഇന്ത്യയില്‍ മരണമടയുന്നത്. പ്രതിവര്‍ഷം 25 ലക്ഷം നവജാത ശിശുക്കള്‍ മരണമടയുന്നു.

സ്ത്രീകളുടെ ആരോഗ്യത്തിന് ഒരു മുന്‍ഗണനയും ലഭിക്കുന്നില്ലെന്നാണ് 'സേവ് ചില്‍ഡ്രന്‍' എന്ന സര്‍ക്കാര്‍ ഇതര സംഘടനയിലെ ഷിരീന്‍ മില്ലര്‍ പറഞ്ഞത്. പെണ്‍കുഞ്ഞിന് കുറച്ച് ആഹാരം മാത്രം നല്‍കുന്നു. പെണ്‍കുട്ടികള്‍ പോഷകാഹാര കുറവിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നു. ചെറു പ്രായത്തില്‍ തന്നെ അവരെ വിവാഹം കഴിച്ചയയ്ക്കുന്നു. തീരുമാനങ്ങള്‍ എടുക്കാന്‍ സ്ത്രീകള്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

janayugom 100511

1 comment:

  1. അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ പിറകിലാണെന്ന് പഠനം തെളിയിക്കുന്നു. മാതൃദിനത്തോടനുബന്ധിച്ച് ''സേവ് ചില്‍ഡ്രന്‍'' എന്ന സംഘടന പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ആഫ്രിക്കയിലെ പല അവികസിത രാജ്യങ്ങിലേതിലും മോശമാണ് ഇന്ത്യയില്‍ അമ്മമാരുടേയും കുട്ടികളുടേയും സ്ഥിതിയെന്ന് പറയുന്നു.

    79 വികസ്വര-അവികസിത രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 75 ആണ്. 2010 ല്‍ ഇന്ത്യ 73-ാം സ്ഥാനത്തായിരുന്നു. ഒരു വര്‍ഷത്തിനകം ഇന്ത്യ 75-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക നില തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ സ്ഥാനം നിര്‍ണയിക്കുന്നത്. ആഫ്രിക്കയിലെ ബോട്‌സ്വാന (51-ാം സ്ഥാനം), കമറൂണ്‍ (73), കോംകോ (74) തുടങ്ങിയ രാജ്യങ്ങളെക്കാള്‍ പിറകിലാണ് ഇന്ത്യ.

    ReplyDelete