Thursday, January 3, 2013

ധനക്കമ്മി ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കി


ധനക്കമ്മി ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കി. അമേരിക്കയുടെ ഭവായ്പാഭഭാരം ഒഴിവാക്കുന്നതിനുള്ള ബില്‍ ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ വോട്ടിനിട്ടു.157 നെതിരെ 167 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്. കോണ്‍ഗ്രസിന്റെ ഉപരിസഭയായ സെനറ്റ് ചൊവ്വാഴ്ച ബില്‍ പാസാക്കിയിരുന്നു. പ്രസിഡന്റ് ബറാക് ഒബാമ ഒപ്പിട്ടതോടെ ബില്‍ നിയമമായി. അമേരിക്കന്‍ കുടുംബങ്ങള്‍ക്കും നിലവിലുള്ള നികുതി നിരക്കുകള്‍ തുടരും. അമേരിക്കയിലെ അതിസമ്പന്നര്‍ കൂടുതല്‍ നികുതിയടക്കേണ്ടി വരും. സെനറ്റ് എട്ടിനെതിരെ 89 വോട്ടോടെയാണ് ബില്‍ അംഗീകരിച്ചത്. ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനങ്ങള്‍ ശക്തമാണ്്. അമേരിക്കന്‍ കോണ്‍ഗ്രസ് ബില്‍ പാസാക്കിയതോടെ ആഗോളതലത്തില്‍ ഓഹരിവിപണിയില്‍ വന്‍കുതിപ്പുണ്ടായി.

പുതുവര്‍ഷദിനം മുതല്‍ 60,000 കോടി ഡോളറിന്റെ ചെലവുചുരുക്കലും നികുതിവര്‍ധനയും നടപ്പാകുന്നത് ഒഴിവാക്കുന്നതാണ് ബില്‍. ഈ ചെലവുചുരുക്കലുകള്‍ പുതിയ മാന്ദ്യത്തിലേക്ക് അമേരിക്കയെ തള്ളിവിട്ടേക്കാമെന്ന ആശങ്ക ശക്തമാണ്. 4,00000 ഡോളറില്‍ താഴെ വാര്‍ഷികവരുമാനമുള്ള വ്യക്തികള്‍ക്കും 4,50,000 ഡോളര്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്കും നികുതിവര്‍ധന ഒഴിവാക്കുന്നതാണ് ബില്‍. 10 വര്‍ഷം കൊണ്ട് 1.2 ലക്ഷം കോടി ഡോളറിന്റെ ചെലവുചുരുക്കല്‍ നടപ്പാക്കാനുള്ള പദ്ധതി ആരംഭിക്കുന്നത് രണ്ട് മാസത്തേക്ക് മാറ്റിവയ്ക്കും. 20 ലക്ഷത്തില്‍പരം തൊഴില്‍രഹിതര്‍ക്കുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യം ഒരുവര്‍ഷത്തേക്ക് കൂടി നീട്ടും.

ബില്‍ പാസാക്കിയതില്‍ പ്രസിഡന്റ് ബറാക് ഒബാമ കോണ്‍ഗ്രസിനെ അഭിനന്ദിച്ചു.  വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്‍കൈയില്‍ ഡെമോക്രാറ്റിക്, റിപ്പബ്ലിക് പാര്‍ടികളുടെ നേതാക്കള്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയിലാണ് ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ഒത്തുതീര്‍പ്പിലെത്തിയത്. ഇതേസമയം അമേരിക്കയുടെ വായ്പാഭഭാരം നിശ്ചിതപരിധിയായ 16.4 ലക്ഷം കോടി ഡോളറില്‍ തിങ്കളാഴ്ച എത്തിയതായി ധനസെക്രട്ടറി തിമോത്തി ഗീത്നെര്‍ കോണ്‍ഗ്രസിനെ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണ കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് അയച്ച കത്തിലാണ് ഗീത്നെര്‍ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ രണ്ട് വിരമിക്കല്‍ നിധികളില്‍ നിക്ഷേപിക്കുന്നത് ധനവകുപ്പ് നിര്‍ത്തിവച്ചിരിക്കുന്നതായും കത്തില്‍ അറിയിച്ചു.

deshabhimani 030113

No comments:

Post a Comment