Saturday, February 18, 2012

വികസനം മുരടിച്ച് അയോധ്യ; കാലിടറി ബിജെപി

ഉത്തര്‍പ്രദേശില്‍ പ്രതാപകാലത്തിന്റെ ഓര്‍മപോലും തിരിച്ചുപിടിക്കാനാവാത്ത വിധം പതനത്തിലെത്തിയ ബിജെപി പിടിച്ചുനില്‍ക്കാനുള്ള അവസാന ശ്രമത്തില്‍ . ഹിന്ദുവര്‍ഗീയ വികാരം ആളിക്കത്തിച്ച് യുപിയിലും രാജ്യത്തും ഭരണം നയിച്ച പാര്‍ടിക്ക് ഇക്കുറി അയോധ്യ മണ്ഡലംപോലും നഷ്ടമാകുന്ന സ്ഥിതി. തോളിലേറ്റിയവര്‍തന്നെ അവരെ ഏറെക്കുറെ പൂര്‍ണമായി കൈവിട്ടു. 403 അംഗ നിയമസഭയില്‍ ബിജെപിക്ക് ഇപ്പോള്‍ 51 സീറ്റ്. 2002ല്‍ 81 സീറ്റുണ്ടായിരുന്നു. 91ല്‍ ജനതാദളുമായി ധാരണയുണ്ടാക്കി 119 സീറ്റ് മാത്രം നേടിയാണ് അധികാരമേറ്റത്. അയോധ്യക്ഷേത്രത്തിന്റെ പേരില്‍ വര്‍ഗീയ വികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനുള്ള പഴയതന്ത്രം ഇപ്പോള്‍ ഏശുന്നില്ല. ഇക്കുറി എല്‍ കെ അദ്വാനി നേരിട്ടെത്തി ക്ഷേത്രപ്രശ്നം ഉയര്‍ത്തിയെങ്കിലും അയോധ്യയിലെ ജനങ്ങള്‍തന്നെ അത് പുച്ഛിച്ചു തള്ളി. രാമജന്മഭൂമിയെന്ന് ഹിന്ദുവര്‍ഗീയവാദികള്‍ അവകാശപ്പെടുന്ന ക്ഷേത്രമുള്‍പ്പെടുന്ന അയോധ്യ മണ്ഡലം ഇതാദ്യമായി ബിജെപിക്ക് നഷ്ടമായേക്കും. വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപിക്കും ഇക്കാര്യം ബോധ്യമായി. ഒരുകാലത്ത് അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ജില്ലയിലെ അഞ്ചു സീറ്റും ജയിച്ച ബിജെപി അടുത്തിടെ അയോധ്യ മാത്രമാണ് നിലനിര്‍ത്തിയിരുന്നത്.

ക്ഷേത്രമല്ല, വികസന ജീര്‍ണാവസ്ഥ മാറ്റിയെടുക്കലാണ് ആദ്യം വേണ്ടതെന്ന് ജാതി-മത വ്യത്യാസമില്ലാതെ അയോധ്യക്കാര്‍ പറയുന്നു. വന്‍കുഴികളായി മാറിയ റോഡും ഇരുവശവും ഇടിഞ്ഞ് മരണപ്രായമായ സരയൂ നദിയും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അയോധ്യയിലെ ബിജെപി എംഎല്‍എ ലല്ലുസിങ്ങിനെതിരെ കടുത്ത പ്രതിഷേധമാണ് മണ്ഡലത്തില്‍ . രാമജന്മഭൂമിയിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ് ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി.

"ബിജെപിക്ക് രാമജന്മഭൂമിയല്ലാതെ പുതിയ അജന്‍ഡയൊന്നും മുന്നോട്ടു വയ്ക്കാനില്ല. ജനങ്ങള്‍ അത് ചെവിക്കൊള്ളുന്നില്ല. നാടിന്റെ വികസനത്തിനായി ഒന്നിച്ചുനില്‍ക്കാനാണ് തീരുമാനം. ദേവിയായി കാണുന്ന സരയൂ നദി മാലിന്യക്കൂമ്പാരമാണ്. അത് വൃത്തിയാക്കാന്‍പോലും ബിജെപിക്ക് താല്‍പ്പര്യമില്ല."-സത്യേന്ദ്രദാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. "ഇവിടത്തെ ഹിന്ദുക്കളും മുസ്ലിങ്ങളും ഏറെ അനുഭവിച്ചു. ഇനി മാറിയേ തീരു"-ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി അംഗം ഖാലിക് അഹമദ് ഖാന്‍ പറഞ്ഞു.

ലോധ് വിഭാഗക്കാരനായ കല്യാണ്‍സിങ് ബിജെപി വിട്ട് പുതിയ പാര്‍ടി രൂപീകരിച്ചതോടെ യുപിയിലെ പ്രബലരായ സമുദായത്തിന്റെ പിന്തുണ നഷ്ടപ്പെട്ടു. ഇത് തിരിച്ചുപിടിക്കാനാണ് ഇതേ സമുദായക്കാരിയായ ഉമാഭാരതിയെ മധ്യപ്രദേശില്‍നിന്ന് ഇറക്കുമതിചെയ്തത്. ആ പരീക്ഷണവും പരാജയമാണെന്ന് ഉമാഭാരതിയുടെ യോഗങ്ങളും ബിജെപിയിലെ അന്തഃഛിദ്രവും വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായി ആര്‍എസ്എസ് ദേശീയ സംഘടനാ സെക്രട്ടറി സഞ്ജയ് ജോഷി വിളിച്ചു ചേര്‍ത്ത സംഘപരിവാര്‍ യോഗം അജന്‍ഡയുടെ പേരില്‍ തര്‍ക്കിച്ച് പിരിഞ്ഞു.
(ദിനേശ്വര്‍മ)

deshabhimani 180212

1 comment:

  1. ഉത്തര്‍പ്രദേശില്‍ പ്രതാപകാലത്തിന്റെ ഓര്‍മപോലും തിരിച്ചുപിടിക്കാനാവാത്ത വിധം പതനത്തിലെത്തിയ ബിജെപി പിടിച്ചുനില്‍ക്കാനുള്ള അവസാന ശ്രമത്തില്‍ . ഹിന്ദുവര്‍ഗീയ വികാരം ആളിക്കത്തിച്ച് യുപിയിലും രാജ്യത്തും ഭരണം നയിച്ച പാര്‍ടിക്ക് ഇക്കുറി അയോധ്യ മണ്ഡലംപോലും നഷ്ടമാകുന്ന സ്ഥിതി.

    ReplyDelete