Tuesday, April 24, 2012

കുടുംബശ്രീ മിഷനില്‍ ലീഗുകാരെ തിരുകിക്കയറ്റുന്നു


സ്ത്രീശാക്തീകരണത്തില്‍ ലോകത്തിന്റെതന്നെ ശ്രദ്ധയാകര്‍ഷിച്ച കുടുംബശ്രീ മിഷനിലും ലീഗിന്റെ പ്രാദേശിക നേതാക്കളെ തിരുകിക്കയറ്റുന്നു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാത്ത അറബി അധ്യാപകര്‍ അടക്കമുള്ളവരാണ് കുടുംബശ്രീ ആസ്ഥാനത്തെ താക്കോല്‍സ്ഥാനങ്ങളിലേക്കും ജില്ലാമിഷനുകളിലേക്കും ചേക്കേറുന്നത്. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനങ്ങളില്‍ എട്ടെണ്ണം ലീഗും ആറെണ്ണം കോണ്‍ഗ്രസും വീതം വച്ചെടുക്കാനായിരുന്നു ധാരണ. എന്നാല്‍, തങ്ങള്‍ക്ക് അനുവദിച്ച സ്ഥാനങ്ങളില്‍പോലും ലീഗുകാരെ നിയമിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസിന്റെ നോമിനികള്‍ക്ക് ഡെപ്യൂട്ടേഷന്‍ അനുവദിക്കാത്തതിനാല്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ചുമതല കൈമാറാന്‍പോലും അനുവദിക്കാതെയാണ് പല ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരെയും പുകച്ചു ചാടിച്ചത്.

അബ്ദുള്‍ സലാം (കാസര്‍കോട്), ഷാഹുല്‍ഹമീദ് (കണ്ണൂര്‍), നൗഷാദ് (കോഴിക്കോട്), ഇസ്മയില്‍ (മലപ്പുറം), പി പി മുഹമ്മദ് (വയനാട്), സെയ്തലവി (പാലക്കാട്), ഷമീര്‍ (പത്തനംതിട്ട), മിനി രവീന്ദ്രദാസ് (തൃശൂര്‍) എന്നിവരാണ് ചുമതലയേറ്റ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍. ഇതില്‍ മിനി രവീന്ദ്രനാഥ് സിഎംപി നേതാവ് സി പി ജോണിന്റെ നോമിനിയാണ്. കോണ്‍ഗ്രസിന് നല്‍കിയ തൃശൂര്‍ ജില്ലയിലാണ് ഇവരെ നിയമിച്ചത്. നിലവിലുള്ള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ അലിയാരെ (ആലപ്പുഴ) മാത്രമാണ് നിലനിര്‍ത്തിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഹരിപ്രിയയെ ചുമതല കൈമാറാന്‍പോലും അനുവദിക്കാതെ നീക്കിയെങ്കിലും പുതിയയാളെ നിയമിച്ചിട്ടില്ല. കൊല്ലം, ഇടുക്കി ജില്ലകളിലും പുതിയ ആള്‍ക്കാര്‍ ചാര്‍ജെടുത്തിട്ടില്ല. ജില്ലയില്‍ നാലു വീതമുള്ള അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരുടെ തസ്തികകളും ലീഗുകാരെമാത്രമാണ് ഇപ്പോള്‍ നിയമിച്ചിട്ടുള്ളത്. ഇതില്‍ കോഴിക്കോട്ട് ചുമതലയേറ്റയാള്‍ അറബി അധ്യാപകനാണ്. മലപ്പുറത്ത് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ഒരാളുടെ സഹോദരന്‍ ഡെപ്യൂട്ടേഷന്‍ വാങ്ങി എത്തിയെങ്കിലും മുനീറിന്റെ ഓഫീസ് ഇടപെട്ടതിനാല്‍ ചുമതലയേല്‍ക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ അദ്ദേഹം കുഞ്ഞാലിക്കുട്ടിയുടെ വകുപ്പിനു കീഴിലുള്ള "അക്ഷയ"യില്‍ ചുമതലയേറ്റു.

തിരുവനന്തപുരത്തെ കുടുംബശ്രീ മിഷന്‍ ആസ്ഥാനത്തും മാറ്റങ്ങള്‍ തകൃതിയാണ്. കുടുംബശ്രീയുടെ വികാസത്തില്‍ നിര്‍ണായക ശക്തിയായി നിലകൊണ്ട എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാരദാ മുരളീധരന്‍ സ്വമേധയാ ഒഴിവായി. കുടുംബശ്രീ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തെ എതിര്‍ത്തതോടെ യുഡിഎഫ് നേതാക്കളുടെ ശത്രുതയ്ക്ക് ശാരദാ മുരളീധരന്‍ ഇരയായി. കേന്ദ്രസര്‍വീസിലേക്ക് പോകാന്‍ അവര്‍ അപേക്ഷ നല്‍കിയെങ്കിലും ഒരു വിജിലന്‍ കേസിന്റെ പേരുപറഞ്ഞ് അനുമതി നല്‍കിയില്ല. ഒടുവില്‍ ലീവെടുക്കുമെന്ന ഭീഷണിയെത്തുടര്‍ന്നാണ് അനുമതി നല്‍കിയത്. പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി അരുണാ സുന്ദര്‍രാജ് മെയ് മൂന്നിന് ചുമതലയേല്‍ക്കും.
(ആര്‍ സാംബന്‍)

deshabhimani 240412

1 comment:

  1. സ്ത്രീശാക്തീകരണത്തില്‍ ലോകത്തിന്റെതന്നെ ശ്രദ്ധയാകര്‍ഷിച്ച കുടുംബശ്രീ മിഷനിലും ലീഗിന്റെ പ്രാദേശിക നേതാക്കളെ തിരുകിക്കയറ്റുന്നു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാത്ത അറബി അധ്യാപകര്‍ അടക്കമുള്ളവരാണ് കുടുംബശ്രീ ആസ്ഥാനത്തെ താക്കോല്‍സ്ഥാനങ്ങളിലേക്കും ജില്ലാമിഷനുകളിലേക്കും ചേക്കേറുന്നത്. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനങ്ങളില്‍ എട്ടെണ്ണം ലീഗും ആറെണ്ണം കോണ്‍ഗ്രസും വീതം വച്ചെടുക്കാനായിരുന്നു ധാരണ. എന്നാല്‍, തങ്ങള്‍ക്ക് അനുവദിച്ച സ്ഥാനങ്ങളില്‍പോലും ലീഗുകാരെ നിയമിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസിന്റെ നോമിനികള്‍ക്ക് ഡെപ്യൂട്ടേഷന്‍ അനുവദിക്കാത്തതിനാല്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ചുമതല കൈമാറാന്‍പോലും അനുവദിക്കാതെയാണ് പല ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരെയും പുകച്ചു ചാടിച്ചത്.

    ReplyDelete