Friday, May 13, 2011

കരുത്തുനേടാമെന്ന മോഹം പൊലിഞ്ഞ് കോണ്‍ഗ്രസ്

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി കരുത്ത് തെളിയിക്കാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷ അസ്ഥാനത്തായി. അസമില്‍ മാത്രമാണ് കോണ്‍ഗ്രസ് തനിച്ച് മികച്ച പ്രകടനം കാഴ്ചവച്ചത്. ബംഗാളില്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാനായെങ്കിലും അതില്‍ കോണ്‍ഗ്രസിന് കാര്യമായ പങ്കില്ല. തൃണമൂല്‍ കോണ്‍ഗ്രസ് തനിച്ച് ഭൂരിപക്ഷം നേടിയതോടെ കോണ്‍ഗ്രസിന്റെ വിലപേശല്‍ ശേഷി കുറഞ്ഞു.

ഉള്‍ഫയുമായി സംഭാഷണം ആരംഭിച്ചത് ജനങ്ങളിലുണര്‍ത്തിയ സമാധാനപ്രതീക്ഷയാണ് അസമിലെ വിജയത്തിനു കാരണം. പ്രതിപക്ഷത്തെ ഭിന്നിപ്പും തുണച്ചു. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേടിയത് അഞ്ചുസീറ്റ് മാത്രം. സഖ്യകക്ഷിയായ ഡിഎംകെ ജയലളിത തരംഗത്തില്‍ ഒലിച്ചുപോയി. തമിഴ്നാട്ടില്‍ സിപിഐ എം കോണ്‍ഗ്രസിന്റെ ഇരട്ടി സീറ്റു നേടി.

കേരളത്തില്‍ യുഡിഎഫിന് നേരിയ ഭൂരിപക്ഷം ലഭിച്ചെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയാകാനായില്ല. ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിയെന്ന് കടപ്പ ലോക്സഭാമണ്ഡലത്തിലെയും പുലിവേന്തല നിയമസഭാ സീറ്റിലെയും ഉപതെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. ജഗന്‍മോഹന്‍ റെഡ്ഡി കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് സ്വന്തം പാര്‍ടിയുണ്ടാക്കിയാണ് മത്സരിച്ചത്. അദ്ദേഹം കടപ്പയില്‍ 5,21,635 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി. പുലിവേന്തലയില്‍ ജഗന്‍റെഡ്ഡിയുടെ അമ്മ വിജയലക്ഷ്മി എണ്‍പതിനായിരത്തോളം വോട്ടിനും. വൈ എസ് ആറിന്റെ സഹോദരന്‍ വിവേകാനന്ദ റെഡ്ഡിയെ സ്ഥാനാര്‍ഥിയാക്കി മണ്ഡലത്തില്‍ തിരിച്ചുവരവിന് ശ്രമിച്ച കോണ്‍ഗ്രസ് തകര്‍ന്നു. രണ്ടിടത്തും കെട്ടിവച്ച പണവും പോയി. യുപിഎ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ ഏറ്റവും കൂടുതല്‍ എംപിമാരെ നല്‍കിയ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്.

പുതുച്ചേരിയിലും കോണ്‍ഗ്രസ് മുന്നണി തറപറ്റി. കര്‍ണാടക ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് നിലം തൊടാനായില്ല. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വെറും നാലു സീറ്റാണ് കോണ്‍ഗ്രസിന് നേടാനായത്. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് കാര്യമായി ഒന്നും ചെയ്യാനില്ല.
(വി ബി പരമേശ്വരന്‍)

deshabhimani 140511

1 comment:

  1. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി കരുത്ത് തെളിയിക്കാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷ അസ്ഥാനത്തായി. അസമില്‍ മാത്രമാണ് കോണ്‍ഗ്രസ് തനിച്ച് മികച്ച പ്രകടനം കാഴ്ചവച്ചത്. ബംഗാളില്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാനായെങ്കിലും അതില്‍ കോണ്‍ഗ്രസിന് കാര്യമായ പങ്കില്ല. തൃണമൂല്‍ കോണ്‍ഗ്രസ് തനിച്ച് ഭൂരിപക്ഷം നേടിയതോടെ കോണ്‍ഗ്രസിന്റെ വിലപേശല്‍ ശേഷി കുറഞ്ഞു.

    ഉള്‍ഫയുമായി സംഭാഷണം ആരംഭിച്ചത് ജനങ്ങളിലുണര്‍ത്തിയ സമാധാനപ്രതീക്ഷയാണ് അസമിലെ വിജയത്തിനു കാരണം. പ്രതിപക്ഷത്തെ ഭിന്നിപ്പും തുണച്ചു. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേടിയത് അഞ്ചുസീറ്റ് മാത്രം. സഖ്യകക്ഷിയായ ഡിഎംകെ ജയലളിത തരംഗത്തില്‍ ഒലിച്ചുപോയി. തമിഴ്നാട്ടില്‍ സിപിഐ എം കോണ്‍ഗ്രസിന്റെ ഇരട്ടി സീറ്റു നേടി.

    ReplyDelete