Tuesday, May 17, 2011

കൊട്ടാരക്കരയിലെ തോല്‍വി

കേരളാ കോണ്‍ഗ്രസ് ബിയുടെ പ്രസക്തി സംസ്ഥാന രാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യുന്നതാണ് കൊട്ടാരക്കരയിലെ യുഡിഎഫിന്റെ പരാജയം. അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള കൊട്ടാരക്കരയില്‍ സഹതാപം കൊണ്ട് വിജയം നേടാമെന്ന പ്രതീക്ഷയിലായിരുന്നു. താന്‍ ജയിലിലായതിന്റെ ഉത്തരവാദിത്തം എല്‍ഡിഎഫ് സര്‍ക്കാരില്‍ കെട്ടിവച്ച് വോട്ട് നേടാനുള്ള പിള്ളയുടെ തന്ത്രവുമാണ് തകര്‍ന്നത്. നിയമസഭാംഗമെന്ന 29 വര്‍ഷത്തെ പിള്ളയുടെ പ്രവര്‍ത്തനത്തിന് വിരാമം കുറിച്ച സിപിഐ എമ്മിലെ പി അയിഷാപോറ്റിയില്‍നിന്നുതന്നെ പിള്ളയുടെ പാര്‍ടി വീണ്ടും പരാജയം രുചിച്ചു. 2006ല്‍ അയിഷാപോറ്റിയോട് 12087 വോട്ടിനാണ് പിള്ള പരാജയപ്പെട്ടത്. ഇത്തവണ പിള്ളയുടെ സ്വന്തം സ്ഥാനാര്‍ഥിയായ എന്‍ എന്‍ മുരളിയെ 20,592 വോട്ടിനാണ് അയിഷാപോറ്റി തറപറ്റിച്ചത്.

1965ല്‍ സിപിഐയുടെ ഇ ചന്ദ്രശേഖരന്‍നായരെ 8139 വോട്ടിന് പരാജയപ്പെടുത്തിയാണ് കൊട്ടാരക്കരയില്‍ നിന്നും ബാലകൃഷ്ണപിള്ള ആദ്യമായി നിയമസഭയില്‍ എത്തിയത്. പിന്നീട് 2006 വരെ രണ്ടുതവണ മാത്രമാണ് പിള്ള പരാജയപ്പെട്ടത്. 67ലും 70ലും. പാര്‍ടിയില്‍ ഏകാധിപത്യരീതിയില്‍ പെരുമാറുന്ന ബാലകൃഷ്ണപിള്ളയ്ക്ക് ഇത്തവണത്തെ പരാജയം കനത്ത ആഘാതമേല്‍പ്പിക്കും.

അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച പിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് കുടുംബ ഡോക്ടര്‍ കൂടിയായ എന്‍ എന്‍ മുരളിയെ പിള്ള രംഗത്തിറക്കിയത്. പാര്‍ടിയുമായി പുലബന്ധമില്ലാത്തയാളെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ടിയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ എതിര്‍പ്പുകളെയെല്ലാം അവഗണിച്ചാണ് മുരളിയെ മത്സരിപ്പിച്ചത്. എന്നാല്‍ , പിള്ളയുടെ സ്വാധീന മേഖലകളിലെല്ലാം എല്‍ഡിഎഫ് ബഹുദൂരം മുന്നിലെത്തി. മണ്ഡലത്തിലെ എട്ടു പഞ്ചായത്തിലും വ്യക്തമായ ലീഡ് എല്‍ഡിഎഫ് നേടി. ചരിത്രത്തില്‍ ആദ്യമായി പിള്ളയുടെ സ്വന്തം ബൂത്തിലും യുഡിഎഫ് പിന്നിലായി. പിള്ള 22 വര്‍ഷം പ്രസിഡന്റായിരുന്ന പുനലൂര്‍ മണ്ഡലത്തിലെ ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ രാജു 1881 വോട്ടിനും മുന്നിലെത്തി. മകന്‍ ഗണേശ്കുമാറാണ് നിയമസഭയില്‍ കേരളാ കോണ്‍ഗ്രസ് ബിയുടെ ഏക പ്രതിനിധി.

അയിഷാപോറ്റിയുടെ വിജയത്തിന് പത്തരമാറ്റ്

കൊട്ടാരക്കര: സഹതാപതരംഗം അലയടിക്കുമെന്ന യുഡിഎഫ് പ്രതീക്ഷ കൊട്ടാരക്കരയിലെ പ്രബുദ്ധരായ ജനത്തിനു മുന്നില്‍ വിലപ്പോയില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി അയിഷാപോറ്റി കൊട്ടാരക്കരയില്‍ ചുവപ്പന്‍ പാരമ്പര്യം അരക്കിട്ടുറപ്പിച്ചു. ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലിലായ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ജനങ്ങളുടെ സഹതാപം ലഭിക്കുമെന്നും അത് വോട്ടാകുമെന്നും ഉള്ള പ്രതീക്ഷയിലായിരുന്നു കൊട്ടാരക്കരയിലെ യുഡിഎഫ്. മാടമ്പി രാഷ്ട്രീയത്തിനെതിരെ കഴിഞ്ഞ തവണ ജനം നല്‍കിയ തിരിച്ചടിയില്‍നിന്ന് അടിക്കടി താഴേക്കുപോയ പിള്ളയുടെ ഗ്രാഫ് ഒടുവില്‍ ചെന്നെത്തിയത് സെന്‍ട്രല്‍ ജയിലിലും.

പരോള്‍ കഴിഞ്ഞ് ജയിലിലേക്ക് തിരികെപ്പോയ പിള്ളയെ എതിരേറ്റത് തന്റെ പ്രതിനിധിയുടെ ദയനീയ പരാജയവാര്‍ത്തയാണ്. കഴിഞ്ഞ തവണ പിള്ളയെ കന്നിയങ്കത്തിലൂടെ മുട്ടുകുത്തിച്ച് മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ച അഡ്വ. പി അയിഷാപോറ്റിക്കു മുന്നില്‍ ഇത്തവണ അടിയറവ് പറഞ്ഞത് പിള്ളയുടെ നോമിനിയായ ഡോ. എന്‍ എന്‍ മുരളിയാണ്. 20592 വോട്ടുകള്‍ക്കാണ് മുരളി പരാജയപ്പെട്ടത്. വോട്ടെണ്ണലിന്റെ ആരംഭം മുതല്‍ അവസാനംവരെ മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലും വ്യക്തമായ ലീഡ് അയിഷാപോറ്റി നിലനിര്‍ത്തിയിരുന്നു. കുളക്കടയില്‍ 2990, മൈലം 2381, നെടുവത്തൂര്‍ 1966, കൊട്ടാരക്കര 95, എഴുകോണ്‍ 3024, കരീപ്ര 4201, വെളിയം 4750, ഉമ്മന്നൂര്‍ 799 എന്നീ നിലകളിലാണ് ലീഡ്. ആകെ പോള്‍ ചെയ്ത 136436 വോട്ടില്‍ അഡ്വ. പി അയിഷാപോറ്റിക്ക് 74069ഉം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എന്‍ എന്‍ മുരളിക്ക് 53477ഉം ബിജെപി സ്ഥാനാര്‍ഥി വയയ്ക്കല്‍ മധുവിന് 6370 വോട്ടുകളും ലഭിച്ചു.

deshabhimani 140511&170511

1 comment:

  1. കേരളാ കോണ്‍ഗ്രസ് ബിയുടെ പ്രസക്തി സംസ്ഥാന രാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യുന്നതാണ് കൊട്ടാരക്കരയിലെ യുഡിഎഫിന്റെ പരാജയം. അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള കൊട്ടാരക്കരയില്‍ സഹതാപം കൊണ്ട് വിജയം നേടാമെന്ന പ്രതീക്ഷയിലായിരുന്നു. താന്‍ ജയിലിലായതിന്റെ ഉത്തരവാദിത്തം എല്‍ഡിഎഫ് സര്‍ക്കാരില്‍ കെട്ടിവച്ച് വോട്ട് നേടാനുള്ള പിള്ളയുടെ തന്ത്രവുമാണ് തകര്‍ന്നത്.

    ReplyDelete