Thursday, May 5, 2011

ജഡ്ജിമാര്‍ക്ക് ഭിന്നാഭിപ്രായം; മഅ്ദനിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ചിന്

ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ബംഗളൂരു ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് കേള്‍ക്കും. ബുധനാഴ്ച ജാമ്യപേക്ഷ പരിഗണിച്ചപ്പോള്‍ രണ്ടംഗബെഞ്ചിലെ ജഡ്ജിമാര്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതിനെതുടര്‍ന്നാണ് മറ്റൊരു ബെഞ്ചിന് വിട്ടത്. ജാമ്യാപേക്ഷ ഏത് ബെഞ്ച് കേള്‍ക്കണമെന്ന് ഇനി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കാട്ജു, ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യം നല്‍കണമെന്ന് ജസ്റ്റിസ് കാട്ജു അഭിപ്രായപ്പെട്ടപ്പോള്‍ , ഗ്യാന്‍സുധ മിശ്ര വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് പുതിയ ബെഞ്ച് കേള്‍ക്കട്ടെയെന്ന നിലപാടില്‍ കോടതിയെത്തിയത്. കോടതി വേനലവധിക്ക് പിരിയുന്നതിനുമുമ്പ് ഹര്‍ജി പരിഗണിക്കണമെന്ന മഅ്ദനിയുടെ അപേക്ഷയും പുതിയ ബെഞ്ച് രൂപീകരിക്കണമെന്ന ആവശ്യത്തോടൊപ്പം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് കോടതി അറിയിച്ചു. ബംഗളൂരു സ്ഫോടനത്തില്‍ പങ്കുണ്ടെന്നതിന് തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും മഅ്ദനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷനും അഡോള്‍ഫ് മാത്യുവും അഭ്യര്‍ഥിച്ചു. കോയമ്പത്തൂര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ദീര്‍ഘനാള്‍ മഅ്ദനി ജയിലില്‍ കിടന്നതും ഒടുവില്‍ കോടതി നിരപരാധിയെന്നു കണ്ടെത്തി വെറുതെ വിട്ടതും അവര്‍ ശ്രദ്ധയില്‍പ്പെടുത്തി.

എന്നാല്‍ , ഈ വാദങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ ഖണ്ഡിച്ചു. മഅ്ദനിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അന്ത്യാര്‍ജുനയും സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അനിത ഷേണായിയും വാദിച്ചു. ഫോണില്‍ സംസാരിച്ചെന്നതുകൊണ്ടുമാത്രം കേസില്‍ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്നും ശാസ്ത്രീയ തെളിവുകളല്ല കര്‍ണാടക പൊലീസിന്റെ പക്കലുള്ളതെന്നും ജസ്റ്റിസ് കാട്ജു അഭിപ്രായപ്പെട്ടു. ഫോണില്‍ എന്താണ് സംസാരിച്ചതെന്ന് മനസ്സിലാക്കാതെ ഇതിനെ തെളിവായി കാണാനാകില്ല. മൂന്നാംമുറയിലൂടെ തെളിവ് ശേഖരിക്കുന്ന രീതി മാറേണ്ട കാലം അതിക്രമിച്ചു. ശാസ്ത്രീയ തെളിവാണ് വേണ്ടത്. മഅ്ദനിക്കെതിരെ തെളിവുകളായി ഉയര്‍ത്തുന്ന കാര്യങ്ങളൊന്നും ശാസ്ത്രീയമല്ല. ആരോഗ്യനില കണക്കിലെടുക്കുമ്പോള്‍ പ്രതിക്ക് ജാമ്യം അനുവദിക്കാവുന്നതാണ്- കാട്ജു പറഞ്ഞു. മഅ്ദനിക്ക് സ്ഫോടനത്തില്‍ പങ്കുണ്ടോ ഇല്ലയോ എന്നതല്ല കോടതി പരിശോധിക്കുന്നതെന്നും ജാമ്യാപേക്ഷമാത്രമാണെന്നും ജസ്റ്റിസ് ഗ്യാന്‍സുധ മിശ്ര പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിക്കളയാനാകില്ലെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.

deshabhimani 050511

2 comments:

  1. ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ബംഗളൂരു ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് കേള്‍ക്കും. ബുധനാഴ്ച ജാമ്യപേക്ഷ പരിഗണിച്ചപ്പോള്‍ രണ്ടംഗബെഞ്ചിലെ ജഡ്ജിമാര്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതിനെതുടര്‍ന്നാണ് മറ്റൊരു ബെഞ്ചിന് വിട്ടത്. ജാമ്യാപേക്ഷ ഏത് ബെഞ്ച് കേള്‍ക്കണമെന്ന് ഇനി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

    ReplyDelete
  2. ബംഗ്ലുരു സ്ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ കേള്‍ക്കുന്നതിന് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിന് ചീഫ്ജസ്റ്റിസ് എസ് എച്ച് കപാഡിയ രൂപം നല്‍കി. ജസ്റ്റിസുമാരായ ജെ എം പഞ്ചാള്‍ , എച്ച് എല്‍ ഗോഖലെ എന്നിവരടങ്ങിയ ബെഞ്ചാവും ഹര്‍ജി പരിഗണിക്കുക. ബുധനാഴ്ച പുതിയ ബെഞ്ച് ജാമ്യാപേക്ഷയില്‍ വാദംകേള്‍ക്കും. ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കാട്ജു, ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഹര്‍ജി ആദ്യം കേട്ടത്. മദനിക്ക് ജാമ്യം നല്‍കാമെന്ന നിലപാട് കാട്ജുവും പാടില്ലെന്ന നിലപാട് ഗ്യാന്‍സുധയും സ്വീകരിച്ചതോടെ ഹര്‍ജി പ്രതിസന്ധിയിലായി. തുടര്‍ന്നാണ് പുതിയ ബെഞ്ച് രൂപീകരിക്കാന്‍ ചീഫ്ജസ്റ്റിസിനോട് ആവശ്യപ്പെടാന്‍ ധാരണയായത്.

    ReplyDelete