Tuesday, April 24, 2012

ഗോള്‍ഫ് ക്ലബ് വീണ്ടും സമ്പന്നരുടെ കൈകളിലേക്ക്


സുപ്രീംകോടതി വിധിയെതുടര്‍ന്ന് സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയിലായ തിരുവനന്തപുരത്തെ ഗോള്‍ഫ് ക്ലബ് വീണ്ടും സമ്പന്നരുടെ കൈകളിലേക്ക്. കൈമാറ്റത്തിനുപിന്നില്‍ വന്‍ സാമ്പത്തിക ഇടപാടെന്ന് ആക്ഷേപം. 1000 കോടിയിലധികം രൂപ വിലമതിക്കുന്ന സര്‍ക്കാരിന്റെ സ്വത്താണ് വീണ്ടും അന്യാധീനമാകുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് ഗോള്‍ഫ് ക്ലബ്ബിലെ 25.38 ഏക്കര്‍ ഭൂമിയും അതില്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളും ഏറ്റെടുത്തത്. പാട്ടക്കരാര്‍പ്രകാരം 71 കോടിയോളം രൂപ സര്‍ക്കാരിന് നല്‍കാത്തതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതും ഏറ്റെടുക്കാമെന്നുള്ള അനുകൂലവിധി പ്രഖ്യാപനം ഉണ്ടായതും.

ഇതേത്തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടിക്രമങ്ങള്‍ മരവിപ്പിച്ചാണ് മുമ്പ് ഗോള്‍ഫ് ക്ലബ് നടത്തിക്കൊണ്ടിരുന്ന സ്വകാര്യവ്യക്തികള്‍ക്കുതന്നെ യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും ക്ലബ് തീറെഴുതാന്‍ പോകുന്നത്. കൈമാറ്റം ചെയ്യുന്നതിന്റെ പ്രാരംഭനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള പ്രത്യേക നിര്‍ദേശപ്രകാരമാണ് നടപടികള്‍. രണ്ടു ഘടകകക്ഷി മന്ത്രിമാരാണ് ക്ലബ് കൈമാറാന്‍ മുന്നിട്ടിറങ്ങിയിട്ടുള്ളത്.

2010 ജൂണ്‍ 26നാണ് സുപ്രീംകോടതി വിധിയുണ്ടായത്. ഇതിന്റെ നടത്തിപ്പിനായി ചീഫ് സെക്രട്ടറി തലവനായി പത്തംഗ സമിതിയെയും നിയമിച്ചിരുന്നു. 2011ല്‍ മുഖ്യമന്ത്രി ചെയര്‍മാനായി ഗവേണിങ് കൗണ്‍സിലും രൂപീകരിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന ഉടന്‍ ഇതിന്റെയൊക്കെ പ്രവര്‍ത്തനം മരവിപ്പിച്ചു. തിരുവനന്തപുരം മുന്‍സിഫ് കോടതിമുതല്‍ സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടത്തിനുശേഷമാണ് കോടികള്‍ വിലമതിക്കുന്ന ഭൂമി സര്‍ക്കാരിന് തിരികെ ലഭിച്ചത്. സര്‍ക്കാര്‍സ്വത്ത് വീണ്ടും സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാനുള്ള നീക്കത്തിനുപിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുള്ളതായി ആക്ഷേപമുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയശേഷം ക്ലബ് തിരികെ പിടിക്കാന്‍ ചില ഉന്നതരുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടത്തിവരികയായിരുന്നു.

deshabhimani 240412

1 comment:

  1. സുപ്രീംകോടതി വിധിയെതുടര്‍ന്ന് സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയിലായ തിരുവനന്തപുരത്തെ ഗോള്‍ഫ് ക്ലബ് വീണ്ടും സമ്പന്നരുടെ കൈകളിലേക്ക്. കൈമാറ്റത്തിനുപിന്നില്‍ വന്‍ സാമ്പത്തിക ഇടപാടെന്ന് ആക്ഷേപം. 1000 കോടിയിലധികം രൂപ വിലമതിക്കുന്ന സര്‍ക്കാരിന്റെ സ്വത്താണ് വീണ്ടും അന്യാധീനമാകുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് ഗോള്‍ഫ് ക്ലബ്ബിലെ 25.38 ഏക്കര്‍ ഭൂമിയും അതില്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളും ഏറ്റെടുത്തത്. പാട്ടക്കരാര്‍പ്രകാരം 71 കോടിയോളം രൂപ സര്‍ക്കാരിന് നല്‍കാത്തതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതും ഏറ്റെടുക്കാമെന്നുള്ള അനുകൂലവിധി പ്രഖ്യാപനം ഉണ്ടായതും.

    ഇതേത്തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടിക്രമങ്ങള്‍ മരവിപ്പിച്ചാണ് മുമ്പ് ഗോള്‍ഫ് ക്ലബ് നടത്തിക്കൊണ്ടിരുന്ന സ്വകാര്യവ്യക്തികള്‍ക്കുതന്നെ യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും ക്ലബ് തീറെഴുതാന്‍ പോകുന്നത്. കൈമാറ്റം ചെയ്യുന്നതിന്റെ പ്രാരംഭനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള പ്രത്യേക നിര്‍ദേശപ്രകാരമാണ് നടപടികള്‍. രണ്ടു ഘടകകക്ഷി മന്ത്രിമാരാണ് ക്ലബ് കൈമാറാന്‍ മുന്നിട്ടിറങ്ങിയിട്ടുള്ളത്.

    ReplyDelete