Wednesday, May 11, 2011

മൊഗ്രാല്‍പുത്തൂരില്‍ വൈകല്യമുള്ളവര്‍ ആയിരത്തിലേറെ

കാസര്‍കോട്: ജില്ലയിലെ തീരദേശ പഞ്ചായത്തായ മൊഗ്രാല്‍പുത്തൂരില്‍ ശാരീരിക-മാനസിക വൈകല്യമുള്ളവര്‍ ആയിരത്തിലേറെ. പഞ്ചായത്തിലെ മിക്ക വീടുകളിലും അംഗവൈകല്യമോ ബുദ്ധിമാന്ദ്യമോ ഉള്ള ഒരാളെങ്കിലും ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ചില വീടുകളില്‍ രണ്ടുമൂന്നും പേര്‍ ബുദ്ധിവികാസം പ്രാപിക്കാത്തവരാണ്്. പലരും ഇക്കാര്യം പറയാന്‍ തന്നെ മടിക്കുന്നു. സ്ത്രീകളിലും പുരുഷന്മാരിലും തുല്യമായാണ് ഇത്തരം വൈകല്യങ്ങള്‍ കണ്ടുവരുന്നത്്. മൊഗ്രാല്‍പൂത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തന്നെ ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍  37. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുകഴിയേണ്ടിവരുന്ന ഇത്തരം പാവങ്ങള്‍ ചില കുടുംബങ്ങള്‍ക്ക് ബാധ്യതയായും മാറുന്നു. മൊഗ്രാല്‍പുത്തൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിസോഴ്‌സ് അധ്യാപകന്‍ സി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പഞ്ചായത്തുപരിധിയിലെ വീടുകളില്‍ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. കാസര്‍കോട് നഗരത്തിനും കുമ്പളയ്ക്കും ഇടയിലായി തീരദേശത്തോട് ചേര്‍ന്നുകിടക്കുന്നതാണ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത്. 

കേരളത്തില്‍ മറ്റെവിടെയുമില്ലാത്ത വിധം ഗുരുതരമായ രോഗാവസ്ഥയാണ് ജനങ്ങളില്‍  കണ്ടുവരുന്നത്. കൈകാലുകളുടെ വൈകല്യം, ശേഷിക്കുറവ്, വളര്‍ച്ച മുരടിക്കല്‍ തുടങ്ങിയ പ്രതിഭാസങ്ങളും ഈ പഞ്ചായത്തില്‍ ധാരാളമായി കണ്ടുവരുന്നു.  ജനിതകവും ശാരീരികവുമായ കാരണങ്ങള്‍ക്കുപുറമെ പ്രായ പൂര്‍ത്തിയെത്തുംമുമ്പുള്ള വിവാഹവും  രക്തബന്ധത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹവും  വൈകല്യമുള്ള കുട്ടികള്‍ ജനിക്കാന്‍ കാരണമായതായി കണ്ടെത്തിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്റെയും മറ്റു ചില കീടനാശിനികളുടെയും കളനാശിനികളുടെയും അമിതമായ ഉപയോഗവും ഇത്തരം വൈലക്യങ്ങള്‍ക്കു കാരണമായിട്ടുണ്ടാകാമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. എന്‍ഡോസള്‍ഫാന്‍ തളിച്ച പ്ലാന്റേഷന്‍ കോര്‍പറേഷന്‍ പരിധിയിലല്ല മൊഗ്രാല്‍പുത്തുര്‍ പഞ്ചായത്തെങ്കിലും എന്‍ഡോസള്‍ഫാന് വായുവിലൂടെ 30 കിലോമീറ്റര്‍വരെ സഞ്ചരിക്കാന്‍ ശേഷിയുണ്ടെന്നത് ഇവിടത്തെയും ദുരന്തത്തിന് കാരണമായിട്ടുണ്ടാകമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. പഞ്ചായത്ത് പരിധിയോട് ചേര്‍ന്നുകിടക്കുന്ന കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രമായ സി പി സി ആര്‍ ഐയില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന കളനാശിനികളും കീടനാശിനികളും കാരണം  പരിസരപ്രദേശങ്ങളിലെ വെള്ളത്തില്‍ വിഷാംശം കലര്‍ന്നതായിരിക്കാം രോഗവാസ്ഥ കൂടാന്‍ കാരണമെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം മൊഗ്രാല്‍പുത്തൂര്‍ പ്രദേശത്തെ കുടിവെള്ളത്തില്‍ ഈയിടെ നടത്തിയ രാസപരിശോധനയില്‍  വന്‍തോതില്‍ കീടനാശിനി കലര്‍ന്നതായി കണ്ടെത്തിയിരുന്നു.

പ്ലാന്റേഷന്‍ കോര്‍പറേഷന്റെ മുളിയാര്‍ കശുമാവിന്‍ തോട്ടത്തില്‍നിന്നും 15കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. അതിനാല്‍ എന്‍ഡോസള്‍ഫാന്റെ ദൂഷ്യഫലം ഇവിടെയും പറന്നെത്തുന്നുണ്ടാകാമെന്ന് സി രാമകൃഷ്ണന്‍ വ്യക്തമാക്കുന്നു. ബുദ്ധിമാന്ദ്യം ബാധിച്ച  120 പേരുടെയും ശാരീരിക വൈകല്യമുള്ള 42പേരുടെയും വിവരങ്ങള്‍ ശേഖരിച്ച രാമകൃഷ്ണന്‍ ഇത്തരമാളുകളുടെ ഫോട്ടോകളും അവരെക്കുറിച്ചുള്ള പഠനങ്ങളും സിഡിയിലാക്കി സൂക്ഷിച്ചിട്ടുണ്ട്. ഈ വിഷയം ഗൗരവപൂര്‍വം  സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് രാമകൃഷ്ണന്റെയും സഹപ്രവര്‍ത്തകരുടെയും ശ്രമം.

നാരായണന്‍ കരിച്ചേരി ജനയുഗം 110511

1 comment:

  1. കാസര്‍കോട്: ജില്ലയിലെ തീരദേശ പഞ്ചായത്തായ മൊഗ്രാല്‍പുത്തൂരില്‍ ശാരീരിക-മാനസിക വൈകല്യമുള്ളവര്‍ ആയിരത്തിലേറെ. പഞ്ചായത്തിലെ മിക്ക വീടുകളിലും അംഗവൈകല്യമോ ബുദ്ധിമാന്ദ്യമോ ഉള്ള ഒരാളെങ്കിലും ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ചില വീടുകളില്‍ രണ്ടുമൂന്നും പേര്‍ ബുദ്ധിവികാസം പ്രാപിക്കാത്തവരാണ്്. പലരും ഇക്കാര്യം പറയാന്‍ തന്നെ മടിക്കുന്നു. സ്ത്രീകളിലും പുരുഷന്മാരിലും തുല്യമായാണ് ഇത്തരം വൈകല്യങ്ങള്‍ കണ്ടുവരുന്നത്്. മൊഗ്രാല്‍പൂത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തന്നെ ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ 37. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടുകഴിയേണ്ടിവരുന്ന ഇത്തരം പാവങ്ങള്‍ ചില കുടുംബങ്ങള്‍ക്ക് ബാധ്യതയായും മാറുന്നു. മൊഗ്രാല്‍പുത്തൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിസോഴ്‌സ് അധ്യാപകന്‍ സി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പഞ്ചായത്തുപരിധിയിലെ വീടുകളില്‍ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. കാസര്‍കോട് നഗരത്തിനും കുമ്പളയ്ക്കും ഇടയിലായി തീരദേശത്തോട് ചേര്‍ന്നുകിടക്കുന്നതാണ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത്.

    ReplyDelete