Monday, May 9, 2011

ആകാശവാണിയില്‍ ജോലി വിരമിച്ചവര്‍ക്ക് മാത്രം

കണ്ണൂര്‍ : രാജ്യത്താകെ കാല്‍ലക്ഷത്തോളം ഒഴിവുള്ളപ്പോഴും ആകാശവാണിയില്‍ കരാര്‍ നിയമനം തകൃതി. വിരമിച്ചവരെ കരാര്‍ ജീവനക്കാരായി തുടരാന്‍ അനുവദിക്കുന്ന തൊഴില്‍ തട്ടിപ്പ് വ്യാപകമാകുകയാണ് ആകാശവാണിയില്‍ . സ്റ്റേഷന്‍ മാസ്റ്റര്‍ , അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ , പ്രോഗ്രാം എക്സിക്യൂട്ടീവ്, ട്രാന്‍സ്മിഷന്‍ എക്സിക്യൂട്ടീവ്, അനൗണ്‍സര്‍ - കോമ്പിയര്‍ തുടങ്ങിയ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് തലത്തിലും ഒഴിവുകളുണ്ട്. 16 വര്‍ഷത്തിനിടെ ഒരു തസ്തികയിലും നിയമനം നടന്നില്ല. പട്ടികജാതി-വര്‍ഗവിഭാഗങ്ങള്‍ക്കായുള്ള സംവരണനിയമനം മാത്രമാണ് ഇതിന് അപവാദം.

അതിനിടെ, കാഷ്വല്‍ അനൗണ്‍സര്‍മാര്‍ക്ക് കരാര്‍പ്രകാരമുള്ള ജോലി പരമാവധി കുറച്ചുനല്‍കാനും ചില മേധാവികള്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. വര്‍ഷങ്ങളായി കാഷ്വല്‍ അനൗണ്‍സര്‍മാരായി ജോലി ചെയ്യുന്നവര്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറലിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് മാസത്തില്‍ ഇവര്‍ക്ക് ആറു മുതല്‍ 29 പരിപാടി നല്‍കണമെന്ന് നിര്‍ദേശിച്ചു. ഇത് പാലിക്കുന്നതിനു പകരം വിരമിച്ച ഉദ്യോഗസ്ഥരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുമ്പോള്‍ അവര്‍ക്ക് 29 പരിപാടി ഉറപ്പിക്കാനാണ് മേധാവികള്‍ ശ്രമിക്കുന്നത്. ഒരു ദിവസം 600 രൂപ നിരക്കില്‍ വന്‍തുകയാണ് വിരമിച്ചവര്‍ക്ക് ലഭിക്കുന്നത്. കേന്ദ്രനിരക്കിലുള്ള പെന്‍ഷന്‍ വാങ്ങുന്നവരാണ് ഉദ്യോഗാര്‍ഥികളുടെ വയറ്റത്തടിക്കാന്‍ കച്ചകെട്ടിയിറങ്ങുന്നത്. നിലയത്തിന്റെയോ പരിപാടിയുടെയോ മേന്മ വര്‍ധിപ്പിക്കാനുള്ള ഒരു സംഭാവനയും നല്‍കാന്‍ ത്രാണിയില്ലാത്തവരാണ് കരാര്‍ ജീവനക്കാരില്‍ മിക്കവരും. നിയമാനുസൃത സ്ഥാനക്കയറ്റം ലഭിക്കാത്തതും ജീവനക്കാര്‍ക്കിടയില്‍ അസംതൃപ്തി പടര്‍ത്തുന്നു. സ്റ്റേഷന്‍ ഡയറക്ടറാകേണ്ടവര്‍പോലും പ്രോഗ്രാം എക്സിക്യൂട്ടീവുകളായി ജോലിചെയ്യുന്നു.

സംസ്ഥാനത്തെ മിക്ക നിലയങ്ങളുടെയും പ്രവര്‍ത്തനം മുടങ്ങാതെ മുന്നോട്ടുനയിക്കുന്നത് കാഷ്വല്‍ അനൗണ്‍സര്‍മാരും കോമ്പിയര്‍മാരുമാണ്. ഒരുനിലയത്തില്‍ കുറഞ്ഞത് 40 പേരാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായി തുച്ഛ വരുമാനത്തിന് ജോലി ചെയ്യുന്നവരും നിരവധിയുണ്ട്. ഇതര മാധ്യമരംഗത്തുണ്ടായ മത്സരങ്ങളുടെ ഗുണപരമായ മുന്നേറ്റം ഇപ്പോഴും കേരളത്തില്‍ ആകാശവാണിക്ക് ഉണ്ടായിട്ടില്ല. പരസ്യവരുമാനവും ഇടിഞ്ഞു. സ്വകാര്യ എഫ്എം നിലയങ്ങളുടെ സംപ്രേഷണം നടക്കുന്നത് ആകാശവാണിയുടെ സാങ്കേതികസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ്. ഇവയില്‍നിന്നുള്ള കടുത്ത മത്സരം നേരിടേണ്ടി വന്നപ്പോള്‍ ആകാശവാണിയുടെ എഫ്എം നിലയങ്ങളുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. തൊള്ളായിരത്തോളം സ്വകാര്യ എഫ്എം നിലയങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിജീവനത്തിന് വഴിതേടുന്ന ആകാശവാണിക്ക് പുതിയ വെല്ലുവിളിയാവുക ഇവയായിരിക്കും.

ദേശാഭിമാനി 090511

1 comment:

  1. രാജ്യത്താകെ കാല്‍ലക്ഷത്തോളം ഒഴിവുള്ളപ്പോഴും ആകാശവാണിയില്‍ കരാര്‍ നിയമനം തകൃതി. വിരമിച്ചവരെ കരാര്‍ ജീവനക്കാരായി തുടരാന്‍ അനുവദിക്കുന്ന തൊഴില്‍ തട്ടിപ്പ് വ്യാപകമാകുകയാണ് ആകാശവാണിയില്‍ . സ്റ്റേഷന്‍ മാസ്റ്റര്‍ , അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ , പ്രോഗ്രാം എക്സിക്യൂട്ടീവ്, ട്രാന്‍സ്മിഷന്‍ എക്സിക്യൂട്ടീവ്, അനൗണ്‍സര്‍ - കോമ്പിയര്‍ തുടങ്ങിയ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് തലത്തിലും ഒഴിവുകളുണ്ട്. 16 വര്‍ഷത്തിനിടെ ഒരു തസ്തികയിലും നിയമനം നടന്നില്ല. പട്ടികജാതി-വര്‍ഗവിഭാഗങ്ങള്‍ക്കായുള്ള സംവരണനിയമനം മാത്രമാണ് ഇതിന് അപവാദം.

    ReplyDelete