Thursday, May 5, 2011

വീര്യം കൂടിയ കീടനാശിനികള്‍ നിരോധിക്കുന്നു

ഫ്യൂറഡാന്‍ നിരോധിക്കും

ഫ്യൂറഡാന്‍ അടക്കം വീര്യം കൂടിയ എല്ലാ ചുവപ്പു ലേബല്‍ കീടനാശിനികളും സംസ്ഥാനത്ത് നിരോധിക്കാന്‍ തീരുമാനിച്ചു. മഞ്ഞലേബലുള്ള രണ്ടിനം കീടനാശിനികള്‍ക്കും മൂന്നു കുമിള്‍നാശിനികള്‍ക്കും നിരോധനമുണ്ടാകും. ഇതിനു പുറമെ, മഞ്ഞ ലേബലുള്ള എതാനും കീടനാശിനികളുടെയും കുമിള്‍ നാശിനികളുടെയും വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാനും കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ വിളിച്ച ഉന്നതതല യോഗം തീരുമാനിച്ചു.

കേരളത്തില്‍ ഏതെല്ലാം കീടനാശിനികള്‍ ഉപയോഗിക്കാമെന്നതു സംബന്ധിച്ച് കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കുന്ന പട്ടികയില്‍നിന്ന് (വിള പരിപാലനമുറ) നീക്കംചെയ്യുകയാണ് നിരോധനത്തിന്റെ ആദ്യപടി. ഈ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതിലൂടെ കീടനാശിനികള്‍ സംസ്ഥാനത്ത് നിരോധിക്കാനാകുമെന്ന് മുല്ലക്കര വാര്‍ത്താലേഖകരെ അറിയിച്ചു. രാജ്യത്തിനാകെ ബാധകമായ കീടനാശിനി നിയമത്തില്‍ കേരളത്തിനു മാത്രമായി മാറ്റം വരുത്താന്‍ കഴിയില്ലെന്നതിനാലാണ് ഈ മാര്‍ഗം സ്വീകരിക്കുന്നത്. കാര്‍ഷിക സര്‍വകലാശാല വിള പരിപാലനമുറയില്‍നിന്ന് ഒഴിവാക്കുന്ന കീടനാശിനിയുടെ വില്‍പ്പന സര്‍ക്കാരിന് നിരോധിക്കാം. ഇവ വിറ്റാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കാനും കഴിയും. പകരമായി വീര്യം കുറഞ്ഞ നീല, പച്ച ലേബല്‍ കീടനാശിനികള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കും. ഇവ ഉള്‍ക്കൊള്ളിച്ച് സര്‍വകലാശാലയുടെ വിള പരിപാലനമുറ ഒരു മാസത്തിനകം പുറത്തിറക്കും. അതിനു മുമ്പു തന്നെ വീര്യം കൂടിയ കീടനാശിനികളുടെ നിരോധനം പ്രാബല്യത്തില്‍ വരും. ഹെലികോപ്റ്റര്‍ ഉപയോഗിച്ചും മറ്റും ആകാശമാര്‍ഗം കീടനാശിനി തളിക്കുന്നത് പൂര്‍ണമായും നിരോധിക്കും. പച്ചക്കറികളിലും പഴങ്ങളിലും ഭക്ഷ്യധാന്യങ്ങളിലും കീടനാശിനികളുടെ സാന്നിധ്യം പരിശോധിക്കാനുള്ള ലാബുകള്‍ തിരുവനന്തപുരം, കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കാനും തീരുമാനിച്ചു.

കീടനാശിനി കുട്ടനാട്ടിലെ മിത്രകീടങ്ങളെ നശിപ്പിക്കുന്നു

ആലപ്പുഴ: കീടനാശിനി പ്രയോഗം കുട്ടനാടന്‍ നെല്‍പ്പാടങ്ങളിലെ മിത്രകീടങ്ങളുടെ നാശത്തിനിടയാക്കുന്നു. കീടനാശിനി തളിച്ച പാടങ്ങളില്‍ നെല്‍കൃഷിയെ ദോഷകരമായി ബാധിക്കുന്ന ശത്രുകീടങ്ങളുടെ എണ്ണം വര്‍ധിച്ചതായും പഠനങ്ങള്‍ തെളിയിക്കുന്നു. മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം, കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, വിവിധ കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ കൃഷിശാസ്ത്രജ്ഞര്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്‍കൃഷിമേഖലയില്‍ നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തലുകള്‍ . തുടര്‍ച്ചയായുള്ള കീടനാശിനി പ്രയോഗം കുട്ടനാടിന്റെ കാര്‍ഷിക, ജൈവ വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്നതായാണ് സൂചന. ശത്രുകീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് നെല്‍ച്ചെടികളെ രക്ഷിക്കുന്ന മിത്രകീടങ്ങളുടെ നാശം ഭാവിയില്‍ നെല്‍കൃഷിയുടെ നിലനില്‍പ്പിനെത്തന്നെ ദോഷകരമായി ബാധിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.

കുട്ടനാട്, അപ്പര്‍കുട്ടനാട് കരിനില മേഖലകളിലെ 11 പാടശേഖരങ്ങളിലാണ് സംഘം പഠനം നടത്തിയത്. കീടനാശിനി ഉപയോഗിക്കുന്ന പാടശേഖരങ്ങളില്‍ മിത്ര കീടങ്ങളുടെ എണ്ണം കുറയുന്നതായും അതേസമയം തണ്ടുതുരപ്പന്‍ , മുഞ്ഞ ഉള്‍പ്പെടെയുള്ള ശത്രു കീടങ്ങള്‍ വര്‍ധിക്കുന്നതായും കണ്ടെത്തി. വിളവിറക്കുന്നതുമുതല്‍ ഓരോഘട്ടത്തിലും ഉണ്ടാകുന്ന ശത്രുകീടങ്ങളെ നശിപ്പിക്കാന്‍ മിത്രകീടങ്ങള്‍ക്കു കഴിയും. മിത്ര കീടങ്ങളെ സംരക്ഷിക്കുന്നതിനായി 45 ദിവസം വരെ കീടനാശിനി പ്രയോഗിക്കരുതെന്ന് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം കര്‍ഷകരും ഇത് പാലിക്കുന്നില്ലെന്ന് മങ്കൊമ്പ് കീടനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എല്‍ ബീനാകുമാരി പറഞ്ഞു. വര്‍ഷം തോറും ആയിരം ടണ്‍വരെ കീടനാശിനികളും ഇരുപതിനായിരം ടണ്‍വരെ രാസവളവും കുട്ടനാട്ടില്‍ പ്രയോഗിക്കപ്പെടുന്നതായാണ് ഏകദേശ കണക്ക്. കാര്‍ഷിക സര്‍വകലാശാലയുടെ ശുപാര്‍ശ അനുസരിച്ചാണ് കൃഷിവകുപ്പ് അധികൃതര്‍ കീടനാശിനികളെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്. എന്നാല്‍ സര്‍വകലാശാലാ ശുപാര്‍ശയില്ലാതെ കേന്ദ്ര രജിസ്ട്രേഷന്റെ പേരില്‍ ഏത് കീടനാശിനിയും വില്‍ക്കാമെന്ന അവസ്ഥയുണ്ട്. ഓര്‍ഗാനോ സള്‍ഫറസ് വിഭാഗത്തില്‍പെടുന്ന കീടനാശിനികളാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.

അതേസമയം ഇതേ വിഭാഗത്തിലെ സിന്തറ്റിക് പെറത്രോയിഡ് മീഥൈല്‍ പാരത്തിയോണ്‍ വിഭാഗത്തില്‍പെടുന്ന ചില കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ കീടങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഡോ. അംബികാദേവി പറയുന്നു. ഓര്‍ഗാനോ സള്‍ഫറസ് വിഭാഗത്തില്‍പെടുന്ന "മെറ്റാസിഡി"ന്റെ ഉപയോഗം മുഞ്ഞവംശ വര്‍ധനവിനു കാരണമാകുന്നതായി കണ്ടെത്തിയിരുന്നു.
(ജി അനില്‍കുമാര്‍)

എട്ടുകാലികള്‍ 8 തരം; വണ്ടുകള്‍ 2

ആലപ്പുഴ: മിത്രകീടങ്ങളില്‍പ്പെട്ട എട്ടുകാലി എട്ടുതരമുണ്ട്. ഇവ മുഞ്ഞ, തണ്ടുതുരപ്പന്‍ ശലഭങ്ങള്‍ , പച്ചത്തുള്ളന്‍ എന്നിവയെ നശിപ്പിക്കും. വണ്ടുകള്‍ ഓറഞ്ചുവണ്ട്, ചുവന്ന വണ്ട് എന്നിങ്ങനെ രണ്ടുതരമുണ്ട്. ഓറഞ്ചുവണ്ടുകള്‍ മുഞ്ഞ, പച്ചത്തുള്ളന്‍ എന്നിവയെ നശിപ്പിക്കുമ്പോള്‍ ചുവന്ന വണ്ടുകളുടെ മുട്ട വിരിഞ്ഞ് പുഴുവാകുന്ന ഘട്ടത്തില്‍തന്നെ ഓലചുരുട്ടിപ്പുഴുവിന്റെ മുഖ്യശത്രുവാണ്. ഇത് വണ്ടാകുമ്പോള്‍ മുഞ്ഞയെയും തിന്നു നശിപ്പിക്കും. ചീവീടുകള്‍ തണ്ടുതുരപ്പന്‍ , ഓലചുരുട്ടി എന്നിവയെയും പച്ചത്തുള്ളന്‍ , മുഞ്ഞ എന്നിവയുടെ മുട്ടയും പുഴുക്കളെയും തിന്നുതീര്‍ക്കും. പുല്‍ച്ചാടികള്‍ ചാഴി, തണ്ടുതുരപ്പന്‍ എന്നിവയുടെ മുട്ടയും മുഞ്ഞയുടെ ആരംഭഘട്ടത്തെയും നശിപ്പിക്കും. വെള്ളത്തില്‍ കാണപ്പെടുന്ന പുല്‍ച്ചാടി മുഞ്ഞയെയും പച്ചത്തുള്ളനെയും നശിപ്പിക്കും. വെള്ളത്തില്‍ചാഴി തണ്ടുതുരപ്പന്‍ പുഴുക്കളെയും വെള്ളത്തിലാശാന്‍ വെള്ളത്തില്‍ വിരിയുന്ന എല്ലാ ശത്രുകീടങ്ങളെയും തിന്നുതീര്‍ക്കുമ്പോള്‍ തുമ്പികളും ഉറുമ്പുകളും എല്ലാത്തരം ശത്രുകീടങ്ങളെയും ആക്രമിക്കും.

deshabhimani 050511

4 comments:

  1. വീര്യം കൂടിയ എല്ലാ ചുവപ്പു ലേബല്‍ കീടനാശിനികളും സംസ്ഥാനത്ത് നിരോധിക്കാന്‍ തീരുമാനിച്ചു. മഞ്ഞലേബലുള്ള രണ്ടിനം കീടനാശിനികള്‍ക്കും മൂന്നു കുമിള്‍നാശിനികള്‍ക്കും നിരോധനമുണ്ടാകും. ഇതിനു പുറമെ, മഞ്ഞ ലേബലുള്ള എതാനും കീടനാശിനികളുടെയും കുമിള്‍ നാശിനികളുടെയും വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാനും കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ വിളിച്ച ഉന്നതതല യോഗം തീരുമാനിച്ചു.

    ReplyDelete
  2. ഇനി കര്‍ഷകര്‍ക്ക് രണ്ടുമുഴം കയറുകൂടി കൊടുത്താല്‍ ഉപകാരമായിരുന്നു.... അല്ലാ അവറ്റകള്‍ക്ക് യൂണിയനില്ലാ‍ാല്ലോ അല്ലേ!

    ReplyDelete
  3. നിരോധിക്കുന്ന ഫ്യൂറിഡാന് പകരമായി മൂന്ന് പച്ച ലേബല്‍ കീടനാശിനികള്‍ കേരള കാര്‍ഷിക സര്‍വകലാശാല ശുപാര്‍ശ ചെയ്തേക്കും. ക്ലോറാന്‍ ട്രാനിലിറ്റ്പോള്‍ , കാര്‍ട്ടാപ്പ് ഹൈഡ്രോക്ലോറൈഡ്, ഫിപ്രോനില്‍ എന്നിവയാണ് പുതുതായി എത്തുക. ഇവയെ കാര്‍ഷിക സര്‍വകലാശാലയുടെ വിള പരിപാലനമുറയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം മൂന്നുദിവസത്തിനകം ഉണ്ടാകും. ഫ്യൂറിഡാന്‍ അടക്കം വീര്യം കൂടിയ എല്ലാ ചുവപ്പ് ലേബല്‍ കീടനാശിനികളും സംസ്ഥാനത്ത് നിരോധിക്കാന്‍ കഴിഞ്ഞദിവസം മന്ത്രി മുല്ലക്കര രത്നാകരന്‍ വിളിച്ച യോഗത്തില്‍ തീരുമാനിച്ചിരുന്നു. മഞ്ഞ ലേബലുള്ള രണ്ടിനം കീടനാശിനികളും മൂന്ന് കുമിള്‍നാശിനികളും നിരോധിക്കും. ഇതിനുപുറമെ, മഞ്ഞ ലേബലുള്ള ഏതാനും കീടനാശിനികളുടെയും കുമിള്‍ നാശിനികളുടെയും വില്‍പ്പനയ്ക്കും ഉപയോഗത്തിനും നിയന്ത്രണം കൊണ്ടുവരും. നിരോധിക്കുന്ന കീടനാശിനികള്‍ക്ക് പകരമായി വീര്യം കുറഞ്ഞ നീല-പച്ച ലേബല്‍ കീടനാശിനികള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. ഫ്യൂറിഡാന്‍ ഉള്‍പ്പെടുന്ന കാര്‍ബോഫ്യുറാന്‍ കീടനാശിനികള്‍ ലോകത്തെ വികസിതരാജ്യങ്ങള്‍ നിരോധിച്ചിട്ടുള്ളതാണെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ വിജ്ഞാനവ്യാപന വിഭാഗം മേധാവി ഡോ. പി വി ബാലചന്ദ്രന്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനിലും ഓസ്ട്രേലിയയിലും ഇതിന് പൂര്‍ണനിരോധനമാണുള്ളത്. അമേരിക്കയും കാര്‍ബോഫ്യുറാന് ഭാഗികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ഡോസള്‍ഫാനോളം മാരകമാണ് കാര്‍ബോഫ്യുറാന്‍ കീടനാശിനികള്‍ . ഇതിന്റെ അശാസ്ത്രീയ ഉപയോഗമാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇത് ദുരന്തസാധ്യത ഇരട്ടിയാക്കുന്നു. കൈയുറയിട്ട് മാത്രമേ ഇത് ഉപയോഗിക്കാവൂ എന്ന്് നിര്‍ബന്ധമാണ്്. എന്നാല്‍ , കുട്ടികള്‍പോലും കൈകൊണ്ട് ഇത് വിതറുന്നുണ്ട്. നേരിട്ട് ത്വക്കിലേക്ക് ഇതിന്റെ വിഷാംശം കടക്കുമെന്നതിനാല്‍ മാരകരോഗങ്ങള്‍ക്ക് ഇടയാക്കും. നാഡീവ്യൂഹങ്ങള്‍ക്ക് തകരാര്‍ , ക്യാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ തുടങ്ങിയവ സംഭവിക്കാം. ചീര പോലുള്ള ചെടികളില്‍ നടീല്‍ മുതല്‍ വിളവെടുപ്പ് വരെ ഫ്യൂറിഡാന്‍ ഉപയോഗിക്കുന്നു. 30 ദിവസത്തോളം ഇതിന്റെ വിഷാംശം ചെടികളില്‍ നിലനില്‍ക്കുമെന്നും ഡോ. ബാലചന്ദ്രന്‍ പറഞ്ഞു.

    ReplyDelete
  4. 21 മാരക കീടനാശിനികള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. എന്‍ഡോസള്‍ഫാന്‍ പോലുള്ളതോ, അതിനെക്കാള്‍ മാരകമായതോ ആയ കീടനാശിനികളാണ് നിരോധിച്ച് കൊണ്ട് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. മാരക കീടനാശിനികളെ നിരോധിക്കാന്‍ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരനും, കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധരുമായുള്ള ചര്‍ച്ചയില്‍ നേരത്തെ തീരുമാനമായിരുന്നു. അതീവ മാരകമെന്ന് വിദഗ്ധര്‍ കണ്ടെത്തിയ പത്ത് കീടനാശിനികളും പതിനൊന്ന് കുമിള്‍ നാശിനികളും കളനാശിനികളും ഉള്‍പ്പടെയുള്ള 21 കീടനാശിനികളാണ് ഇന്നലെ പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവിലൂടെ നിരോധിച്ചിരിക്കുന്നത്. ചുവപ്പ് ലേബലുള്ള അഞ്ചും, മഞ്ഞ ലേബലുള്ള രണ്ടും, നീല ലേബലുള്ള മൂന്നും കീടനാശിനികളുടെ ഉപയോഗമാണ് പൂര്‍ണമായും നിയന്ത്രിക്കുന്നത്. കാര്‍ബോ ഫ്യൂറാന്‍, ഫോറേറ്റ്, മീതൈല്‍ പാരത്തിയോണ്‍, മോണോക്രോട്ടോഫോസ്, ക്ലോറാന്‍ ട്രാനി ലിറ്റ്‌പോള്‍, മീതൈല്‍ ഡെമറ്റോണ്‍ തുടങ്ങിയ രാസവസ്തുക്കള്‍ അടങ്ങിയ കീടനാശിനികളാണ് ഇതോടെ സംസ്ഥാനത്ത് ഇല്ലാതാകുന്നത്. മഞ്ഞ ലേബലുള്ള ട്രയാസോഫോസ്, പ്രോഫിനോഫോസ്, നീല ലേബലുള്ള ഡൈക്കോഫോള്‍, സെവിഡോള്‍, സെവിമോള്‍ തുടങ്ങിയ രാസസംയുക്തങ്ങല്‍ അടങ്ങിയ കീടനാശിനികളുടെ ഉപയോഗവും പൂര്‍ണമായി നിരോധിക്കും. ചുവപ്പ് ലേബലുള്ള മെതോക്‌സി ഈതൈല്‍ മെര്‍ക്കുറി ക്ലോറൈഡ്, മഞ്ഞ ലേബലുള്ള എഡിഫന്‍ഫോസ്, ട്രൈസൈക്ലോഫോള്‍, നീലലേബലുള്ള ഡൈനോക്യാപ്പ് സിറം, പച്ച ലേബലില്‍ ഉള്‍പ്പെട്ട കാപ്റ്റാന്‍ എന്ന കുമിള്‍ നാശിനിയും നിരോധിച്ച കീടനാശിനികളുടെ പട്ടികയിലുള്ളതാണ്.

    ReplyDelete