Thursday, May 19, 2011

പ്രകടന പത്രിക ഉടനെ നടപ്പിലാക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി

പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഉടനെ നടപ്പാക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു. ഒരു രൂപക്ക് അരി നല്‍കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേകസഹായവും അനുമതിയും ആവശ്യമാണ്. വ്യക്തമായ ആലോചന നടത്തേണ്ടതുണ്ട്. കൊച്ചി മെട്രോയും സ്മാര്‍ട്ട് സിറ്റിയും മുന്‍ഗണന നല്‍കി നടപ്പാക്കും. വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി ചര്‍ച്ച നടത്തും. 23 ന് കേരളത്തില്‍ മന്ത്രിമാര്‍ ചുമതലയേല്‍ക്കും. മുഖ്യമന്ത്രി പറഞ്ഞു. കെ സി ജോസഫ്, ആര്യാടന്‍ മുഹമ്മദ്, വി ഡി സതീശന്‍ , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , വി എസ് ശിവകുമാര്‍ , അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന്‍ , ജയലക്ഷ്മി എന്നിവരാണ് മന്ത്രിമാരുടെ സാധ്യതാപട്ടികയിലുള്ളത്. കെമുരളീധരന്റെയും കാര്‍ത്തികേയന്റെയും കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും

ജനുവരിമുതലുള്ള തീരുമാനങ്ങള്‍ പുനഃപരിശോധിക്കും: ഉമ്മന്‍ചാണ്ടി


ജനുവരി ഒന്നിനുശേഷം സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളും എല്ലാ നിയമനങ്ങളും പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. തീരുമാനങ്ങളിലെ നിയമപരവും സാങ്കേതികവുമായ എല്ലാ കാര്യങ്ങളും പരിശോധിക്കും. നിയമത്തിനതീതമായ പ്രവര്‍ത്തനം ഇക്കാര്യത്തിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമവാഴ്ച ഉറപ്പുവരുത്താന്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും തന്റെ സര്‍ക്കാര്‍ സ്വീകരിക്കുക. സമരങ്ങള്‍ അടിച്ചമര്‍ത്തില്ലെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി അവകാശസമരത്തിന്റെപേരില്‍ മറ്റുള്ളവരുടെ അവകാശം ചോദ്യംചെയ്യാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു.

കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി മരിച്ച വരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കും. 2008 വരെ 486 പേര്‍ മരിച്ചതായാണ് കണക്ക്. ഇതില്‍ 178 പേരുടെ കുടുംബത്തിന് അരലക്ഷം വീതം മുന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അവര്‍ക്ക് അരലക്ഷവും മറ്റു കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതവും നല്‍കും. 2008നു ശേഷം മരിച്ചവരുടെ കണക്ക് ഉടന്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി. ദുരിതബാധിതരെ സഹായിക്കുന്നതിന് ദേശീയ മനുഷ്യാവകാശകമീഷന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. ഇത് നടപ്പാക്കുന്നതിന് കേന്ദ്രസഹായം അഭ്യര്‍ഥിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സമഗ്രപദ്ധതി ആവിഷ്കരിക്കും. ഇതിനായി ഉന്നതതലയോഗം വിളിക്കും. വി എം സുധീരനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ദുരിതബാധിതരെ സഹായിക്കാനുള്ള പദ്ധതിക്ക് ഉടന്‍ സഹായം നല്‍കാന്‍ മനുഷ്യാവകാശ കമീഷന്‍ കേന്ദ്രത്തോടാവശ്യപ്പെട്ടത് ചൂണ്ടിക്കാണിച്ചപ്പോള്‍ സംസ്ഥാനത്തിനു നല്‍കിയ നിര്‍ദേശത്തെക്കുറിച്ചാണ് പറയുന്നതെന്നായിരുന്നു മറുപടി. എന്‍ഡോസള്‍ഫാന്‍ നിരോധനം പൂര്‍ണമായി നടപ്പാക്കും. എന്‍ഡോസള്‍ഫാന്‍ കൊണ്ടുവരുന്നത് തടയാന്‍ ചെക് പോസ്റ്റുകളിലും എസ്റ്റേറ്റുകളിലും പരിശോധന നടത്തും. നിരോധനം കര്‍ശനമാക്കാന്‍ കലക്ടര്‍മാര്‍ യോഗം വിളിക്കും. കൊച്ചി എച്ച്ഐഎല്ലില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനം തടയുന്നതിന് നിയമപരമായ നടപടിയാണ് ആവശ്യം.

കുട്ടനാട് വേനല്‍മഴക്കെടുതിക്കിരയായ കര്‍ഷകര്‍ക്ക് ഹെക്ടറിന് ഇരുപതിനായിരം രൂപ നഷ്ടപരിഹാരം നല്‍കും. ഭാഗികമായി കൃഷി നശിച്ചവര്‍ക്ക്, കലക്ടര്‍മാര്‍ നഷ്ടം കണക്കാക്കി സഹായം നല്‍കും. കുട്ടനാട് ഉള്‍പ്പെടെ നെല്‍കൃഷിമേഖലകളിലേക്ക് ആവശ്യമായ കൊയ്ത്ത് യന്ത്രം വാങ്ങുന്നതിന് മന്ത്രിസഭ അനുമതി നല്‍കി. കേന്ദ്രപദ്ധതികള്‍ നേടിയെടുക്കുന്നതിനും കാര്യക്ഷമമായി നടപ്പാക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ കീഴില്‍ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ആന്‍ഡ് മോണിറ്ററിങ് സെല്‍ രൂപീകരിക്കും. ഒരു രൂപ അരി പദ്ധതി വേഗത്തില്‍ നടപ്പാക്കുമെന്നും ഇതിന്റെ വിശദാംശം തയ്യാറാക്കാന്‍ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. വികസനകാര്യങ്ങളില്‍ രാഷ്ട്രീയം നോക്കില്ല. പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുക്കും. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരായ പരാതി ലോകായുക്തയ്ക്ക് വിട്ടത് ശരിയായില്ലെന്ന് ആവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി നിയമപരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും പറഞ്ഞു.

പെട്രോളിന്റെ അധികനികുതി ഈടാക്കില്ല ഉമ്മന്‍ചാണ്ടി

പെട്രോളിന്റെ വിലവര്‍ധന മൂലമുണ്ടായ അധികനികുതി ഒഴിവാക്കാന്‍ ആദ്യമന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുമൂലം 1.22 പൈസയുടെ വിലക്കുറവ് ലഭ്യമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിനുവേണ്ടി എന്‍സിഎച്ച്ആര്‍ നല്‍കിയ നാലുശുപാര്‍ശകള്‍ അംഗീകരിച്ചു. ദുരിതബാധിതര്‍ക്ക് ഒരുലക്ഷം രൂപവീതം സര്‍ക്കാര്‍ സഹായം നല്‍കും. വേനല്‍മഴയില്‍ കൃഷിനശിച്ച കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഹെക്ടറിന് 10,000 രൂപ സഹായം നല്‍കും. മന്ത്രിസഭയിലെ വകുപ്പുകള്‍ സംബന്ധിച്ച് ഗവര്‍ണ്ണറുടെ അംഗീകാരത്തോടെ അറിയിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

ദേശാഭിമാനി 190511

1 comment:

  1. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഉടനെ നടപ്പാക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു. ഒരു രൂപക്ക് അരി നല്‍കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേകസഹായവും അനുമതിയും ആവശ്യമാണ്.

    ReplyDelete