Wednesday, February 15, 2012

തടവറയിലെ അനുഭവങ്ങളുടെ ചൂരുമായി കോടിയേരി

കണ്ണൂര്‍ : ജയിലില്‍ കഴിയേണ്ടി വന്ന കാലത്തെ അനുഭവങ്ങള്‍ സ്വന്തം ജിവിതത്തെ മാറ്റിമറിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജയിലില്‍നിന്നാണ് കൂടുതല്‍ പഠിക്കാനും വായിക്കാനും അവസരമുണ്ടായത്- കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ദിനാഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യവേയാണ് കോടിയേരി അനുഭവങ്ങള്‍ തടവുകാരുമായി പങ്കിട്ടത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജയിലുകള്‍ക്ക് മാനുഷിക മുഖം നല്‍കുന്ന പരിഷ്കാരങ്ങളുടെ പേരില്‍ നിയമസഭ കമ്മിറ്റിയില്‍ ഉള്‍പ്പെടെ ചിലര്‍ എന്നെ വിമര്‍ശിച്ചിട്ടുണ്ട്. ജയിലിനെ ടൂറിസ്റ്റ് കേന്ദ്രമാക്കുന്ന തരത്തില്‍ പരിഷ്കാരം കൊണ്ടുവരുന്നു എന്നതാണ് പ്രധാന ആക്ഷേപം. ജയിലില്‍ കിടന്നവര്‍ക്കേ അതിന്റെ പ്രയാസം മനസിലാകൂ എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. ജയിലില്‍ എന്ത് ആഡംബരം ഉണ്ടായാലും അതിലേക്ക് വീണ്ടുമൊരിക്കല്‍കൂടി വരാന്‍ ആരും ആഗ്രഹിക്കില്ല. തടവുകാരുടെ മനസും ചിന്തകളും ഉള്‍ക്കൊള്ളാന്‍ അധികാരികള്‍ക്കും സമൂഹത്തിനുമാകണം. വിര്‍മശിച്ചവരില്‍ ചിലരൊക്കെ ഈ സൗകര്യങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

തലശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിലങ്ക സാംസ്കാരിക വേദി ജയില്‍ അന്തേവാസികളുടെ വായനക്കായി നല്‍കുന്ന ചിന്ത, ദേശാഭിമാനി വാരികകള്‍ കോടിയേരി ജയിലര്‍ സാം തങ്കയ്യന് കൈമാറി. ജയില്‍ ഉപദേശക സമിതി അംഗം പി ജയരാജന്‍ , സിക്ക പ്രിന്‍സിപ്പല്‍ സി കെ ബാബുരാജന്‍ , വി വി എസ് രമേഷ് എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ ഓഫീസര്‍ കെ വി മുകേഷ് സ്വാഗതവും പനോളി വത്സന്‍ നന്ദിയും പറഞ്ഞു.

deshabhimani 150212

No comments:

Post a Comment