Friday, December 28, 2012

നേരിനെ കൊന്ന് വീണ്ടും "മനോരമ"


സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പാറപ്രം സമ്മേളന പ്രസംഗം മനോരമ റിപ്പോര്‍ട്ടാക്കിയപ്പോള്‍ നേരിന് നെല്ലിട സ്ഥാനമില്ല. കമ്യൂണിസ്റ്റുകാരെ എതിര്‍ക്കാന്‍ ജന്മനാ കരാറെടുത്ത മാമ്മന്‍മാപ്പിള കുടുംബപത്രം കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രസംഗങ്ങള്‍ കീഴ്മേല്‍ മറിച്ച് എങ്ങനെ ഉമ്മന്‍ചാണ്ടിയെ സേവിക്കാമെന്ന് കാട്ടിയിരിക്കുകയാണ്. "മൂല്യബോധമില്ലാത്തതുകൊണ്ടാണ് ടി കെ രജീഷ് പാര്‍ടിക്കെതിരെ മൊഴികൊടുത്തതെന്നു പിണറായി" എന്ന തലക്കെട്ട് മുതല്‍ വാര്‍ത്തയുടെ ആദ്യവസാനംവരെ അച്ചടിമഷിയുടെ കറുപ്പില്‍ നുണവിഷം നിറച്ചിരിക്കുന്നു.

കസ്റ്റഡിയിലെടുത്ത് ആളുകളെ ഇടിച്ചുപിഴിഞ്ഞു കള്ളമൊഴി രേഖപ്പെടുത്തുന്ന ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പൊലീസിന്റെ നിയമവിരുദ്ധ മൃഗീയതയെ താക്കീത് ചെയ്യുന്ന പ്രസംഗങ്ങളാണ് പിണറായി നടത്തിയത്. പൊലീസ് കസ്റ്റഡിയില്‍നിന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ എത്തുമ്പോള്‍ കേസില്‍ കുടുങ്ങിയ പ്രതികള്‍ മൂത്രം ഒഴിച്ചാല്‍ വരുന്നത് ചോരയാണ്. ക്രൂരത കാട്ടി പൊലീസിനെ കൊണ്ട് മൊഴിയെടുപ്പിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ ഭരണനടപടിയാണ് ജയകൃഷ്ണന്‍ വധക്കേസിന്റെ പുനരന്വേഷണത്തിലെന്ന് പിണറായി പാറപ്രം സമ്മേളന പ്രസംഗത്തിലും വ്യക്തമാക്കി. ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ രജീഷിന്റെ പേര് പിണറായി പരാമര്‍ശിച്ചില്ല. എന്നാല്‍, രജീഷ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യംചെയ്യുന്ന വഴിതെറ്റിയ പൊതുരീതി വിവരിച്ചിട്ടുണ്ട്. പക്ഷേ, ഇപ്രകാരം ചോദ്യംചെയ്യലിന് വിധേയരായവര്‍ മൂല്യബോധമില്ലാത്തവരാണെന്നോ അതിനാല്‍ പാര്‍ടിക്കെതിരായി സ്വമേധയാ പൊലീസിനു മൊഴി നല്‍കിയെന്നോ പറഞ്ഞിട്ടില്ല.

കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ ഉദ്ദേശിച്ച് സുപ്രീംകോടതി വിധി പറഞ്ഞ കൊലക്കേസ് പുനരന്വേഷിക്കാന്‍ വളഞ്ഞവഴിയില്‍ ഇറങ്ങിയിരിക്കുന്ന ഭരണക്കാരെ ഓര്‍മിപ്പിക്കാനാണ് ഒഞ്ചിയത്തെ ധീര രക്തസാക്ഷി മണ്ടോടി കണ്ണന്റെ അനുഭവം പിണറായി വിവരിച്ചത്. പക്ഷേ, അതും മനോരമ വക്രീകരിച്ച്, പൊലീസ് ക്രൂരതയ്ക്ക് ഇരയാകുന്നവരെ മോശക്കാരാക്കാന്‍ നോക്കി. വിവര- വിതരണ സംവിധാനമായ മാധ്യമത്തെ എങ്ങനെ വിവരക്കേട് വിളമ്പാനുള്ള ഉപകരണമാക്കാമെന്ന് വിളംബരം ചെയ്തിരിക്കയാണ് ഈ പ്രസംഗറിപ്പോര്‍ട്ടിലൂടെ മനോരമ. കൊല്ലത്ത് പട്ടികജാതി ക്ഷേമസമിതി രൂപീകരണ കണ്‍വന്‍ഷനില്‍ അധ്യക്ഷനായിരുന്ന പിണറായിയുടെ പ്രസംഗം തമസ്കരിച്ച പത്രം പാറപ്രത്തെ യഥാര്‍ഥ പ്രസംഗം നിരാകരിച്ച് സങ്കല്‍പ്പലോകത്തെ പ്രസംഗമാണ് റിപ്പോര്‍ട്ടാക്കിയത്.
(ആര്‍ എസ് ബാബു)

deshabhimani 281212

No comments:

Post a Comment