Monday, August 15, 2011

കൃഷ്‌ണഗിരിയില്‍ ഭൂമി പതിച്ചുനല്‍കിയത്‌ ഉദ്യോഗസ്ഥരുടെ വീഴ്‌ച

കല്‍പറ്റ: വയനാട്ടിലെ കൃഷ്‌ണഗിരി വില്ലേജില്‍ ഉള്‍പ്പെട്ട പഴയ മലന്തോട്ടം എസ്റ്റേറ്റില്‍ സര്‍ക്കാറിന്റെ നിയമോപദേശം പോലും തേടാതെ അഞ്ചര ഏക്കറിലേറെ ഭൂമി മൂന്ന്‌ സ്വകാര്യ വ്യക്തികള്‍ക്ക്‌ പതിച്ചുനല്‍കിയ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌ ഗുരുതരമായ വീഴ്‌ചയെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. 1960-ലെ കേരള ഭൂപതിവ്‌ നിയമത്തിന്‌ 2005-ലെയും 2009-ലെയും ഭേദഗതികള്‍ പോലും പരിഗണിക്കാതെയാണ്‌ സ്വകാര്യ വ്യക്തികള്‍ക്ക്‌ കോടികള്‍ വിലവരുന്നതും വൃക്ഷനിബിഢവുമായ ഭൂമി പതിച്ചുനല്‍കിയത്‌.

കേരള ഭൂപതിവ്‌ നിയമത്തില്‍ 2005-ലെ ഭേദഗതി പ്രകാരം മലയോര മേഖലയില്‍ ഒരേക്കറില്‍ കൂടുതല്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക്‌ പതിച്ചുനല്‍കാന്‍ കഴിയില്ല. ഇക്കാര്യം മറച്ചുവച്ചാണ്‌ മൂന്ന്‌ പേര്‍ക്കായി അഞ്ച്‌ ഏക്കര്‍ എഴുപത്തിയെട്ട്‌ സെന്റ്‌ ഭൂമി വിട്ടുകൊടുത്തത്‌. കേരള ഭൂപതിവ്‌ നിയമത്തില്‍ 2009-ല്‍ നിലവില്‍ വന്ന ഭേദഗതി പ്രകാരം ഭൂമി പതിച്ചുകിട്ടുന്ന വ്യക്തിക്ക്‌ പ്രതിവര്‍ഷം 75,000 രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമില്ലെന്ന്‌ പതിച്ചുനല്‍കാന്‍ അധികാരപ്പെട്ട തഹസില്‍ദാര്‍ ഉറപ്പാക്കേണ്ടിയിരുന്നു. ഇതും പാലിച്ചിട്ടില്ല. റൂള്‍ 24 അനുസരിച്ചാണ്‌ ബത്തേരി തഹസില്‍ദാര്‍ കഴിഞ്ഞ ജൂലൈ എട്ടിന്‌ പട്ടയം അനുവദിച്ചിട്ടുള്ളത്‌. വിപണി വിലയെന്ന പേരില്‍ സെന്റൊന്നിന്‌ 1500 രൂപ പ്രകാരം സ്വകാര്യ വ്യക്തികളില്‍ നിന്ന്‌ സ്വീകരിക്കുകയായിരുന്നു. ഭൂമിയുടെ നികുതി സ്വീകരിക്കും മുന്‍പെ ബന്ധപ്പെട്ട ഭൂമിയുടെ അതിരടയാളങ്ങള്‍ കൃത്യമായി പരിശോധിക്കേണ്ട ഉത്തരവാദിത്വം വില്ലേജ്‌ ഓഫീസറില്‍ നിക്ഷിപ്‌തമാണ്‌. സ്വകാര്യ വ്യക്തിക്ക്‌ പതിച്ചുകൊടുത്തിട്ടുള്ള ഭൂമിയില്‍ സര്‍ക്കാറിന്‌ അവകാശപ്പെട്ട ഒരുസെന്റ്‌ പോലും ഉള്‍പ്പെട്ടിട്ടില്ലെന്ന്‌ ഉറപ്പാക്കേണ്ട ഉത്തരവാദിത്വവും വില്ലേജ്‌ ഓഫീസറുടേതാണ്‌. ബന്ധപ്പെട്ട വില്ലേജ്‌ ഓഫീസര്‍ക്കും തഹസില്‍ദാര്‍ക്കും ഇക്കാര്യത്തില്‍ തെറ്റുപറ്റിയെന്ന്‌ ബോധ്യപ്പെട്ടാല്‍ അത്‌ സര്‍ക്കാറിലേക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യേണ്ട ചുമതല ജില്ലാ കലക്‌ടര്‍ക്കുണ്ട്‌. എന്നാല്‍ വില്ലേജ്‌ ഓഫീസര്‍ മുതല്‍ കലക്‌ടര്‍ വരെയുള്ളവര്‍ക്ക്‌ സംഭവിച്ച വീഴ്‌ച മൂടിവെയ്‌ക്കാനാണ്‌ ഇപ്പോഴത്തെ ശ്രമം.

എം പി വീരേന്ദ്രകുമാര്‍, എം പി ചന്ദ്രനാഥ്‌, ചന്ദ്രപ്രഭ എന്നിവരുടെ കൈവശത്തിലുണ്ടായിരുന്നതും വില്ലേജ്‌ ഓഫീസില്‍ നികുതി സ്വീകരിക്കാത്തതുമായ 135 ഏക്കറില്‍ ഉള്‍പ്പെട്ടതും സര്‍ക്കാര്‍ വകയെന്ന്‌ തണ്ടപ്പേരുള്ളതുമായ ഭൂമിയില്‍ നിന്നാണ്‌ മൂന്ന്‌ സ്വകാര്യ വ്യക്തികള്‍ക്ക്‌ പതിച്ചുകൊടുത്ത 5.78 ഏക്കര്‍. ഈ ഭൂമി സംബന്ധിച്ച്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം നടക്കുന്നതിനാല്‍ പതിച്ചുകൊടുക്കാന്‍ പാടില്ലെന്ന്‌ വയനാട്‌ കലക്‌ടറേറ്റിലെ ഫയലില്‍ ബന്ധപ്പെട്ട സെക്ഷന്‍ ക്ലാര്‍ക്ക്‌ എഴുതിയിരുന്നു. ക്രൈംബ്രാഞ്ച്‌ അന്വേഷണം സംബന്ധിച്ച നിയോപദേശം പോലും തേടാതെയാണ്‌ കഴിഞ്ഞ ഏപ്രില്‍ മുതല്‍ പതിച്ചുകൊടുക്കല്‍ ഫയലിന്‌ വേഗതയാര്‍ജിച്ചത്‌. ഭൂമി പതിച്ചുകിട്ടാന്‍ അപേക്ഷിച്ചവര്‍ സെന്റൊന്നിന്‌ 3000 രൂപയെന്ന വിപണി വില നിശ്ചയിച്ചതിനെ ചോദ്യം ചെയ്‌ത്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷികള്‍ക്ക്‌ അനുകൂല വിധിയുണ്ടായി. മൂന്ന്‌ മാസത്തിനകം വിധിപ്രകാരമുള്ള വിപണിവില ഈടാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന കോടതി ഉത്തരവ്‌ നടപ്പാക്കും മുന്‍പെ കേരള ഭൂപതിവ്‌ നിയമത്തില്‍ 2005-ലെ ഭേദഗതിയും ക്രൈംബാഞ്ച്‌ അന്വേഷണം നടക്കുന്ന കാര്യവും ഹൈക്കോടതിയെ ധരിപ്പിക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുണ്ടായ വീഴ്‌ച അതീവ ഗൗരവമാണ്‌. കോടതി അലക്ഷ്യം ഉണ്ടാവുമെന്ന്‌ വരുത്തിത്തീര്‍ത്താണ്‌ നിയമോപദേശം പോലും തേടാതെ മലന്തോട്ടം എസ്റ്റേറ്റില്‍ സര്‍വെ നമ്പര്‍ 427/8, 427/11 എന്നിവയില്‍ കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ കെ ഐ ജോര്‍ജിന്‌ 2.1 ഏക്കറും സര്‍വെ നമ്പര്‍ 427/11ല്‍ ബത്തേരി താന്നിക്കോത്ത്‌ വീട്ടില്‍ ടി പി മത്തായിക്ക്‌ 1.98 ഏക്കറും ഇതേ സര്‍വേ നമ്പറില്‍ താന്നിക്കോട്ട്‌ വീട്ടില്‍ ജോളി തോമസിന്‌ 1.70 ഏക്കര്‍ ഭൂമിയും കഴിഞ്ഞ ജൂലൈ എട്ടിന്‌ പതിച്ച്‌ നല്‍കിയത്‌.

കൃഷ്‌ണഗിരിയില്‍ സര്‍ക്കാറിന്‌ അവകാശപ്പെട്ട ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക്‌ പതിച്ചുനല്‍കിയ സംഭവത്തില്‍ പ്രധാനമായും ആറ്‌ വീഴ്‌ചകളാണ്‌ സംഭവിച്ചിട്ടുള്ളത്‌. 1960-ലെ ഭൂപതിവ്‌ നിയമത്തില്‍ 2005 മുതല്‍ ബാധകമായ ഭേദഗതി ഹൈക്കോടതിയെ അറിയിച്ചില്ല. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെട്ടത്‌ സംബന്ധിച്ച്‌ നിയമസഭയില്‍ പ്രഖ്യാപിച്ച പ്രകാരം ക്രൈംബ്രാഞ്ച്‌ അന്വേഷണം നടക്കുന്ന കാര്യം മറച്ചുവെച്ചു. ഭൂപതിവ്‌ നിയമത്തില്‍ 2009 മുതല്‍ ബാധകമായ സ്വകാര്യ വ്യക്തിയുടെ വരുമാന പരിധി പരിശോധിച്ചില്ല. ദീര്‍ഘകാലമായി നികുതി അടയ്‌ക്കാതെ കിടക്കുന്ന ഭൂമിയുടെ നികുതി സ്വീകരിക്കുമ്പോള്‍ നിയമപരമായ നടത്തേണ്ട സ്ഥലപരിശോധനയോ അതിര്‍ത്തി നിര്‍ണയമോ ഉണ്ടായില്ല. കീഴ്‌ജീവനക്കാരുടെ ഭാഗത്തുണ്ടായ വീഴ്‌ച സര്‍ക്കാറിലേക്ക്‌ അറിയിക്കുന്നതിലും നിയമോപദേശം തേടുന്നതിലും കലക്‌ടര്‍ നടപടി സ്വീകരിച്ചില്ല. കോടിക്കണക്കില്‍ രൂപയുടെ നഷ്‌ടം സര്‍ക്കാറിന്‌ ഉണ്ടാക്കിയ ഈ ഇടപാട്‌, പട്ടയം സമ്പാദിച്ച ഭൂമിയിലെ മരം മുറി കേസിലേക്ക്‌ മാത്രം ഒതുക്കാനാണ്‌ ഉന്നതതലത്തില്‍ നീക്കങ്ങള്‍ നടക്കുന്നത്‌. ഭരണപക്ഷ രാഷ്‌ട്രീയ പിന്‍തുണയോടെ നടത്തിയ ഭൂമി ഇടപാടിലൂടെ സര്‍ക്കാറിന്‌ നഷ്‌ടം കോടികളുടേതാണ്‌.

janayugom 150811

1 comment:

  1. വയനാട്ടിലെ കൃഷ്‌ണഗിരി വില്ലേജില്‍ ഉള്‍പ്പെട്ട പഴയ മലന്തോട്ടം എസ്റ്റേറ്റില്‍ സര്‍ക്കാറിന്റെ നിയമോപദേശം പോലും തേടാതെ അഞ്ചര ഏക്കറിലേറെ ഭൂമി മൂന്ന്‌ സ്വകാര്യ വ്യക്തികള്‍ക്ക്‌ പതിച്ചുനല്‍കിയ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌ ഗുരുതരമായ വീഴ്‌ചയെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. 1960-ലെ കേരള ഭൂപതിവ്‌ നിയമത്തിന്‌ 2005-ലെയും 2009-ലെയും ഭേദഗതികള്‍ പോലും പരിഗണിക്കാതെയാണ്‌ സ്വകാര്യ വ്യക്തികള്‍ക്ക്‌ കോടികള്‍ വിലവരുന്നതും വൃക്ഷനിബിഢവുമായ ഭൂമി പതിച്ചുനല്‍കിയത്‌.

    ReplyDelete