Wednesday, May 18, 2011

ക്രൂഡോയില്‍ വില കുറഞ്ഞിട്ടും ഡീസല്‍ , വാതക വില കൂട്ടുന്നു

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില തുടര്‍ച്ചയായി ഇടിയുമ്പോഴും ഡീസല്‍ -പാചകവാതകവില കൂട്ടാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രം പിന്മാറുന്നില്ല. ക്രൂഡോയില്‍ വില ചൊവ്വാഴ്ച വീപ്പയ്ക്ക് 96 ഡോളറായി കുറഞ്ഞു. 118 ഡോളര്‍ വരെയായി ഉയര്‍ന്നശേഷമാണ് ഇടിഞ്ഞത്. എന്നാല്‍ ഡീസല്‍ -പാചകവാതകവില പുനഃപരിശോധിക്കുന്നതില്‍നിന്ന് പിന്മാറില്ലെന്ന് പെട്രോളിയം മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു. വില പുനഃപരിശോധിക്കാന്‍ നിശ്ചയിച്ചപ്രകാരം തന്നെ അടുത്തയാഴ്ച മന്ത്രിസഭാസമിതി യോഗം ചേരും. അതിനിടെ വിമാന ഇന്ധന വില പെട്രോള്‍വിലയേക്കാള്‍ 2.9 ശതമാനം കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിച്ചതിന് പുറമെ ഡീസലിന് നാലുരൂപയും പാചകവാതക സിലിണ്ടറിന് 25 രൂപയും കൂട്ടാനാണ് നീക്കം. മാസാന്ത്യത്തില്‍ വിലവര്‍ധന പ്രാബല്യത്തിലാകും. പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിക്കാനും എണ്ണകമ്പനികള്‍ ആലോചിക്കുന്നുണ്ട്. ലിറ്ററിന് അഞ്ചുരൂപയുടെ കൂടി വര്‍ധനയാണ് പരിഗണനയില്‍ .

യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന കടക്കെണിയും അമേരിക്കയില്‍ എണ്ണശേഖരം ഉയരുന്നതുമാണ് അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില ഇടിയാന്‍ കാരണം. ന്യൂയോര്‍ക്ക് വിപണിയില്‍ ജൂണ്‍ വിതരണത്തിനുള്ള എണ്ണയുടെ വില വീപ്പയ്ക്ക്ന് നാല്‍പ്പത് സെന്റ് ഇടിഞ്ഞ് 96.97 ഡോളര്‍ എന്ന നിരക്കിലെത്തി. വിലയിടിവ് തുടരുമെന്നാണ് വിപണി സൂചന. ഡീസല്‍ -പാചകവാതക വില്‍പ്പനയില്‍ മെയ് ആദ്യപകുതിയില്‍ പ്രതിദിനം 495 കോടി നഷ്ടമുണ്ടായെന്നാണ് എണ്ണക്കമ്പനികളുടെ വാദം. രണ്ടാംപകുതിയില്‍ പ്രതിദിനം 479 കോടിയുടെ നഷ്ടം പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുറയുന്നുണ്ടെങ്കിലും വിലവര്‍ധന ഒഴിവാക്കാനാകില്ലെന്ന് കമ്പനി മേധാവികള്‍ പറയുന്നു. എങ്കിലും നഷ്ടത്തിന്റെ തോത് കുറയുന്നതായി അവര്‍ സമ്മതിക്കുന്നുണ്ട്.

സബ്സിഡികള്‍ പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിലവര്‍ധനയെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നത്. വില കൂടുമ്പോള്‍ കേന്ദ്രത്തിന്റെ നികുതി വരുമാനവും വര്‍ധിക്കും. പൊതുബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ കേന്ദ്രത്തിന് വരുമാനം പരമാവധി വര്‍ധിപ്പിക്കണം. പൊതുമേഖലാ കമ്പനികളുടെ ഓഹരിവില്‍പ്പനയും എണ്ണ നികുതിവരുമാനവുമാണ് ഇതിന് കേന്ദ്രത്തിനുമുന്നിലുള്ള പോംവഴി. വിമാനഇന്ധനം ലിറ്ററിന് ഡല്‍ഹിയില്‍ 58.8 രൂപയും മുംബൈയില്‍ 59.6 രൂപയുമായി വില കുറഞ്ഞു. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില ഇടിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വിമാനഇന്ധന വിലയില്‍ 2.9 ശതമാനം വില കുറച്ചത്. ഡല്‍ഹിയില്‍ വിമാനഇന്ധന വില കിലോലിറ്ററിന് 1766 രൂപയായും മുംബൈയില്‍ 1827 രൂപയായും കുറഞ്ഞു. ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് വിമാനഇന്ധന വില പെട്രോളിനേക്കാള്‍ കുറയുന്നത്.
(എം പ്രശാന്ത്)

deshabhimani 180511

1 comment:

  1. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില തുടര്‍ച്ചയായി ഇടിയുമ്പോഴും ഡീസല്‍ -പാചകവാതകവില കൂട്ടാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രം പിന്മാറുന്നില്ല. ക്രൂഡോയില്‍ വില ചൊവ്വാഴ്ച വീപ്പയ്ക്ക് 96 ഡോളറായി കുറഞ്ഞു. 118 ഡോളര്‍ വരെയായി ഉയര്‍ന്നശേഷമാണ് ഇടിഞ്ഞത്. എന്നാല്‍ ഡീസല്‍ -പാചകവാതകവില പുനഃപരിശോധിക്കുന്നതില്‍നിന്ന് പിന്മാറില്ലെന്ന് പെട്രോളിയം മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു. വില പുനഃപരിശോധിക്കാന്‍ നിശ്ചയിച്ചപ്രകാരം തന്നെ അടുത്തയാഴ്ച മന്ത്രിസഭാസമിതി യോഗം ചേരും. അതിനിടെ വിമാന ഇന്ധന വില പെട്രോള്‍വിലയേക്കാള്‍ 2.9 ശതമാനം കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിച്ചതിന് പുറമെ ഡീസലിന് നാലുരൂപയും പാചകവാതക സിലിണ്ടറിന് 25 രൂപയും കൂട്ടാനാണ് നീക്കം. മാസാന്ത്യത്തില്‍ വിലവര്‍ധന പ്രാബല്യത്തിലാകും. പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിക്കാനും എണ്ണകമ്പനികള്‍ ആലോചിക്കുന്നുണ്ട്. ലിറ്ററിന് അഞ്ചുരൂപയുടെ കൂടി വര്‍ധനയാണ് പരിഗണനയില്‍ .

    ReplyDelete