Saturday, May 14, 2011

സ്വന്തം വാര്‍ഡില്‍ മാണിയുടെ ഭൂരിപക്ഷം 8

പാലാ: വോട്ടിന്റെ എണ്ണത്തിലും ഭൂരിപക്ഷത്തിലും വന്‍തിരിച്ചടി നേരിട്ട കെ എം മാണിക്ക് സ്വന്തം വാര്‍ഡില്‍ ലഭിച്ചത് എട്ട് വോട്ടിന്റെ ഭൂരിപക്ഷം മാത്രം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് സ്വന്തം വാര്‍ഡായ 114-ാം നമ്പര്‍ മുണ്ടുപാലം ബൂത്തില്‍ 206 വോട്ടിന്റെ ലീഡ് നേടാനായപ്പോള്‍ കെ എം മാണിക്ക് സ്വന്തം വാര്‍ഡായ 124-ാം നമ്പര്‍ സെന്റ് തോമസ് എച്ച്എസ്എസ് ബൂത്തില്‍ ലഭിച്ചത് കേവലം എട്ട് വോട്ടിന്റെ ഭൂരിപക്ഷം മാത്രം. മുണ്ടുപാലത്ത് ആകെ പോള്‍ ചെയ്ത 996 വോട്ടില്‍ 589 വോട്ട് കാപ്പന് ലഭിച്ചപ്പോള്‍ കെ എം മാണിക്ക് ലഭിച്ചത് 383 വോട്ടാണ്. മാണിയുടെ ബൂത്തില്‍ 786 വോട്ടില്‍ കാപ്പന്‍ 357 വോട്ട് നേടി.

അതിര്‍ത്തി മാറിയ പാലാ മണ്ഡലത്തില്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണിയുടെ പരമ്പരാഗത കോട്ടകളിലും വോട്ടില്‍ വന്‍ ചോര്‍ച്ച സംഭവിച്ചു. മണ്ഡലത്തിലേക്ക് പുതുതായി കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകളില്‍നിന്ന് ലഭിച്ച നേരിയ ലീഡുകളാണ് മാണിക്ക് ഭൂരിപക്ഷം ഒരുക്കിയത്. 12 പഞ്ചായത്തും പാലാ മുനിസിപ്പാലിറ്റിയും ഉള്‍പ്പെട്ട മണ്ഡലത്തില്‍ പുതിയ പഞ്ചായത്തുകളില്‍പ്പെട്ട കടനാട്(1547 വോട്ട്), എലിക്കുളം(1084) എന്നിവടങ്ങളില്‍ ലഭിച്ച ലീഡാണ് മാണിയുടെ വിജയത്തിന് കാരണമായത്. രാമപുരം(281), മീനച്ചില്‍(59) പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് ലീഡ് നേടാനായത്. പാലായുടെ പഴയ പ്രദേശങ്ങളായ കരൂര്‍(226), മുത്തോലി(682), കൊഴുവനാല്‍(504), പാല മുനിസിപ്പാലിറ്റി(191) എന്നിവടങ്ങളില്‍ ഇത്തവണ വോട്ടിലും ഭൂരിപക്ഷത്തിലും വന്‍ ഇടിവാണ് ഉണ്ടായത്. എന്നാല്‍ പുതുതായി എത്തിയ ഭരണങ്ങാനം(552), മേലുകാവ്(209), മുന്നിലവ്(119), തലനാട്(39), തലപ്പലം(356) പഞ്ചായത്തുകളിലും നേരിയ ലീഡ് നേടാനായത് മാണിക്ക് നേട്ടമായി.

മാണിയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദനം

പാലാ: ആഹ്ലാദപ്രകടനം കഴിഞ്ഞ് കെ എം മാണിയുടെ പാലായിലെ വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യൂത്ത്ഫ്രണ്ട് നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ക്രൂരമര്‍ദനം. മര്‍ദനം സഹിക്കാനാവാതെ നേതാക്കള്‍ വന്ന വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. പ്രകടനത്തിനോടനുബന്ധിച്ച് നടത്തിയ അനുമോദന യോഗസ്ഥലത്ത് കെപിസിസി അംഗത്തിനും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിനും തെറിവിളിയും കൈയേറ്റ ഭീഷണിയും. കുടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് ഘടകകക്ഷി നേതാവിന്റെ വീട്ടുവളപ്പില്‍ കെ എം മാണിയുടെയും മോന്‍സിന്റെയും കണ്‍മുമ്പില്‍ ക്രൂരമര്‍ദനമേറ്റത്.

രാവിലെ മുതല്‍ വോട്ടെണ്ണലില്‍ പങ്കെടുത്ത ശേഷം മോന്‍സിനൊപ്പം കടുത്തുരുത്തിയിലേക്കുള്ള യാത്രാമധ്യേയാണ് പത്തോളം വരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മാണിയുടെ വീട്ടില്‍ എത്തിയത്. ഈ സമയം വീട്ടുവളപ്പില്‍ ഉണ്ടായിരുന്ന നൂറോളം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഇവരെ കൈയേറ്റം ചെയ്തത്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയം പാര്‍ടിയുടെ തനിച്ചുള്ള നേട്ടമാണെന്ന പരാമര്‍ശത്തെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് നേതാക്കളെ വളഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നു. എലിക്കുളത്തെ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം ഒരു ജില്ലാ പഞ്ചായത്തംഗത്തിന്റെയും നേതൃത്വത്തിലായിരുന്നു മര്‍ദനം. മര്‍ദനമേറ്റ നേതാക്കളുടെ പേരുവിവരം അറിവായിട്ടില്ല.

പാലായിലെ യുഡിഎഫ് അനുമോദന യോഗത്തിനിടെ "നീയൊക്കെ വോട്ടു മറിച്ചിട്ട് എന്തിന് വന്നതാടാ" എന്നു പറഞ്ഞായിരുന്നു കോണ്‍ഗ്രസ് നേതാക്കളെ അസഭ്യവര്‍ഷം നടത്തിയത്. നേതാക്കള്‍ ഉടന്‍ സ്ഥലം കാലിയാക്കി. പാലായില്‍ കേരള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് കോണ്‍ഗ്രസുകാരെ കൂടെ കൂട്ടാറ്. ഇതില്‍ കോണ്‍ഗ്രസുകാര്‍ക്ക് ശക്തമായ അമര്‍ഷം ഉണ്ടെങ്കിലും നേതാക്കള്‍ ഇത്തവണയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഫലപ്രഖ്യാപന വേളയിലും രംഗത്തുണ്ടായിരുന്നു. ഇവര്‍ക്ക് നേരെയാണ് തെരഞ്ഞെടുപ്പ് പാലം കടന്നശേഷം കേരള കോണ്‍ഗ്രസുകാര്‍ "കൂരായണ" പ്രയോഗം നടത്തിയത്.

മാണിയും സിഎഫും കടന്നുകൂടി; ഞെട്ടലോടെ പാര്‍ടി ആസ്ഥാനം

കോട്ടയം: മധ്യകേരളത്തില്‍ വിജയിക്കാനായെങ്കിലും പാര്‍ടി ചെയര്‍മാന്‍ അടക്കമുള്ള പ്രമുഖ നേതാക്കളുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിന്റെ ഞെട്ടലിലായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന്റെ കോട്ടയത്തെ ആസ്ഥാനമന്ദിരം. ഫലപ്രഖ്യാപനം പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ പാര്‍ടി ഓഫീസും പരിസരവും ശ്മശാനമൂകമായി. ആരൊക്കെയോ ചതിച്ചുവെന്നതിന്റെ അടക്കംപറച്ചിലുകള്‍ . പാര്‍ടി ഓഫീസില്‍ ടി വി അബ്രഹാമും ജോയി അബ്രഹാമും മാത്രമാണ് പ്രധാന നേതാക്കളായുള്ളത്. വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരും ഓഫീസില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നു. എല്ലാവരുടെയും കണ്ണുകള്‍ ടിവിയില്‍ . പാലായില്‍ നിന്നുള്ള ആദ്യവിവരങ്ങള്‍ തന്നെ ശുഭസൂചകമായിരുന്നില്ല. തുടക്കം എല്‍ഡിഎഫിന് അനുകൂലം. മെല്ലെ ലീഡിലേക്ക് കെ എം മാണി. എങ്കിലും സുഖകരമല്ലാത്ത പാതയിലൂടെയാണ് നേതാവിന്റെ പോക്കെന്ന് പാര്‍ടി ഓഫീസിലുള്ളവരുടെ മുഖഭാവം. പാര്‍ടി ഓഫീസിലേക്ക് ഇടയ്ക്കിടെ ഫോണ്‍കോളുകള്‍ .

ചങ്ങനാശേരി മണ്ഡലത്തിലെ ആദ്യവിവരങ്ങള്‍ പുറത്തു വന്നപ്പോഴും ജിജ്ഞാസ മുറുകി. കസേരയില്‍ ഇരുന്നവര്‍ മുന്നോട്ടാഞ്ഞു. ആദ്യറിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ബി ഇക്ബാലിന് 267 വോട്ടിന്റെ ലീഡ്. പിന്നീടിത് പടിപടിയായി ഉയര്‍ന്നപ്പോള്‍ മ്ലാനതയായി. ഭൂരിപക്ഷം രണ്ടായിരത്തോട് അടുത്തപ്പോള്‍ ആശങ്ക വര്‍ധിച്ചു. ഇവര്‍ക്ക് ആശ്വാസമേകി സിഎഫ് തോമസിന് നേരിയ ഭൂരിപക്ഷം. എങ്കിലും നൂല്‍പ്പാലത്തിലൂടെയെന്ന പോക്കില്‍ ആകെപ്പാടെ അസ്വസ്ഥത. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയും വൈസ് ചെയര്‍മാന്‍ സി എഫ് തോമസും തപ്പിയും തടഞ്ഞും മുന്നോട്ടു പോവുമ്പോള്‍ അടുത്തിടെ ലയനത്തിലൂടെ യുഡിഎഫില്‍ എത്തിയവര്‍ മത്സരിച്ച കടുത്തുരുത്തിയിലും തൊടുപുഴയിലും ഭൂരിപക്ഷം പൊടുന്നനെ വര്‍ധിച്ചുകൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ കെ എം മാണിയുടെ ലീഡ് വെറും മൂന്ന് വോട്ടായി ചുരുങ്ങി. ഏറ്റുമാനൂരില്‍ തോമസ് ചാഴിക്കാടന്‍ മുന്നേറുന്നുവെന്ന ആശ്വാസവാര്‍ത്ത എത്തിയെങ്കിലും സന്തോഷം ഏറെനേരം നീണ്ടില്ല. 4390 വോട്ടിന്റെ ലീഡ് ഉയര്‍ത്തിയ ചാഴിക്കാടന്‍ തുടര്‍ന്ന് താഴേക്കിറങ്ങി. കുമരകവും തിരുവാര്‍പ്പും മാത്രമാണ് എണ്ണാനുള്ളതെന്ന വിവരം എത്തിയപ്പോള്‍ പാര്‍ടി ഓഫീസില്‍ നിശബ്ദത. ഏറെവൈകാതെ സുരേഷ് കുറുപ്പ് ജയിച്ചതായി പ്രഖ്യാപനമെത്തി. അതിനിടെ ഓഫീസില്‍നിന്നും പലരും പുറത്തേക്ക് പോയിരുന്നു.

ജയിക്കുമെന്ന് പാര്‍ടി വിലയിരുത്തിയ മറ്റ് മണ്ഡലങ്ങളില്‍ മോശമല്ലത്ത പ്രകടനം കാഴ്ച വയ്ക്കാനായെങ്കിലും കെ എം മാണിക്കും സിഎഫ് തോമസിനും ജയിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നത് നേതൃത്വത്തെ ഞെട്ടിച്ചു. കേരള കോണ്‍ഗ്രസ് ലയനം മൂലം യുഡിഎഫിന് ഗുണം ഉണ്ടായെങ്കിലും തനിക്ക് ഇതിന് ഏറെ വില നല്‍കേണ്ടി വന്നുവെന്ന കെ എം മാണിയുടെ പ്രതികരണം ഇതിന് അനുബന്ധമെന്ന പോലെ പാലായില്‍നിന്നും പിന്നാലെയെത്തി. കോട്ടയത്തെ പാര്‍ടി ഓഫീസ് കേന്ദ്രീകരിച്ച് ആഹ്ലാദപ്രകടനവുമുണ്ടായില്ല.

ദേശാഭിമാനി 140511

1 comment:

  1. പാലാ: വോട്ടിന്റെ എണ്ണത്തിലും ഭൂരിപക്ഷത്തിലും വന്‍തിരിച്ചടി നേരിട്ട കെ എം മാണിക്ക് സ്വന്തം വാര്‍ഡില്‍ ലഭിച്ചത് എട്ട് വോട്ടിന്റെ ഭൂരിപക്ഷം മാത്രം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് സ്വന്തം വാര്‍ഡായ 114-ാം നമ്പര്‍ മുണ്ടുപാലം ബൂത്തില്‍ 206 വോട്ടിന്റെ ലീഡ് നേടാനായപ്പോള്‍ കെ എം മാണിക്ക് സ്വന്തം വാര്‍ഡായ 124-ാം നമ്പര്‍ സെന്റ് തോമസ് എച്ച്എസ്എസ് ബൂത്തില്‍ ലഭിച്ചത് കേവലം എട്ട് വോട്ടിന്റെ ഭൂരിപക്ഷം മാത്രം. മുണ്ടുപാലത്ത് ആകെ പോള്‍ ചെയ്ത 996 വോട്ടില്‍ 589 വോട്ട് കാപ്പന് ലഭിച്ചപ്പോള്‍ കെ എം മാണിക്ക് ലഭിച്ചത് 383 വോട്ടാണ്. മാണിയുടെ ബൂത്തില്‍ 786 വോട്ടില്‍ കാപ്പന്‍ 357 വോട്ട് നേടി.

    ReplyDelete