Wednesday, May 11, 2011

പെട്രോളിന് തീവില; 3 രൂപ കൂട്ടുന്നു

വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് കടുത്ത ആഘാതമായി വീണ്ടും പെട്രോള്‍വില കുത്തനെ വര്‍ധിപ്പിക്കുന്നു. ലിറ്ററിന് മൂന്നു രൂപ കൂട്ടാനാണ് എണ്ണക്കമ്പനികളുടെ നീക്കം. വ്യാഴാഴ്ച അര്‍ധരാത്രിയോടെ വിലവര്‍ധന പ്രാബല്യത്തില്‍ വരും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെയാണ് വിലവര്‍ധനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചത്. പെട്രോളിനൊപ്പം ഡീസല്‍ , പാചകവാതക വില കൂട്ടിയാല്‍ വന്‍പ്രതിഷേധമുണ്ടാകുമെന്നതിനാല്‍ തീരുമാനം കേന്ദ്രസര്‍ക്കാര്‍ നീട്ടിവച്ചു. ഡീസല്‍, പാചകവാതക വിലവര്‍ധനക്കാര്യം തീരുമാനിക്കാന്‍ ബുധനാഴ്ച ചേരാനിരുന്ന മന്ത്രിസഭാ ഉപസമിതിയോഗം മാറ്റിയത് ഈ സാഹചര്യത്തിലാണ്. എന്നാല്‍ , ഡീസലിന് നാലും പാചകവാതക സിലിണ്ടറിന് 25 ഉം രൂപ വരെ വര്‍ധിപ്പിക്കാനുള്ള തീരുമാനം ഈ മാസംതന്നെ നടപ്പാക്കുമെന്ന് പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞ ജൂണില്‍ പെട്രോള്‍ വിലവര്‍ധനയ്ക്കുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല.

വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം ആറ് മാസത്തിനിടെ 23 ശതമാനം വില വര്‍ധിപ്പിച്ച എണ്ണക്കമ്പനികള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജനുവരി മുതല്‍ വിലകൂട്ടുന്നത് നിര്‍ത്തിവച്ചിരിക്കയായിരുന്നു. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുമെന്ന് ഭയന്ന് വിലവര്‍ധന നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. വെള്ളിയാഴ്ച മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരുമെന്ന് പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അന്താരാഷ്ട്രവിലയ്ക്ക് ആനുപാതികമായി പെട്രോള്‍വില നിജപ്പെടുത്തണമെങ്കില്‍ ലിറ്ററിന് 8.5 രൂപ വര്‍ധിപ്പിക്കണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം. എന്നാല്‍ , ഒറ്റയടിക്ക് വര്‍ധന നടപ്പാക്കുന്നത് വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. മൂന്ന് മാസത്തിനിടെ പല തവണയായി വില ഈ നിലയിലെത്തിച്ചാല്‍ മതിയെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് പെട്രോളിയം മന്ത്രാലയം നല്‍കിയ നിര്‍ദേശം.

ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ധനക്കൊപ്പം മണ്ണെണ്ണയുടെയും വിലവര്‍ധന ഉടന്‍ ഉണ്ടാവുമെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവിലുള്ള വിലയ്ക്ക് ഡീസല്‍ നല്‍കുന്നതിലൂടെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ എന്നിവയ്ക്ക് 16.17 രൂപ നഷ്ടമാണെന്നാണ് സര്‍ക്കാര്‍ വാദം. ഇത് ഒഴിവാക്കാനുള്ള തീരുമാനമെടുക്കാനാണ് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ സമിതിയെ നിയോഗിച്ചത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് പാചകവാതകവും മണ്ണെണ്ണയും സബ്സിഡി നിരക്കില്‍ വിതരണംചെയ്യുന്നതിലുള്ള ബാധ്യത ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. പാചകവാതകത്തിന്റെ സബ്സിഡി ഘട്ടംഘട്ടമായി പൂര്‍ണമായി ഒഴിവാക്കാനാണ് നീക്കം. പ്രതിവര്‍ഷം സബ്സിഡി നിരക്കില്‍ ആറ് സിലിണ്ടര്‍ നല്‍കിയാല്‍ മതിയെന്ന ശുപാര്‍ശ സമിതിയുടെ പരിഗണനയിലുണ്ട്. ഇതോടെ ബാക്കി സിലിണ്ടറുകള്‍ക്ക് 650 രൂപയിലേറെ നല്‍കേണ്ടിവരും. അന്താരാഷ്ട്ര വില വര്‍ധിച്ചെന്ന പേര് പറഞ്ഞാണ് ഓരോ മാസവും പലവട്ടം എണ്ണക്കമ്പനികള്‍ വിലകൂട്ടിയത്. എന്നാല്‍ , അന്താരാഷ്ട്ര വിപണിയില്‍ ഏതാനും ദിവസങ്ങളായി എണ്ണവില കുറയുകയാണ്. ഇത് പരിഗണിക്കാതെയാണ് വീണ്ടും വിലവര്‍ധന.

വിജേഷ് ചൂടല്‍ ദേശാഭിമാനി 110511

1 comment:

  1. വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് കടുത്ത ആഘാതമായി വീണ്ടും പെട്രോള്‍വില കുത്തനെ വര്‍ധിപ്പിക്കുന്നു. ലിറ്ററിന് മൂന്നു രൂപ കൂട്ടാനാണ് എണ്ണക്കമ്പനികളുടെ നീക്കം. വ്യാഴാഴ്ച അര്‍ധരാത്രിയോടെ വിലവര്‍ധന പ്രാബല്യത്തില്‍ വരും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെയാണ് വിലവര്‍ധനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചത്. പെട്രോളിനൊപ്പം ഡീസല്‍ , പാചകവാതക വില കൂട്ടിയാല്‍ വന്‍പ്രതിഷേധമുണ്ടാകുമെന്നതിനാല്‍ തീരുമാനം കേന്ദ്രസര്‍ക്കാര്‍ നീട്ടിവച്ചു. ഡീസല്‍, പാചകവാതക വിലവര്‍ധനക്കാര്യം തീരുമാനിക്കാന്‍ ബുധനാഴ്ച ചേരാനിരുന്ന മന്ത്രിസഭാ ഉപസമിതിയോഗം മാറ്റിയത് ഈ സാഹചര്യത്തിലാണ്. എന്നാല്‍ , ഡീസലിന് നാലും പാചകവാതക സിലിണ്ടറിന് 25 ഉം രൂപ വരെ വര്‍ധിപ്പിക്കാനുള്ള തീരുമാനം ഈ മാസംതന്നെ നടപ്പാക്കുമെന്ന് പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞ ജൂണില്‍ പെട്രോള്‍ വിലവര്‍ധനയ്ക്കുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല.

    ReplyDelete