Thursday, January 3, 2013

മന്ത്രി ആര്യാടന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം വിവാദത്തില്‍


 മന്ത്രി ആര്യാടന്‍ മുഹമ്മദ് തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച സത്യവാങ്മൂലം വിവാദത്തില്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാന്‍കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ ആര്യാടന്‍ മറച്ചുവച്ചെന്ന ആരോപണവുമായി "കേരളശബ്ദം" വാരിക പുറത്തിറങ്ങി. തെരഞ്ഞെടുപ്പ് കമീഷന് തെറ്റായ വിവരം നല്‍കിയതിന് മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ കോടതി കേസെടുത്തതിന് തൊട്ടുപിറകെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെയും പരാതിയുയര്‍ന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പാന്‍കാര്‍ഡ് നമ്പര്‍ ആര്യാടന്‍ മുഹമ്മദ് വെളിപ്പെടുത്തിയിട്ടുണ്ട്. 2856  നമ്പറില്‍ തിരുവനന്തപുരം ആദായ നികുതി ഓഫീസില്‍നിന്നാണ് പാന്‍കാര്‍ഡ് എടുത്തത്. ആദായ നികുതി സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് പാന്‍കാര്‍ഡ് വിവരം നല്‍കിയത്.

എന്നാല്‍, 2011ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പാന്‍കാര്‍ഡ് ഇല്ലെന്നാണ് രേഖപ്പെടുത്തിയത്. അവസാനമായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത് ഏത് സാമ്പത്തിക വര്‍ഷത്തേക്കാണ്, ആദായ നികുതി റിട്ടേണില്‍ കാണിച്ചിട്ടുള്ള ആകെ വരുമാനം എന്നീ ചോദ്യങ്ങള്‍ക്ക് ബാധകമല്ല എന്ന മറുപടിയാണ് നല്‍കിയത്. പാന്‍കാര്‍ഡ് എന്നത് ഒരു വ്യക്തിയുടെ പെര്‍മനന്റ് അക്കൗണ്ട് നമ്പറാണ്. ഒരു സീരിയല്‍ നമ്പറില്‍ ഒരു കാര്‍ഡ് മാത്രമാണ് ലഭിക്കുക. 2006ല്‍ സ്വന്തമായുള്ള കാര്‍ഡാണ് ശൂന്യമാണെന്ന് ആര്യാടന്‍ മുഹമ്മദ് പറയുന്നത്. സത്യവാങ്മൂലമനുസരിച്ച് ആര്യാടന്‍ മുഹമ്മദിന്റെ കൈവശം 52,000 രൂപയും ഭാര്യയുടെ കൈവശം 2000 രൂപയുമാണ് അന്നുള്ളത്. ആര്യാടന് രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 43,036 രൂപയും 40 ലക്ഷം രൂപ കമ്പോള വിലയുള്ള വസ്തുവകയുമുണ്ട്. ഭാര്യക്ക് രണ്ട് ബാങ്ക് അക്കൗണ്ടിലായി 45,270 രൂപയും വനിതാ സൊസൈറ്റിയില്‍ 10,000 രൂപയും രണ്ട് പോസ്റ്റല്‍ അക്കൗണ്ടിലായി 20,500 രൂപയും മൂന്ന് ലക്ഷം രൂപ വിലയുള്ള 20 പവന്‍ സ്വര്‍ണാഭരണങ്ങളും 20 ലക്ഷം രൂപയുടെ വസ്തുവകയുമുണ്ട്. മുമ്പ് മന്ത്രിയായ കാലത്താണ് പാന്‍കാര്‍ഡ് എടുത്തതെന്നും അത് പിന്നീട് നഷ്ടപ്പെട്ടെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് "ദേശാഭിമാനി"യോട് പറഞ്ഞു. ഇത് പിന്നീട് തിരിച്ചുകിട്ടി. എന്ത് വിവരമാണ് സത്യവാങ്മൂലത്തില്‍ നല്‍കിയതെന്നകാര്യം പരിശോധിച്ച ശേഷമേ പറയാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വ്യക്തി വരണാധികാരി മുമ്പാകെ നല്‍കുന്ന സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചുവയ്ക്കുകയോ സത്യവാങ്മൂലത്തില്‍ കൃത്രിമം കാണിക്കുകയോ ചെയ്യരുതെന്നാണ് നിയമം. തെരഞ്ഞെടുപ്പ് കമീഷന് തെറ്റായ വിവരം നല്‍കിയതിന് മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ത്രേട്ട് കോടതി കേസെടുത്തിട്ടുണ്ട്. സത്യവാങ്മൂലത്തില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത ചേര്‍ക്കുകയും തെരഞ്ഞെടുപ്പ് വരവ് -ചെലവ് കണക്കുകള്‍ സംബന്ധിച്ച് തെറ്റായ വിവരം നല്‍കുകയും ചെയ്തെന്ന പരാതിയില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 125 (എ), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 (ഐ) വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജയലക്ഷ്മി ചെയ്തതിനേക്കാള്‍ ഗുരുതരമായ തെറ്റാണ് ആര്യാടന്‍ മുഹമ്മദിന്റേതെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

deshabhimani 030113

No comments:

Post a Comment