Wednesday, May 18, 2011

മെഡിക്കല്‍ പ്രവേശനം: ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് നടപടിക്രമം തുടരാന്‍ അനുമതി

കൊച്ചി: സംസ്ഥാനത്തെ നാല് സ്വാശ്രയ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളിലേക്ക് ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ തുടരാമെന്ന് ഹൈക്കോടതി.

മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ പുറത്തിറക്കിയ പ്രോസ്‌പെക്്ടസ് അംഗീകരിക്കാത്ത മുഹമ്മദ് കമ്മിറ്റി നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സി കെ അബ്ദുള്‍ റഹിമിന്റെ ഉത്തരവ്. കേസില്‍ സംസ്ഥാന സര്‍ക്കാരിനെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെയും കക്ഷി ചേര്‍ത്തു. പ്രോസ്‌പെക്്ടസിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം പ്രവേശനം നടത്താന്‍ കോളജുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ അന്തിമതീരുമാനം ഹര്‍ജിയിലുള്ള വിധിയ്ക്ക് വിധേയമായിരിക്കും.

പ്ലസ് ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് 50 ശതമാനം മാര്‍ക്കാണ് പ്രോസ്‌പെക്്ടസില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഇത് പൊതു പ്രവേശന മാനദണ്ഡം അനുസരിച്ചാണ്. എന്നാല്‍ ഇംഗ്ലീഷിനും കൂടി 50 ശതമാനം മാര്‍ക്ക് വേണമെന്നും, പ്രവേശന പരീക്ഷ പ്രത്യേകം നടത്തേണ്ടതില്ലെന്നും മുഹമ്മദ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിബന്ധന പാടില്ലെന്ന് കോടതി ഉത്തരവിട്ടു. വിദ്യാര്‍ഥികളുടെ പ്രവേശന്യൂയോഗ്യത പ്രോസ്‌പെക്്ടസിലെ വ്യവസ്ഥ 2.2 (4) പ്രകാരമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രവേശനം സംബന്ധിച്ച് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള മുഹമ്മദ് കമ്മറ്റിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

സംസ്ഥാനത്തെ നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകളാണ് പ്രവേശനം സംബന്ധിച്ച് പ്രോസ്‌പെക്്ടസ് പുറത്തിറക്കിയത്. പ്രത്യേക പരീക്ഷ നടത്താനും നിശ്ചിയിച്ചിരുന്നു. ഈ തീരുമാനമാണ് മുഹമ്മദ് കമ്മിറ്റി ഇടപെട്ട് മാറ്റിയത്.
തൃശൂര്‍ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ട്, മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോലഞ്ചേരി മെഡിക്കല്‍ കോളജ്, മലങ്കര കാത്തോലിക്ക രൂപതയുടെ കീഴിലുള്ള തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കല്‍ കോളജ്, സിഎംഐയുടെ കീഴിലുള്ള തൃശൂരിലെ അമല ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നീ നാല് കോളജുകളാണ് അസോസിയേഷനിലെ അംഗങ്ങള്‍. കോളജുകള്‍ക്ക് മൂന്നര ലക്ഷം രൂപവരെ പ്രവേശന ഫീസ് വാങ്ങാനും കോടതി അനുമതി നല്‍കി. മുഹമ്മദ് കമ്മിറ്റി രണ്ടര ലക്ഷം രൂപ മുതല്‍ 2.75ലക്ഷം രൂപവരെയായിരുന്നു പ്രവേശന ഫീസായി വാങ്ങാന്‍ നിര്‍ദേശിച്ചിരുന്നത്.

സ്വാശ്രയ എന്‍ജിനീയറിംഗ്: ഫീസ് വര്‍ധിപ്പിക്കണമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍

കൊച്ചി: സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളില്‍ ഫീസ് വര്‍ധിപ്പിക്കണമെന്ന് കേരള സ്വാശ്രയ എന്‍ജിനീയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സീറ്റില്‍ 35000 രൂപ മാത്രമാണ് ഇപ്പോള്‍ ഫീസ്. മാനേജ്‌മെന്റ് സീറ്റില്‍ ഇതു കൂടാതെ സ്‌പെഷ്യല്‍ ഫീസായി 25000 രൂപ വരെ ഈടാക്കുന്നുണ്ട്. മറ്റിനത്തില്‍ എല്ലാം കൂടി 99000 രൂപ വരെയും ഈടാക്കുന്നു. സര്‍ക്കാര്‍ സീറ്റിലെ ഫീസ്് 25000 രൂപ വര്‍ധിപ്പിക്കണമെന്നാണ് മാനേജ്‌മെന്റ് ആവശ്യം.

സര്‍ക്കാര്‍ സീറ്റിലെ ഫീസ് ഘടന നിശ്ചയിക്കുന്നതിനെക്കുറിച്ച് പി എ മുഹമ്മദ് കമ്മിറ്റി മാനേജുമെന്റുകളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും വരുന്ന മന്ത്രിസഭയിലെ ബന്ധപ്പെട്ട മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അവര്‍ അറിയിച്ചു. സെല്‍ഫ് ഫിനാന്‍സിങ് മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ നടത്തും. മുഹമ്മദ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും പ്രവേശന പരീക്ഷ. സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ സര്‍ക്കാര്‍, മാനേജ്‌മെന്റ് സീറ്റുകളിലെ ഫീസ് ഏകീകരിച്ചാല്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ളവ അതിനോട് സഹകരിക്കും. ഏകീകൃത ഫീസ് മിനിമം 75000 രൂപ വരെയാകാമെന്നാണ് നിര്‍ദേശം.

ലാറ്ററല്‍ എന്‍ട്രി വഴിയുള്ള എന്‍ജിനീയറിംഗ് പ്രവേശനത്തിനായി ടെക്‌നിക്കല്‍ ഡയറക്ടര്‍ നടത്തിയ പരീക്ഷകളില്‍ വിജയിച്ചവരുടെ എണ്ണം കുറവായതിനാല്‍ 4000 സീറ്റുകള്‍ ഒഴിവുണ്ട്. ടെക്‌നിക്കല്‍ ഡയറക്ടര്‍ നടത്തിയ പരീക്ഷയില്‍ 2100 പേരാണ് വിജയിച്ചിട്ടുള്ളത്. ഈ സ്ഥിതി മാറ്റാനായി മാനേജ്‌മെന്റ് അസോസിയേഷന്‍  നടത്തുന്ന പ്രവേശന പരീക്ഷയില്‍ നിന്ന് പ്രവേശനം നടത്തും. 84 കോളേജുകളാണ് അസോസിയേഷനില്‍ അംഗങ്ങളായിട്ടുള്ളത്. കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനീയറിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. യൂനുസ് കുഞ്ഞ്, സെക്രട്ടറി ടി എ വിജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

janayugom 170511

1 comment:

  1. സംസ്ഥാനത്തെ നാല് സ്വാശ്രയ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളിലേക്ക് ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ തുടരാമെന്ന് ഹൈക്കോടതി.

    ReplyDelete