Thursday, January 3, 2013

എം എം മണിയ്ക്ക് ജാമ്യം


തൊടുപുഴ മണക്കാട് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ സിപിഐ എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മണിക്ക് ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി. ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ സ്വന്തം ജാമ്യത്തിലും തത്തുല്യമായ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

മണക്കാട് നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥനത്തിലാണ് മണിയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത്. അഞ്ചേരി ബേബി വധത്തിലെ ഗൂഢാലോചനയില്‍ മണിയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്നതിന് കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. കഴിഞ്ഞ നവംബര്‍ 21 നാണ് മണി അറസ്റ്റിലായത്. നേരത്തെ കേസ് പരിഗണിച്ചിരുന്ന നെടുങ്കണ്ടം കോടതിയും തൊടുപുഴ സെഷന്‍സ് കോടതിയും മണിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കുറ്റാരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും കസ്റ്റഡിയില്‍ കഴിഞ്ഞ കാലാവധി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നുമായിരുന്നും ചൂണ്ടിക്കാട്ടിയാണ് മണി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. മണിയുടെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ ദിവസം നെടുങ്കണ്ടം കോടതി ജനുവരി 14 വരെ നീട്ടിയിരുന്നു. പീരുമേട് സബ് ജയിലിലാണ് എം എം മണി ഇപ്പോഴുള്ളത്. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ജയിലില്‍ ലഭിച്ചാലുടന്‍ അദ്ദേഹം പുറത്തിറങ്ങും.

deshabhimani

No comments:

Post a Comment