Tuesday, August 16, 2011

അന്നാ ഹസാരെ പൊലീസ്‌ കസ്റ്റഡിയില്‍ നിരാഹാരം തുടങ്ങി

ന്യൂഡല്‍ഹി: അന്നാ ഹസാരെ പൊലീസ്‌ കസ്റ്റഡിയില്‍ നിരാഹാരം തുടങ്ങി. ഹസാരെ സംഘമാണ്‌ ഇക്കാര്യം അറിയിച്ചത്‌. വെളളം പോലും കുടിക്കാതെയുള്ള ഉപവാസമാണ്‌ ഹസാരെ നടത്തുന്നതെന്നും അവര്‍ വ്യക്തമാക്കി. ശക്തമായ ലോക്‌പാല്‍ ബില്ല്‌ രൂപീകരണം ആവശ്യപ്പെട്ട്‌ രാവിലെ ഒന്‍പത്‌ മുതല്‍ ഡല്‍ഹിയിലെ ജെ പി പാര്‍ക്കില്‍ നിരാഹാര സമരം ആരംഭിക്കാനിരിക്കെയാണ്‌ രാവിലെ ഏഴരയോടെ ഹസാരയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

മയൂര്‍ വിഹാറിലുള്ള താമസസ്ഥലത്തെത്തി രാവിലെ 7.30 ഓടെ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന അരവിന്ദ് കജ്രിവാളും കിരണ്‍ ബേദിയും ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിരോധനാജ്ഞ ലംഘിച്ച് നിരാഹാരം നടത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും അതിന് മുമ്പേ വീട്ടിലെത്തി ഹസാരെയെ അറസ്റ്റ് ചെയ്തത് അപ്രതീക്ഷ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. മയൂര്‍ വിഹാര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം ഡല്‍ഹിയ്ക്ക് പുറത്തേക്ക് അദ്ദേഹത്തെ കൊണ്ടുപോകുകയാണ് ഉദ്ദേശമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും അറസ്റ്റിനെ തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

അഴിമതിക്കെതിരായ ജനലോക്പാല്‍ ബില്ലിനായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്ച്ച മുതല്‍ ഹസാരെയും അനുയായികളും നിരാഹാരം പ്രഖ്യാപിച്ചത്. തന്നെ അറസ്റ്റു ചെയ്താന്‍ ജയിലിലും നിരാഹാര സമരം തുടരുമെന്നും താന്‍ അറസ്റ്റിലായാല്‍ തന്റെ അനുയായികള്‍ രാജ്യത്തെ ജയിലുകള്‍ നിറയ്ക്കുമെന്നും ഹസാരെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ലോക്പാല്‍ ബില്ലിന്റെ കരടില്‍ വിശ്വാസമില്ലെന്നും മാറ്റത്തിനുവേണ്ടിയുള്ള പോരാട്ടമാണ് താന്‍ തുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
തുടര്‍ന്നാണ് ഡല്‍ഹി ഭരണകൂടം ജെ പി പാര്‍ക്ക് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അറസ്റ്റിനെ തുടര്‍ന്ന് നൂറുകണക്കിന് ജനങ്ങള്‍ മയൂര്‍വിഹാറിലെ ഫ്ലാറ്റ് പരിസരത്ത് തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി. ഇത് ഗതാഗത തടസ്സം സൃഷ്ടിച്ചു. രാജ്യത്തെ മറ്റൊരു അടിയന്തരാവസ്ഥയിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുപോകുന്നതെന്നും ഇതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും കിരണ്‍ ബേദി അറസ്റ്റിനിടെ പ്രതികരിച്ചു.

അറസ്‌റ്റിനെതിരെ ഹസാരെ സംഘം സുപ്രീംകോടതിയിലേക്ക്‌

ന്യൂഡല്‍ഹി: അന്നാ ഹസാരെയെ അറസ്‌റ്റ്‌ ചെയ്‌ത പൊലീസ്‌ നടപടിക്കെതിരെ അദ്ദേഹത്തിന്റെ അനുയായികള്‍ സുപ്രീംകോടതിയെ സമീപിക്കും. അറസ്‌റ്റ്‌ ജനാധിപത്യ വിരുദ്ധമാണെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ഹസാരെയുടെ അനുയായികളിലൊരാളും അഭിഭാഷകനുമായ പ്രശാന്ത്‌ ഭൂഷണ്‍ അറിയിച്ചു. സര്‍ക്കാരിനെതിരെ ഉണരേണ്ട സമയമായി. സമാധാനപരമായി സര്‍ക്കാരിനെതിരെ സമരം നടത്താന്‍ ജനങ്ങളോട്‌ ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സത്യഗ്രഹത്തിന്‌ നിബന്ധനവച്ചത്‌ ഡല്‍ഹി പൊലീസ്‌: ചിദംബരം

ന്യൂഡല്‍ഹി: അന്നാ ഹസാരെയ്‌ക്ക്‌ മുന്നില്‍ ഡല്‍ഹി പൊലീസാണ്‌ ഉപാധികള്‍ വച്ചതെന്നും സര്‍ക്കാരല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. നിരോധനാജ്ഞ ലംഘിക്കുമെന്ന്‌ ഒരാള്‍ പറഞ്ഞാല്‍ അത്‌ ജനാധിപത്യവ്യവസ്ഥിതിയില്‍ അംഗീകരിക്കാനാകില്ലെന്നും ഹസാരെയെ മജിസ്‌ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കുമെന്നും ചിദംബരം പറഞ്ഞു.

പൊലീസ്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ അന്നാ ഹസാരെയ്‌ക്കും കൂട്ടര്‍ക്കും കോടതിയില്‍ ചോദ്യം ചെയ്യാമെന്നും ചിദംബരം പറഞ്ഞു. ഡല്‍ഹിയില്‍ ഹസാരെ അനുകൂലികളായ 1200 നും 1300 നും ഇടയില്‍ ആളുകളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. ഇവരിലധികം പേരും ഛത്രസാല്‍ സ്റ്റേഡിയത്തിലാണെന്നും ചിദംബരം പറഞ്ഞു.

janayugom news

3 comments:

  1. അന്നാ ഹസാരെ പൊലീസ്‌ കസ്റ്റഡിയില്‍ നിരാഹാരം തുടങ്ങി. ഹസാരെ സംഘമാണ്‌ ഇക്കാര്യം അറിയിച്ചത്‌. വെളളം പോലും കുടിക്കാതെയുള്ള ഉപവാസമാണ്‌ ഹസാരെ നടത്തുന്നതെന്നും അവര്‍ വ്യക്തമാക്കി. ശക്തമായ ലോക്‌പാല്‍ ബില്ല്‌ രൂപീകരണം ആവശ്യപ്പെട്ട്‌ രാവിലെ ഒന്‍പത്‌ മുതല്‍ ഡല്‍ഹിയിലെ ജെ പി പാര്‍ക്കില്‍ നിരാഹാര സമരം ആരംഭിക്കാനിരിക്കെയാണ്‌ രാവിലെ ഏഴരയോടെ ഹസാരയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

    ReplyDelete
  2. ഹസാരെയല്ല, ഇനി ഗാന്ധി വന്നാൽ‌പ്പോലും മന്മോഹൻ എടുത്ത് അകത്തിടും.... നാം ആരെയൊക്കെ ചുമക്കണം...

    ReplyDelete
  3. അണ്ണാ ഹസാരെ നടത്തുന്നത് ഫാസിസ്റ്റ് സമരമുറയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎല്‍എ വാര്‍ത്താസമ്മേളനത്തതില്‍ പറഞ്ഞു. ഹസാരെയുടെ സമരങ്ങള്‍ക്ക് അമേരിക്കയുടെ രഹസ്യപിന്തുണയുണ്ടെന്നും ഭരണഘടനയെ അട്ടിമറിക്കാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.

    ReplyDelete