Monday, May 9, 2011

പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ നീക്കം

2ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജയെ ഒറ്റപ്പെടുത്തി രക്ഷപ്പെടാന്‍ കോണ്‍ഗ്രസും ഡിഎംകെയും ധാരണയിലെത്തി. അന്വേഷണം പ്രധാനമന്ത്രിയുടെ ഓഫീസിനെ ബാധിക്കാതെ വഴിതിരിച്ചുവിടാനും എല്ലാ കുറ്റവും രാജയില്‍ കെട്ടിവയ്ക്കാനുമാണ് നീക്കം. കലൈഞ്ജര്‍ ടിവിക്ക് കോഴ കിട്ടിയ കേസില്‍ കരുണാനിധിയുടെ മകള്‍ കനിമൊഴിക്ക് ജാമ്യം അപേക്ഷിച്ച് അഭിഭാഷകന്‍ രാംജത്മലാനി ഉന്നയിച്ച വാദങ്ങള്‍ ഈ നീക്കത്തിന് വ്യക്തമായ തെളിവാണ്. രാജയാണ് അഴിമതി നടത്തിയതെന്നും കനിമൊഴിക്ക് പങ്കില്ലെന്നുമായിരുന്നു വാദം. വിവാദമായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ യുപിഎ നടത്തിയ ശ്രമവും കോണ്‍ഗ്രസ്-ഡിഎംകെ ധാരണയ്ക്ക് തെളിവ്. അന്വേഷണം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെങ്കിലും പ്രധാനമന്ത്രി കാര്യാലയത്തിലേക്ക് അന്വേഷണം നീളുന്നതിന് സിബിഐ തടയിടുകയാണ് സിബിഐയുടെ നിയന്ത്രണം പ്രധാനമന്ത്രിക്കാണെന്നിരിക്കെ സര്‍ക്കാരും സിബിഐയും തമ്മിലുള്ള ഒത്തുകളിയാണ് പ്രകടമാകുന്നത്. കനിമൊഴിക്ക് മുന്‍കൂര്‍ ജാമ്യത്തിന് അവസരം നല്‍കി അറസ്റ്റ് ഒഴിവാക്കിയതും കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാലിനെ പ്രതിപട്ടികയില്‍ നിന്ന് സിബിഐ ഒഴിവാക്കിയതും ഇതിന്റെ ഭാഗമാണ്.

അഴിമതി അന്വേഷിച്ച പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പ്രധാനമന്ത്രി കാര്യാലയത്തെ പ്രതിക്കൂട്ടിലാക്കുന്ന കണ്ടത്തലുകളോടെയാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഴിമതി തടയുന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതല നിറവേറ്റിയില്ലെന്ന് പിഎസി റിപ്പോര്‍ട്ട് പറയുന്നു. സ്പെക്ട്രം ലൈസന്‍സ് വിതരണത്തിനുള്ള നടപടിക്രമം പ്രധാനമന്ത്രി കാര്യാലയത്തെ യഥാസമയം അറിയിച്ചിരുന്നെങ്കിലും വിവരം പൂഴ്ത്തിവച്ചാണ് അഴിമതിക്ക് വഴിതുറന്നത്. എ രാജയുടെ നീക്കങ്ങള്‍ അറിഞ്ഞെങ്കിലും അതു തടയാന്‍ പ്രധാനമന്ത്രി കാര്യാലയം ഒന്നുംചെയ്തില്ലെന്ന് വിമര്‍ശിക്കുന്ന പിഎസി, പ്രധാനമന്ത്രി അഴിമതിക്ക് പരോക്ഷമായി കൂട്ടുനിന്നെന്നും വിലയിരുത്തി. സ്പെക്ട്രം അഴിമതി അടഞ്ഞ അധ്യായമായി കാണണമെന്ന് ലേലസമയത്ത് ധനമന്ത്രിയായിരുന്ന പി ചിദംബരം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്നും പിഎസി ചൂണ്ടിക്കാട്ടി.

പിഎസി റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്-ഡിഎംകെ അംഗങ്ങള്‍ നടത്തിയ നീക്കവും സംശയമുണര്‍ത്തുന്നതായിരുന്നു. പിഎസി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ എത്തുന്നതു തടയാനുള്ള ആസൂത്രിതനീക്കം നടന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അറിവോടെയാണ്. റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കാന്‍ ചേര്‍ന്ന അവസാനത്തെ മൂന്ന് യോഗവും യുപിഎ കക്ഷികള്‍ അലങ്കോലമാക്കി. ഉന്നത നേതൃത്വത്തിലേക്ക് വെളിച്ചം വീശുന്ന നിര്‍ണായക തെളിവുകള്‍ ശേഖരിക്കാന്‍ പിഎസിയെ കോണ്‍ഗ്രസ് അനുവദിച്ചില്ല. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായരെയും ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖരനെയും പിഎസി ചോദ്യംചെയ്യുന്നത് ഭരണകക്ഷി അംഗങ്ങള്‍ തടസ്സപ്പെടുത്തിയിരുന്നു. ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ അറ്റോര്‍ണി ജനറല്‍ ജി വഹന്‍വതിയും സിബിഐ ഡയറക്ടര്‍ എ പി സിങ്ങും മടങ്ങിപ്പോകുകയുംചെയ്തു. അവസാനം വോട്ടിനിട്ടാണ് വഹന്‍വതിയെും മറ്റും ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ കനിമൊഴി പ്രതിക്കൂട്ടിലായത് വെറും 200 കോടി രൂപയുടെ കേസിലാണ്. മറ്റ് ഇടപാടുകളെ കുറിച്ചുള്ള അന്വേഷണം ഫലപ്രദമായി നീങ്ങുന്നില്ലെന്ന് സുപ്രീംകോടതി തന്നെ വിമര്‍ശം ഉന്നയിച്ചിരുന്നു.

വിജേഷ് ചൂടല്‍ ദേശാഭിമാനി 090511

1 comment:

  1. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജയെ ഒറ്റപ്പെടുത്തി രക്ഷപ്പെടാന്‍ കോണ്‍ഗ്രസും ഡിഎംകെയും ധാരണയിലെത്തി. അന്വേഷണം പ്രധാനമന്ത്രിയുടെ ഓഫീസിനെ ബാധിക്കാതെ വഴിതിരിച്ചുവിടാനും എല്ലാ കുറ്റവും രാജയില്‍ കെട്ടിവയ്ക്കാനുമാണ് നീക്കം. കലൈഞ്ജര്‍ ടിവിക്ക് കോഴ കിട്ടിയ കേസില്‍ കരുണാനിധിയുടെ മകള്‍ കനിമൊഴിക്ക് ജാമ്യം അപേക്ഷിച്ച് അഭിഭാഷകന്‍ രാംജത്മലാനി ഉന്നയിച്ച വാദങ്ങള്‍ ഈ നീക്കത്തിന് വ്യക്തമായ തെളിവാണ്. രാജയാണ് അഴിമതി നടത്തിയതെന്നും കനിമൊഴിക്ക് പങ്കില്ലെന്നുമായിരുന്നു വാദം. വിവാദമായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ യുപിഎ നടത്തിയ ശ്രമവും കോണ്‍ഗ്രസ്-ഡിഎംകെ ധാരണയ്ക്ക് തെളിവ്. അന്വേഷണം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെങ്കിലും പ്രധാനമന്ത്രി കാര്യാലയത്തിലേക്ക് അന്വേഷണം നീളുന്നതിന് സിബിഐ തടയിടുകയാണ് സിബിഐയുടെ നിയന്ത്രണം പ്രധാനമന്ത്രിക്കാണെന്നിരിക്കെ സര്‍ക്കാരും സിബിഐയും തമ്മിലുള്ള ഒത്തുകളിയാണ് പ്രകടമാകുന്നത്. കനിമൊഴിക്ക് മുന്‍കൂര്‍ ജാമ്യത്തിന് അവസരം നല്‍കി അറസ്റ്റ് ഒഴിവാക്കിയതും കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാലിനെ പ്രതിപട്ടികയില്‍ നിന്ന് സിബിഐ ഒഴിവാക്കിയതും ഇതിന്റെ ഭാഗമാണ്.

    ReplyDelete