Sunday, January 20, 2013
അഴീക്കോടിന്റെ വീട് ഇതുവരെ സ്മാരകമാക്കിയില്ല
തൃശൂര്‍: ഡോ. സുകുമാര്‍ അഴീക്കോട് വിടപറഞ്ഞിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകാറായിട്ടും ആ മഹാപ്രതിഭയ്ക്ക് സ്മാരകമുയര്‍ന്നില്ല. തൃശൂര്‍ എരവിമംഗലത്തെ വീട് സ്മാരകമാക്കാന് സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും പ്രഖ്യാപനം ഇതുവരെ ഉണ്ടായില്ല. ഒന്നാം ചരമവാര്‍ഷികത്തിനു മുമ്പ് സാംസ്കാരികവകുപ്പിനു കീഴില്‍ സ്മാരകപ്രഖ്യാപനം നടത്തുമെന്നായിരുന്നു മന്ത്രി പ്രഖ്യാപിച്ചത്. 24നാണ് അഴീക്കോടിന്റെ ഒന്നാം ചരമവാര്‍ഷികം. സാംസ്കാരിക വകുപ്പിനുവേണ്ടി തൃശൂര്‍ കലക്ടര്‍ അഴീക്കോടിന്റെ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങിയിട്ട് നാലുമാസമായി. ഇതിനുശേഷം വീട് തുറന്ന് വൃത്തിയാക്കാത്തതിനാല്‍ ആയിരക്കണക്കിനു പുസ്തകങ്ങളടക്കം ചിതലെടുക്കുമോ എന്ന് ആശങ്കയുണ്ട്. സര്‍ക്കാര്‍ ഏറ്റെടുത്തശേഷം വീട് തുറന്നിട്ടില്ല. അതുവരെ സഹായി സുരേഷ് ഇടയ്ക്ക് തുറന്ന് വൃത്തിയാക്കുമായിരുന്നു. അഴീക്കോടിന്റെ ചിതാഭസ്മം, പുസ്തകങ്ങളുടെ വന്‍ശേഖരം, എണ്ണമറ്റ പുരസ്കാര മൊമന്റോകള്‍ എന്നിവയും വീട്ടിലുണ്ട്. വസ്ത്രങ്ങള്‍, കണ്ണട, ചെരിപ്പ്, കട്ടില്, ഫര്‍ണിച്ചര്‍ തുടങ്ങിയവയുമുണ്ട്. തൃശൂരിലെ വീടും സ്ഥലവും ഏറ്റെടുത്തെങ്കിലും നിശ്ചയിച്ച വില 50 ലക്ഷം രൂപ നാലുമാസമായിട്ടും അവകാശികള്‍ക്ക് നല്‍കിയിട്ടില്ല.
വില്‍പ്പത്രപ്രകാരം അഴീക്കോടിന്റെ സ്വത്തുക്കളുടെ അവകാശികളായ മരുമക്കള്‍ എം ടി മനോജ്, എം ടി രാജേഷ്, സഹോദരന്റെ ഭാര്യ സുമാലിനി, സന്തതസഹചാരി സുരേഷ് എന്നിവരാണ് വീടും സ്ഥലവും സര്‍ക്കാരിന് കൈമാറാന്‍ സെപ്തംബറില്‍ സമ്മതപത്രം എഴുതിക്കൊടുത്തത്. 22 സെന്റ് സ്ഥലവും 3,300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുംകൂടി ഇന്നത്തെ മാര്‍ക്കറ്റ് വില അനുസരിച്ച് ഒരു കോടിരൂപയെങ്കിലും വരും. സ്മാരകമാക്കുന്നതിന്റെ പേരിലാണ് സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് ബന്ധുക്കള്‍ വിട്ടുകൊടുത്തത്. കണ്ണൂര്‍ പയ്യാമ്പലത്ത് 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന അഴീക്കോട് സ്മൃതിമണ്ഡപത്തിന്റെ നിര്‍മാണത്തിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അഞ്ചുലക്ഷം രൂപയും നല്‍കിയിട്ടില്ല. അഴീക്കോട് ട്രസ്റ്റും സാംസ്കാരിക കേന്ദ്രവുമാണ് പ്രസംഗപീഠം അടക്കമുള്ള സ്മൃതിമണ്ഡപം 12 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചത്. കേരളസാഹിത്യഅക്കാദമിയില് അഴീക്കോടിന്റെ ചിത്രം വയ്ക്കാന്‍പോലും അധികൃതര്‍ തയ്യാറായില്ല. മണ്മറഞ്ഞ 275-ഓളം എഴുത്തുകാരുടെ ചിത്രങ്ങള്‍ അക്കാദമി ഹാളിലുണ്ട്. എന്നാല്‍, അക്കാദമി വിശിഷ്ടാംഗവും കേന്ദ്ര സാഹിത്യ അക്കാദമിയുടേതടക്കം നൂറുകണക്കിനു പുരസ്കാരജേതാവുമായ അഴീക്കോടിന്റെ ഫോട്ടോ ഭരണസമിതിയില്‍ നിര്‍ദേശം വന്നിട്ടും സ്ഥാനം പിടിച്ചില്ല. ചരമവാര്‍ഷിക ദിനത്തില്‍ സാഹിത്യ അക്കാദമി നടത്തുന്ന അനുസ്മരണ ചടങ്ങും സങ്കുചിതമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണ് പ്രസംഗകര്‍. 24ന് അഴീക്കാടിന്റെ വീട്ടില്‍ സൃഹൃദ്സംഘം അനുസ്മരണചടങ്ങ് നടത്തുന്നുണ്ട്. വീടിന്റെ താക്കോല്‍ അതിനായി നല്‍കാമെന്ന്് കലക്ടര്‍ സമ്മതിച്ചതായി സുരേഷ് പറഞ്ഞു.
(വി എം രാധാകൃഷ്ണന്)
deshabhimani 200113
Labels:
വലതു സര്‍ക്കാര്‍,
വാർത്ത,
സാംസ്കാരികം,
സാഹിത്യം
Subscribe to:
Post Comments (Atom)
No comments:
Post a Comment