Monday, August 15, 2011

അണ്ണാ ഹസാരെക്ക് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: അഴിമതി തടയാന്‍ സമഗ്രമായ ലോക്പാല്‍ ബില്‍ വേണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ പ്രഖാപിച്ച നിരാഹാര സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ചൊവ്വാഴ്ച മുതല്‍ സമരം തുടങ്ങുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്. സര്‍ക്കാര്‍ വച്ച ഉപാധികള്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് അനുതി തടഞ്ഞത്. സമരം പ്രഖ്യാപിച്ചതുമുതല്‍ സര്‍ക്കാരും സമരക്കാരും ഏറ്റുമുട്ടലിലായിരുന്നു. ആദ്യം വേദി നല്‍കിയില്ല. തുടര്‍ന്ന് സമരം ജയ് പ്രകാശ് പാര്‍ക്കിലേക്ക് മാറ്റി. എന്നാല്‍ സമരം മൂന്നു ദിവസം കൊണ്ട് അവസാനിപ്പിക്കണമെന്നും 5000 പേരില്‍ കൂടുതല്‍ പാടില്ലെന്നും അടക്കം22 ഉപാധികള്‍ സര്‍ക്കാര്‍ വച്ചു. ഇതേത്തുടര്‍ന്നാണ് ഏറ്റുമുട്ടലിലേക്ക് പ്രശ്നം നീങ്ങിയത്. വ്യവസ്ഥകളില്‍ ആറെണ്ണമൊഴിച്ച് എല്ലാം അംഗീകരിച്ച് അണ്ണാ ഹസാരെയുടെ സംഘം പൊലീസിന് കത്തു നല്‍കി. എന്നാല്‍ എല്ലാ വ്യവസ്ഥകളും അംഗീകരിക്കാത്തതിനാല്‍ അനുമതി നിഷേധിക്കുകയാണുണ്ടായത്. രാജ്ഘട്ടില്‍ മഹാത്മജിക്ക് പ്രണാമമര്‍പ്പിച്ചശേഷം സത്യഗ്രഹികള്‍ അറസ്റ്റ് വരിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു.

നിരാഹാരം കൊണ്ട് അഴിമതി തടയാനാവില്ല: പ്രധാനമന്ത്രി

നിരാഹാര സമരം കൊണ്ട് അഴിമതി തടയാനാവില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്ട്രത്തോടായി നടത്തിയ പ്രക്ഷേപണത്തിലാണ് അണ്ണാ ഹസാരെയുടെ സമരത്തെ സൂചിപ്പിച്ച് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. അഴിമതി തടയാന്‍ സര്‍ക്കാരിന്റെ കൈയില്‍ മാന്ത്രിക വടിയൊന്നുമില്ല. പല തലങ്ങളില്‍ നേരിടേണ്ട പ്രശ്നമാണിതെന്നു പറഞ്ഞ അദ്ദേഹം ഇതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണമെന്നും പറഞ്ഞു. ഏതു തരത്തിലുള്ള ലോക് പാല്‍ വേണമെന്ന് പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടത്. വേണ്ട നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കാം. അല്ലാതെ നിരാഹാരം കൊണ്ട് പ്രശ്നം തീരില്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക് ഹസാരെയുടെ കത്ത്

ന്യൂഡല്‍ഹി: അനിശ്ചിതകാല നിരാഹാരസമരത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസ് നിലപാടിനെതിരെ അണ്ണഹസാരെ പ്രധാനമന്ത്രിക്ക് കത്തയച്ചു. രണ്ടര ദിവസംമാത്രം സമരംചെയ്യാനുള്ള സര്‍ക്കാരിന്റെ അനുമതി ഹസാരെ സംഘം തള്ളി. ജയപ്രകാശ്നാരായണ്‍ പാര്‍ക്കില്‍ രണ്ടര ദിവസം അയ്യായിരത്തിലധികം പേര്‍ പങ്കെടുക്കാത്ത സമരം നടത്താനുള്ള അനുമതിയാണ്  ഹസാരെ സംഘത്തിനു പൊലീസ് നല്‍കിയത്. വേദിമാറ്റാന്‍ തയ്യാറാണ്. എന്നാല്‍ , മറ്റു നിബന്ധനകള്‍ അംഗീകരിക്കാനാകില്ലെന്ന് ഹസാരെ സംഘം പ്രതികരിച്ചു. പൊലീസ് നിലപാടില്‍ മാറ്റമില്ലെങ്കില്‍ മുമ്പ് പ്രഖ്യാപിച്ചതുപോലെ ജന്ദര്‍മന്തറില്‍ 16ന് നിരാഹാരസമരം തുടങ്ങാനാണ് ഹസാരെയും കൂട്ടരും ആലോചിക്കുന്നത്. സ്വതന്ത്ര്യത്തിനുശേഷം ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്ന് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നുണ്ടെന്നും അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്ന നയമാണ് സര്‍ക്കാരിന്റേതെന്നും കത്തില്‍ ഹസാരെ കുറ്റപ്പെടുത്തുന്നു.

deshabhimani news

1 comment:

  1. അഴിമതി തടയാന്‍ സമഗ്രമായ ലോക്പാല്‍ ബില്‍ വേണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ പ്രഖാപിച്ച നിരാഹാര സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

    ReplyDelete