Monday, January 25, 2021

ആ ട്രാക്‌ടറുകൾ ഉരുളുന്നത്‌ കീഴടങ്ങാൻ ഒരുക്കമല്ലാത്തവരുടെ വീരചരിത്രത്തിലേക്ക്

 ഈ ജനുവരി 26 ന് ഇന്ത്യൻ റിപ്പബ്ലിക്കിനായി കർഷകലക്ഷങ്ങൾ ട്രാക്ടർ റാലി നടത്തുകയാണ്. നാല് ദിശകളിലൂടെ ട്രാക്ടറുകൾ ഡൽഹിയിലേക്ക് നീങ്ങുകയാണ്. അതെ,രാജ്യം ട്രാക്ടർ റാലിയിലേക്ക് നീങ്ങുകയാണ്. ഇത് അംബാനിമാരുടെയും അദാനിമാരുടെയും കമ്പനി രാജല്ല കർഷകരുടെയും തൊഴിലാളികളുടെയും റിപ്പബ്ലിക്കാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ദശലക്ഷകണക്കിന് കർഷകർ ലക്ഷക്കണക്കിന് ട്രാക്ടുകളിലായി ഇന്ദ്രപ്രസ്ഥത്തിലേക്ക് മാർച്ച് ചെയ്യുമ്പോൾ രാജ്യത്തെമ്പാടും ബഹുജനങ്ങൾ ഐക്യദാർഢ്യറാലികളും പരേഡുകളും നടത്തും.കൃഷിയെ അന്താരാഷ്ട്ര കോർപ്പറേറ്റുകളുടെ ബിസിനസാക്കി മാറ്റുന്ന കർഷകരെ കൂലിയടികളാക്കി കൊള്ളയടിക്കുന്ന നവകൊളോണിയൽമൂലധനശക്തികൾക്കെതിരായ പോരാട്ടമാണിത്. ഫ്യൂഡൽ നാടുവാഴിത്തത്തിനും ബ്രിട്ടീഷു കൊളോണിയൽ ശക്തികൾക്കെതിരായി പോരാടി നേടിയ സ്വാതന്ത്ര്യവും രാജ്യത്തിൻ്റെ പരമാധികാരവും തകർക്കുന്ന ഹിന്ദുത്വ വാദികളുടെ കോർപ്പറേറ്റു വൽക്കരണ നയങ്ങൾക്കെതിരായ പോരാട്ടം.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിടിച്ചുകുലുക്കിയ സാന്താൾ കർഷകപോരാട്ടങ്ങളുടെയും മലബാറിലെ മാപ്പിള കുടിയാന്മാരുടെയും ചമ്പരാനിലെ നീലം കർഷകരുടെയും തെലുങ്കാനയിലെ മണ്ണിൻ്റെ മക്കളുടെയും രണോത്സുക സമരങ്ങളുടെ സ്മൃതികളുണർത്തുന്ന ചരിത്രമാണ് കോർപ്പറേറ്റ് മുലധനശക്തികൾക്കെതിരായ പോരാട്ടങ്ങളിലൂടെ ഇന്ന് ഇന്ത്യൻ കർഷകർ രചിച്ചു കൊണ്ടിരിക്കുന്നത്. കരിനിയമങ്ങളു പയോഗിച്ചും എൻ ഐ എ യെ അഴിച്ചുവിട്ടും സമരത്തെ തകർക്കാനുള്ള ഗൂഢാലോചനയിലാണ് കേന്ദ്രസർക്കാർ.ഖാലിസ്ഥാൻ ഭീകരവാദികളാണ് സമരക്കാരെന്ന് പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ സങ്കുചിത വികാരവും വിഭജനവും സൃഷ്ടിക്കാനുള്ള കൗടില്യതന്ത്രങ്ങൾ കൊണ്ടും ഈ കർഷക പോരാട്ടത്തെ തകർക്കാനാവില്ലെന്ന് മോഡിക്കും അമിത് ഷാക്കും മനസിലാക്കി കൊടുക്കുകയാണ് പൊരുതുന്ന കർഷകർ.ഓരോ ദിവസം കഴിയുന്തോറും സമരത്തിനുള്ള പിന്തുണയും ശക്തിയും കൂടി കൂടി വരികയാണ്.അപ്രതിരോധ്യമായ വർഗ്ഗ ശക്തിയും ബഹുജന ശേഷിയുമായി എല്ലാ പ്രതികൂലതകളെയും അതിജീവിച്ച് സമരം മുന്നേറുകയാണ്.

ഇന്ത്യൻ കർഷകൻ്റെയും സമ്പദ്ഘടനയുടെയും അതിജീവനത്തിന് വേണ്ടിയുള്ള ജീവന്മരണ സമരമാണിത്.1991 ലെ റാവു സർക്കാർ തുടക്കമിട്ട നവലിബറൽ പരിഷ്ക്കാരങ്ങളുടെ ദുരന്തപരിണതിയാണ് രാജ്യമെത്തി ചേർന്ന കാർഷിക പ്രതിസന്ധി.ഗാട്ട് കരാറിൻ്റെയും ഡബ്ലു ടി ഒ  വ്യവസ്ഥകളുടെയും തുടർച്ചയിലാണ് ഇന്ത്യൻ കർഷകന് ലഭിക്കുന്ന താങ്ങുവിലയും പരിമിതമായ വിപണി പരിരക്ഷാ സംവിധാനങ്ങളും ഇല്ലാതാക്കുന്ന ഈ നിയമ ഭേദഗതികൾ .കാർഷിക രംഗത്തെ വിഴുങ്ങുന്ന കോർപ്പറേറ്റനുകൂല നയങ്ങൾക്കെതിരായ പോരാട്ടമാണ് കർഷകർ നടത്തുന്നത്. അതിന്റെ രാഷ്ട്രീയം അഗ്രിബിസിനസ് കുത്തകകളുടെ രാക്ഷസമോഹങ്ങളിൽ നിന്നും കൃഷിയെയും നാടിനെയും രക്ഷിക്കുക എന്നതാണ്. ആഗോളമൂലധനാധിപത്യത്തിൽ നിന്നും ഇന്ത്യൻകർഷകന്റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള സമരമാണിത്. വളരെ പ്രതികൂലമായ കാലാവസ്ഥയിലും സാഹചര്യങ്ങളിലും സമരരംഗത്ത് ഉറച്ചു നില്ക്കുകയാണ് കർഷകജനത . എല്ലാ ഭരണകൂട വിലക്കുകളെയും ഗൂഢാലോചനകളെയും അതിജീവിച്ചുകൊണ്ടാണ് ഓരോ ദിവസവും കർഷകർ സമര മുഖത്തറച്ചു നില്ക്കുന്നത്.. ദില്ലിയുടെ അതിർത്തിമേഖലകളിൽ സമരത്തെ തടയാൻ വൻതോതിലുള്ള സജ്ജീകരണങ്ങളാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയത്. അതിനെയെല്ലാം നിശ്ചയദാർഢ്യത്തോടെ പ്രതിരോധിച്ച് മുന്നറുകയാണവർ.  ജനവരി 26 ൻ്റെ ട്രാക്ടർ റാലിയോടെ ലോകജനതയുടെയും മനുഷ്യവിമോചനനത്തിൻ്റെയും ചരിത്രത്തിൽ കർഷക മുന്നേറ്റം പുതിയൊരധ്യായമാണ് എഴുതി ചേർക്കാൻ പോവുന്നത്.

ആദ്യഘട്ടത്തിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും ഛത്തീസ്ഗഡിൽ നിന്നും രാജസ്ഥാനിൽ നിന്നുമാണ് കർഷകർ ഡൽഹിയിലെത്തിയത്. കർഷകരെ തടയാനായി ജലപീരങ്കികളും ലാത്തിച്ചാർജ്ജുകളും റോഡ് ഉപരോധങ്ങളും ഏർപ്പെടുത്തി. ശത്രുസൈന്യത്തെ നേരിടുന്നതുപോലെ ദേശീയപാതകളിൽ കുഴികൾ കുഴിക്കൽ വരെ നടത്തി നോക്കി. കൂടുതൽ സംസ്ഥാനങ്ങളിൽ നിന്നും കർഷകർ ഡൽഹിയിലേക്ക് വന്നതോടെ ഡൽഹി ജനത പ്രക്ഷോഭകരെ ഹാർദ്ദമായി സ്വാഗതം ചെയ്തു. എല്ലാ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കി കൊടുത്തു. പോലീസിന്റെ ബാരിക്കേഡുകളെയും ലാത്തിച്ചാർജ്ജുകളെയും ജലപീരങ്കി പ്രയോഗങ്ങളെയും ധീരോചിതമായി നേരിട്ടുകൊണ്ട് കർഷകർ സമരം കരുത്താർജ്ജിക്കുന്നത്. ഇതോടെയാണ് കേന്ദ്രസർക്കാർ സമരത്തെ നേരിടുന്നതിൽ നിന്നും പതുക്കെ പിന്മാറാൻ തുടങ്ങിയത്. സമരക്കാർക്ക് സമ്മേളിക്കാനായി ഡൽഹിയിലെ പ്രാന്തപ്രദേശങ്ങളിൽ മൈതാനങ്ങൾ അനുവദിക്കുകയും ചെയ്തു. ബുരാരിയിലെ ഈ മൈതാനം തുറന്ന ജയിലാക്കി മാറ്റുമെന്ന് വന്നതോടെ സംയുക്ത കർഷകമോർച്ച സർക്കാരിന്റെ വാഗ്ദാനം വേണ്ടെന്നുവെക്കുകയാണുണ്ടായത്. ദേശീയപാതകളിൽ അവർ കൊടും ശൈത്യത്തെ നേരിട്ട് കൊണ്ടു്ഉപരോധം തുടർന്നു.

11തവണ സർക്കാറുമായി സംയുക്ത കർഷകമോർച്ച ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താൻ കഴിഞ്ഞില്ല. സർക്കാറിൻ്റെ ലജ്ജാ രഹിതമായ കോർപ്പറേറ്റ് ദാസ്യവും സമരസംഘടനകളുടെ അനുരഞ്ജന രഹിതമായ കർഷക താല്പര്യവുമാണ് ചർച്ചകളിൽപ്രകടമായത്. സംയുക്ത കർഷകമോർച്ച നേതാക്കൾ നിയമങ്ങൾ റദ്ദാക്കിയാലെ പിന്മാറാനാവൂ എന്നാണ് എല്ലാ ചർച്ചകളിലുംഅറിയിച്ചത്. അതിനുശേഷം കാർഷികപരിഷ്‌കാരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാമെന്നും പുതിയ നിയമങ്ങൾ രൂപീകരിക്കുന്നത് എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണമെന്നും നിർദ്ദേശിച്ചു. എന്നാൽ ഇത് സർക്കാർ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. കാർഷിക നിയമങ്ങളിൽ ഉപരിതല മാറ്റങ്ങൾ മാത്രം വരുത്തുന്ന ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുകയായിരുന്നു സർക്കാർ. എം.എസ്.പി തുടരുമെന്ന രേഖാപരമായ ഉറപ്പുനൽകാൻ തയ്യാറാണെന്നതുപോലുള്ള സർക്കാരിന്റെ പ്രഖ്യാപനങ്ങൾ വെറും കബളിപ്പിക്കൽ മാത്രമാണെന്ന് സംയുക്ത കർഷകമോർച്ച കാണുന്നത്.. എം.എസ്.പിയിൽ എല്ലാ വിളകളെയും മുഴുവൻ കർഷകരെയും ഉൾപ്പെടുത്തണമെന്നും മോർച്ച ആവശ്യപ്പെട്ടു. സ്വാമിനാഥൻ കമ്മറ്റി ശുപാർശയനുസരിച്ച് എം.എസ്.പി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. എം.എസ്.പിയേക്കാൾ കുറഞ്ഞവില വാങ്ങിയുള്ള എല്ലാ വ്യാപാരങ്ങളും നിയമവിരുദ്ധമാക്കണമെന്നും ശിക്ഷാനടപടി സ്വീകരിക്കണമെന്നും സംയുക്ത കർഷകമോർച്ച ആവശ്യപ്പെട്ടു. എം.എസ്.പിയെ നിയമപരമായ അവകാശമാക്കണമെന്നാണ് കർഷകർ ആവശ്യപ്പെട്ടത്. രാജ്യവ്യാപകമായി പൊതുവും സ്വകാര്യവുമായ മേഖലകളിൽ സംഭരണ ശൃംഖല വിപുലപ്പെടുത്തണമെന്നും ശക്തമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങളും വൈദ്യുതി നിയമവും പിൻവലിച്ച് നിർദ്ദേശങ്ങൾ ചർച്ചചെയ്യണമെന്നുള്ളതാണ് സർക്കാരുമായുള്ള എല്ലാ ചർച്ചകളിലും സംയുക്ത കർഷകമോർച്ച ആവർത്തിച്ച് ആവശ്യപ്പെട്ടത്. എന്നാൽ ഈ നിർദ്ദേശങ്ങൾ അംഗികരിക്കാൻ തയ്യാറാവാതെ കർഷകരോട് കോടതിയിൽ പോകാൻ ആവശ്യപ്പെടുകയാണ് കേന്ദ്രകൃഷിമന്ത്രി തന്നെ ചെയ്തത്.ഒടുവിൽ സുപ്രിം കോടതിയിൽ കേസ് പരിഗണനക്ക് വന്നു. സർക്കാരിൻ്റെ സമീപനങ്ങളെയും ചർച്ച ചെയ്യാതെ നിയമം ഉണ്ടാക്കി രീതിയെ കോടതി വിമർശിച്ചുവെങ്കിലും നിയമം പരിശോധിക്കാനായി നിയമിച്ച വിദഗ്ദ്ധ സമിതി നിയമത്തെ അനുകൂലിക്കുന്നവരുടേതായതോടെ ഉന്നത നീതിപീഠത്തിൽ നിന്നും കർഷകർക്ക്

നീതി പ്രതീക്ഷിക്കാനാവില്ലെന്ന സൂചനയായി.

സുപ്രീംകോടതി നിയമിച്ച വിദഗ്ദ്ധസമിതി നമ്മുടെ നീതിന്യായവ്യവസ്ഥയെ തന്നെ സ്വയം അപഹസിക്കുന്നതായിപ്പോയെന്ന് പറയേണ്ടി വരുന്നു. ചർച്ചചെയ്യാതെ നിയമം ഉണ്ടാക്കിയ സർക്കാറിനെ കടുത്ത ഭാഷയിൽ വിമർശിച്ച കോടതി നിയമങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയാവട്ടെ സർക്കാറിനും കോർപ്പറേറ്റുകൾക്കും വേണ്ടി നിയമങ്ങളെ ന്യായീകരിച്ചവരും നടപ്പാക്കണമെന്നാവശ്യപ്പെട്ടവരുമാണെന്ന വൈരുധ്യത്തിന് കാരണമെന്താവാം.

നാലംഗസമിതിയിലുള്ള കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞരായ അശോക് ഗുലാത്തിയും പി.കെ.ജോഷിയും കടുത്ത നിയോലിബറലിസ്റ്റുകളാണ്. ഈ നിയമങ്ങളെ ന്യായീകരിച്ച് ഇന്ത്യൻ എക്‌സ്പ്രസ്സ്, ഫിനാൽഷ്യൽ ടൈംസ് തുടങ്ങിയ പത്രങ്ങളിൽ ലേഖനങ്ങൾ എഴുതിയവർ. മറ്റൊരംഗമായ ഭുപിന്ദർമാനെ മുൻ രാജ്യസഭാംഗവും നിയമങ്ങളെ അനുകൂലിക്കുന്ന കിസാൻകോർഡിനേഷൻ കമ്മിറ്റിയുടെ നേതാവുമാണ്. പുതിയ കാർഷികനിയമങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ടയാൾ. മറ്റൊരംഗമായ അനിൽ ഘൽവാത്‌ഷേത്വാരി സംഘടനാ നേതാവാണ്. തുറന്ന ഉദാരവൽക്കരണവാദി. ഇവരിൽ നിന്ന് എന്തുനീതിയാണ് കർഷകർക്ക് പ്രതീക്ഷിക്കാനാവുക? ഇപ്പോൾഭൂപേന്ദർ മാൻ സമിതിയിൽ നിന്നും പിൻ വാങ്ങിയിരിക്കുകയുമാണ്. വിദഗ്ദ്ധ സമിതി വിശ്വാസം നഷ്ടപ്പെട്ട പരിഹാസ്യതയിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

കോർപ്പറേറ്റുകൾക്ക് വേണ്ടി കോർപ്പറേറ്റുകളുടെ പൊതുകാര്യങ്ങൾ നോക്കി നടത്തുന്ന കേന്ദ്രസർക്കാറാണ് കാർഷികനിയമങ്ങളുണ്ടാക്കിയത്. പാർലിമെന്ററി നടപടി ക്രമങ്ങളെ കാറ്റിൽ പറത്തിയാണവർ നിയമം പാസ്സാക്കിയെടുത്തത്. കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്കെതിരെ പത്രങ്ങളിൽ എഴുതിയവരെയും പരസ്യമായി സമരത്തിനെതിരെ പ്രചാരണം നടത്തിയവരെയും നിയമങ്ങൾ നടപ്പാക്കണമെന്ന് ശാഠ്യം പിടിച്ചവരെയും നിയമങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സുപ്രീംകോടതി കൊടുംശൈത്യത്തിലും മഴയിലും  സമരം ചെയ്യുന്ന കർഷകർക്ക് നൽകുന്ന സന്ദേശമെന്താണ്.  കർഷകരുടെ ജീവിക്കാനുള്ള മൗലികാവകാശത്തിന് നേരെ വെല്ലുവിളി ഉയർത്തുന്ന  ഇങ്ങനെയൊരു നിയമമുണ്ടാക്കിയതിനെ എങ്ങിനെ ജുഡിഷ്യൽ വ്യവസ്ഥക്ക് അംഗീകരിക്കാനാവും.

കൃഷിയെ ലാഭകരമല്ലാതാക്കിയതും സബ്സി ഡികളും സഹായങ്ങളും വെട്ടിക്കുറച്ചും നഷ്ടത്തിലാക്കിയതുംആഗോളവൽക്കരണ നയങ്ങളാണ്.ഗാട്ടു കരാറും ആസിയാൻ കരാറും ഇറക്കുമതി ഉദാരവൽക്കരണവും കാർഷികോല്പന്നങ്ങളുടെ വിലയിടിച്ച് .വിലയിടിച്ചതും സർക്കാർ സഹായങ്ങൾ ഇല്ലാതായതും കർഷകരെ കടക്കെണിയിലാക്കി.ഇത്കാർഷികോല്പാദനം തകരുന്നതിലേക്കും കൃഷിയെ ആശ്രയിച്ചു ജീവിക്കാൻ കഴിയാത്ത സ്ഥിതിയിലേക്കും കർഷകരെ എത്തിച്ചു. വിദർഭകൾ സൃഷ്ടിച്ചു.ലക്ഷോപലക്ഷം കർഷകരുടെ  ആത്മഹത്യാമരണങ്ങളിലേക്ക് രാജ്യമെത്തി. കൃഷിയിടങ്ങളിൽ നിന്നും കർഷകരെ പുറന്തള്ളുന്ന അപകാർഷികവൽക്കരണത്തിലേക്കും കോർപ്പറേറ്റു വൽക്കരണത്തിലേക്കുമാണ് കോൺഗ്രസ് ബി ജെ പി സർക്കാരുകൾ രാജ്യത്തെ തള്ളിവിട്ടത്.

ഇന്ത്യൻ പാടങ്ങൾ ലോകത്തിലെ ഏറ്റവും വലിയ അരി, ഗോതമ്പ് കമ്പനികളായ കാർഗിൽ ഇൻകോർപ്പറേറ്റും ആസ്‌ട്രേലിയൻ വീറ്റ് ബോർഡും പോലുള്ള ബഹുരാഷ്ട്ര കുത്തകകൾ കയ്യടക്കുന്നതും ഗൗതംഅദാനി ആസ്‌ട്രേലിയയിൽ കൽക്കരി ഖനനമേഖലയിൽ നിക്ഷേപം നടത്തുന്നതും റിലയൻസും ടാറ്റയുമെല്ലാം അമേരിക്കയിലെയും ഫ്രാൻസിലെയും ഐടി കമ്പനികളും ഓട്ടോമൊബൈൽ കമ്പനികളും യുദ്ധോപകരണ നിർമ്മാതാക്കളുമായി കൂട്ടുസംരംഭങ്ങളും ഉണ്ടാക്കുന്നതും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നവർക്ക് ഉത്തരമുണ്ടാവും. ആഗോളഫൈനാൻസ് മൂലധനത്തിന്റെ ഭ്രമണപഥത്തിലേക്ക് അതിവേഗം ഇന്ത്യൻ കുത്തകകളും സമ്പദ്ഘടനയും ഉദ്ഗ്രഥിക്കപ്പെടുകയാണല്ലോ. അന്താരാഷ്ട്ര കോർപ്പറേഷനുകൾ ഇന്ത്യൻ കൃഷിയെയും വ്യവസായങ്ങളെയും കീഴടക്കുകയാണ്. സ്വാതന്ത്ര്യാനന്തരം വൻകിട ബൂർഷാസിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഭരണകൂടം സാർവ്വദേശീയവും ദേശീയവുമായ രാഷ്ട്രീയ സാഹചര്യങ്ങളുടെ നിർബന്ധം മൂലം രൂപപ്പെടുത്തിയ രാജ്യത്തിന്റെ പരമാധികാരവും സമ്പദ്ഘടനയുടെ ആപേക്ഷികമായ സ്വാശ്രയത്വവും നഷ്ടപ്പെടുത്തുകയാണ്.

1990-കളോടെ ആരംഭിച്ച ആഗോളവൽക്കരണ ഉദാരവൽക്കരണ പരിഷ്‌ക്കാരങ്ങൾ പൊതുമേഖലകളെ തകർക്കുകയും വ്യവസായങ്ങളെ സ്വകാര്യവൽക്കരിക്കുകയുമാണ് ചെയ്തത്. കൃഷിയെ ഭക്ഷ്യസുരക്ഷയിൽ നിന്നും കോർപറേഷനിലേക്കും അഗ്രിബിസിനസ്സിലേക്കും തള്ളിവിട്ടിരിക്കുന്നു. റാവു സർക്കാർ നിയമിച്ച ഭാനുപ്രതാപ് കമ്മിറ്റി ശുപാർശകളും അമേരിക്കൻ കൺസൾട്ടൻസിയായ മക്കൻസിയുടെ നിർദ്ദേശങ്ങളുമനുസരിച്ചാണല്ലോ ബാജ്പെയ്സർക്കാർ ആവശ്യ സാധന നിയമ പട്ടികയിൽ നിന്നും 90 ഇനങ്ങൾ എടുത്തുകളഞ്ഞതും പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയാനുള്ള 1962ലെ ഫോർവേഡ് കോൺട്രാക്ട് റെഗുലേഷൻസ് ആക്ട് ഭേദഗതി ചെയ്തത്. കോൺഗ്രസും ബി ജെ പി അംഗങ്ങൾ ഒന്നിച്ച് കൈ പൊക്കി അവധി വ്യാപാര നിയമം പാസാക്കിയെടുത്തതും.

ഒടുവിൽ ഹിന്ദുത്വ വാദികളുടെ സർക്കാർ കാർഷികനിയമങ്ങൾ വഴി ഉൽപാദന, വിപണന, സംഭരണരംഗങ്ങളിലെ കർഷകർക്കും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷക്കും അനുകൂലമായ പരിരക്ഷാ വ്യവസ്ഥകളും നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരിക്കുന്നു.. ഈ കരിനിയമങ്ങൾ വ്യവസ്ഥാരഹിതമായ കോർപ്പറേറ്റ് കൊള്ളക്ക് അവസരമൊരുക്കുന്നു. കർഷകരെയും ഭക്ഷ്യ സംഭരണ, വിപണന രംഗത്തെ കോടിക്കണക്കിന് ചെറുകിട ചില്ലറ വ്യാപാരികളെയും വഴിയാധാരമാക്കുന്നതാണ് ഈ നിയമങ്ങൾ.അംബാനിക്കും അദാനിക്കും ആമസോണിനും മോറിനും വേണ്ടി ഇന്ത്യൻ കാർഷികോൽപന്നവിപണി തുറന്നുകൊടുക്കുന്നതോടെ കർഷകരെ പോലെ ഉപജീവനോപാധിയിൽ നിന്നും 4 കോടിയോളം ചെറുകിട കച്ചവടക്കാരും പുറന്തള്ളപ്പെടും.റിലയൻസുൾപ്പെടെയുള്ള കുത്തകകളുടെ റീട്ടെയിൽ ശൃംഖലകൾ ചെറുകിടക്കാരെ വിഴുങ്ങും.

എ.പി.എം.സിയെയും മിനിമം സപ്പോർട്ട് പ്രൈസ് സംവിധാനങ്ങളെയും തകർത്ത് അവരുടെ ശീതീകരണ സംഭരണശാലകളും റീട്ടെയിൽ ശൃംഖലകളും ഇന്ത്യൻ കർഷകന്റെയും ഉപഭോക്താവിന്റെയും ജീവിക്കാനുള്ള അവകാശത്തിന് മരണവാറന്റ് പുറപ്പെടുവിക്കുന്ന അത്യന്തം ഗുരുതരമായ സാഹചര്യമാണ് ഈ കർഷകദ്രോഹ നിയമങ്ങൾ സൃഷ്ടിക്കുന്നത്.

അന്താരാഷ്ട്ര അഗ്രിബിസിനസ് കമ്പനികൾക്ക് കരാർ കൃഷിക്ക് സൗകര്യമൊരുക്കുന്ന നിയമങ്ങൾ ഇന്ത്യയെ ബഹുരാഷ്ട്രകുത്തകകളുടെ നവകോളനികളായി മാറേണ്ടിവന്ന ലാറ്റിനമേരിക്കൻ ബനാന റിപ്പബ്ലിക്കുകളുടെ ദുരന്ത യാഥാർത്ഥ്യങ്ങളിലേക്കാണ് എത്തിക്കുക. ഗ്വാട്ടിമലയെ കലക്കിയെറിഞ്ഞ യുണൈറ്റഡ് ഫ്രൂട്ടുസ് കമ്പനികൾക്ക് സമാനമായ അഗ്രിബിസിനസ്സ് കമ്പനികൾക്ക് ചുവപ്പ് പരവതാനി വിരിക്കുകയാണ് ഫാം നിയമങ്ങളിലൂടെയും ഉദാരവൽക്കരണ പരിഷ്‌കാരങ്ങളിലൂടെയും മോഡി സർക്കാർ. ഇതിനെ പ്രതിരോധിച്ചേ കോർപ്പറേറ്റുകളുടെ ബകമോഹങ്ങളിൽ നിന്ന് നാടിനെയും കൃഷിയെയും സംരക്ഷിക്കാനാവൂ. മോഡിയുടെ കോർപ്പറേറ്റ് ഹിന്ദുത്വരാജിനെതിരായ പോരാട്ടമാണ് രാജ്യം ഇന്നാവശ്യപ്പെടുന്നത്. കൊടുംശൈത്യത്തിലും മഴയിലും കർഷകലക്ഷങ്ങളുടെ പോരാട്ടം രാജ്യത്തെ വിശാല ജനവിഭാഗങ്ങളുടെ പിന്തുണയോടെ മുന്നോട്ട് നയിക്കുകയാണ് തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളുടെയും രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും കടമ. നാടിന്റെ വിധി നിർണയിക്കുന്ന വർഗ പോരാട്ടമാണ് കർഷക മുന്നേറ്റങ്ങളിലൂടെ കരുത്താർജ്ജിക്കുന്നത്.മുതലാഖ് നിയമം, കാശ്മീരിൻ്റ പ്രത്യേക പദവി എടുത്തുകളഞ്ഞത്, പൗരത്വ നിയമ ദേഗതി, തൊഴിൽ നിയമ ഭേദഗതി ഫാസിസ്റ്റധികാരത്തിൻ്റെ തേർവാഴ്ചയുടെ തുടർച്ചയിലാണ് കാർഷിക പരിഷ്ക്കരണ ഭേദഗതി നിയമങ്ങളും പിറന്നു വീണത്. കോർപ്പറേറ്റ് ഹിന്ദുത്വ രാജായി ഇന്ത്യൻ റിപ്പബ്ലിക്കിനെ അധ:പതിപ്പിക്കാൻ അനുവദിക്കില്ലെന്നും അതിനായി ഏതറ്റം വരെയും പോരാടുമെന്നുമുള്ള താക്കീതുംപ്രഖ്യാപനവും ജനുവരി 26 ൻ്റെ കർഷകരുടെ ട്രാക്ടർറാലിയിലൂടെ സന്ദേശി ക്കപ്പെടും.കേന്ദ്ര സർക്കാറിന് ഇന്ത്യൻ ജനത നൽകുന്ന താക്കീത്. സംശയരഹിതിമായി പറയാം കോർപ്പറേറ്റ് മൂലധനാധിപത്യത്തിനും ഹിന്ദുത്വഫാസിസത്തിനും കീഴടങ്ങാൻ വിസമ്മതിക്കുന്ന ഇന്ത്യൻ കർഷകരുടെയും ജനങ്ങളുടെയും വീരചരിത്രമാണ് ഇന്ദ്രപ്രസ്ഥത്തിലെ സമര മുന്നേറ്റങ്ങളിലൂടെ കുറിക്കപ്പെടുന്നത്.

കെ ടി കുഞ്ഞിക്കണ്ണൻ 

No comments:

Post a Comment