Sunday, May 8, 2011

ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പിന്നോക്കവിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതായി പഠനം

കൊച്ചി: കേരളത്തിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പ്രവേശനംനേടുന്ന വിദ്യാര്‍ഥികളില്‍ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കംനില്‍ക്കുന്നവര്‍ വര്‍ധിച്ചതായി പഠനം. എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പല കോഴ്‌സിലും വിദ്യാര്‍ഥികളുടെ മൊത്തത്തിലുള്ള എണ്ണം കുറയുകയാണെന്നും കേരള ഉന്നതവിദ്യാഭ്യാസ കൗണ്‍സലിന്റെ സാമ്പത്തികസഹായത്തോടെ കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക് ആന്‍ഡ് എണ്‍വയോണ്‍മെന്റല്‍ സ്റ്റഡീസിലെ വിസിറ്റിംഗ് ഫെല്ലോ ഡോ. ജോര്‍ജ് സഖറിയ നടത്തിയ പഠനം കണ്ടെത്തുന്നു.

സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള കുട്ടികളുടെ ശതമാനം കൂടുന്ന പ്രവണതയ്ക്ക് ഗുണപരമായ വശവും മോശംവശവുമുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. എയ്ഡഡ് കോളജുകളിലെ കോഴ്‌സുകള്‍ കൂടുതല്‍ നവീകരിക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ വര്‍ഷങ്ങള്‍കൊണ്ട് പണിതുയര്‍ത്തിയ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും പാഴായിപ്പോകുമെന്ന ആശങ്കയും പഠനം പങ്കുവെയ്ക്കുന്നു.

1999ലും 2006ലുമായി ബിരുദകോഴ്‌സിലും ബിരുദാനന്തരകോഴ്‌സിലും പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലം താരതമ്യംചെയ്താണ് പഠനം തയ്യാറാക്കിയത്. കേരള, എംജി, കൊച്ചി, കോഴിക്കോട് സര്‍വകലാശാലകളിലെ ആറ് എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെയും  രണ്ട് സര്‍വകലാശാല ഡിപ്പാര്‍ട്ടുമെന്റുകളിലെയും വിവരങ്ങളാണ് പഠനത്തില്‍ ഉപയോഗിച്ചത്. 1991-ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ നാലില്‍ മൂന്ന് കോളജുകളും സ്വകാര്യ എയ്ഡഡ് വിഭാഗത്തില്‍വരുന്നവയായിരുന്നു. 2007-08-ല്‍ ഈ ശതമാനം 44 ആയി കുറഞ്ഞു. 1991-ല്‍ 40 സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഉണ്ടായിരുന്നത് 2007-08-ല്‍ 39 ആയി. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ വര്‍ധിച്ചത് സ്വാശ്രയമേഖലയിലാണ്. 2007-08-ല്‍ എയ്ഡഡ് കോളജുകളെക്കാള്‍ അധികം സ്വാശ്രയകോളജുകളായി.

പഠനവിധേയമാക്കിയ എയ്ഡഡ് കോളജുകളിലെ ബിരുദ കോഴ്‌സുകളില്‍ മുന്നോക്കസമുദായക്കാരായ വിദ്യാര്‍ഥികളുടെ ശതമാനം 1999-ല്‍ 53 ശതമാനമായിരുന്നത് 2006-ല്‍ 39 ശതമാനമായി. മുന്നോക്ക ക്രിസ്ത്യാനികളുടെ ശതമാനം ഇതേകാലത്ത് 35-ല്‍നിന്ന് 19 ശതമാനത്തിലേക്ക് താഴ്ന്നു. മുന്നോക്ക ഹിന്ദു വിഭാഗങ്ങളുടെ പ്രാതിനിധ്യം 18-ല്‍നിന്നും 16 ശതമാനമായി ചുരുങ്ങി. പിക്കോക്ക വിഭാഗത്തില്‍പ്പെടുന്ന (ഒബിസി) വിദ്യാര്‍ഥികളുടെ ശതമാനം കൂടി. ബിരുദകോഴ്‌സുകളില്‍ 1999-ല്‍ 36 ശതമാനമായിരുന്നത് 2006-ല്‍ 42 ശതമാനമായാണ് വര്‍ധിച്ചത്. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം ഇതേകാലയളവില്‍ ഏറെക്കുറെ ഇരട്ടിയായി. 9 ശതമാനത്തില്‍നിന്ന് 16 ശതമാനത്തിലേക്കാണ് വര്‍ധന.  പട്ടികജാതി -വര്‍ഗ വിഭാഗത്തിലും ഒഇസിയിലുംപെട്ട വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം ഇത്തരം കോഴ്‌സുകളില്‍ എയ്ഡഡ് കോഴ്‌സുകളിലെക്കാള്‍ കുറവാണ്. ഒബിസി വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ ശതമാനം അണ്‍ എയ്ഡഡ് കോഴ്‌സുകളില്‍ ഗണ്യമായി കൂടി. 18-ല്‍നിന്ന് 49 ശതമാനമായാണ് വര്‍ധന. ജാതീയ പിന്നോക്കാവസ്ഥമൂലം സാമ്പത്തിക പിന്നോക്കാവസ്ഥമൂലവും സാമ്പത്തികസഹായം ലഭിക്കുന്ന കുട്ടികളുടെ ശതമാനവും പഠനം പരിശോധിച്ചു. ഇത്തരം കുട്ടികളുടെ പ്രാതിനിധ്യത്തില്‍ 1999-നും 2006നുമിടയില്‍ എയ്ഡഡ് കോളജുകളില്‍ വന്‍വര്‍ധനയാണുണ്ടായത്. ബിരുദകോഴ്‌സുകളില്‍ 49 ശതമാനത്തില്‍നിന്ന് 69 ശതമാനമായും ബിരുദാനന്തരകോഴ്‌സുകളില്‍ 33-ല്‍നിന്ന് 58 ശതമാനമായുമാണ് വര്‍ധന.  സാമ്പത്തികമായി മെച്ചപ്പെട്ടനിലയില്‍ അല്ലാത്തവരും സാമൂഹ്യപിന്നോക്കാവസ്ഥയുള്ളവരും കൂടുതലായി എയ്ഡഡ് കോളജുകളിലേക്ക് എത്തുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ജനയുഗം 080511

1 comment:

  1. കേരളത്തിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പ്രവേശനംനേടുന്ന വിദ്യാര്‍ഥികളില്‍ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കംനില്‍ക്കുന്നവര്‍ വര്‍ധിച്ചതായി പഠനം. എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പല കോഴ്‌സിലും വിദ്യാര്‍ഥികളുടെ മൊത്തത്തിലുള്ള എണ്ണം കുറയുകയാണെന്നും കേരള ഉന്നതവിദ്യാഭ്യാസ കൗണ്‍സലിന്റെ സാമ്പത്തികസഹായത്തോടെ കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക് ആന്‍ഡ് എണ്‍വയോണ്‍മെന്റല്‍ സ്റ്റഡീസിലെ വിസിറ്റിംഗ് ഫെല്ലോ ഡോ. ജോര്‍ജ് സഖറിയ നടത്തിയ പഠനം കണ്ടെത്തുന്നു.

    ReplyDelete