Saturday, February 23, 2013

കുറഞ്ഞ നിരക്കിന്റെ പേരില്‍ വിമാനക്കമ്പനികളുടെ കൊള്ള


കുറഞ്ഞ നിരക്കിന്റെ പേരില്‍ യാത്രക്കാരെ കബളിപ്പിച്ച് വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള. ആഭ്യന്തര സര്‍വീസുകളില്‍ കുറഞ്ഞനിരക്ക് 2,250 രൂപ വരെയാക്കിയാണ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. എന്നാല്‍, ഒരു വിമാനത്തില്‍ പരമാവധി അഞ്ചെണ്ണം വരെ മാത്രമേ ഇത്തരം ടിക്കറ്റ് നല്‍കു. ഇത് അറിയാതെ എത്തുന്നവര്‍ 8,000 രൂപയിലധികം നല്‍കണം. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ചോദിച്ചാല്‍ തീര്‍ന്നുവെന്നാണ് മറുപടി. യാത്രക്കാരുടെ എണ്ണം കുറയുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിമാനക്കമ്പനികള്‍ ടിക്കറ്റ്നിരക്ക് കുറയ്ക്കുന്നത്. സ്പൈസ് ജെറ്റ് ആണ് ആദ്യം നിരക്കു കുറച്ചത്. പിന്നീട് ജെറ്റ് എയര്‍വേസ്, ഗോ എയര്‍, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എന്നിവയും നിരക്കു കുറച്ചു.

ഇതില്‍ ജെറ്റ് എയര്‍വേസ് നാല് സ്ലാബുകളായാണ് കുറഞ്ഞ നിരക്ക് നിശ്ചയിച്ചത്. 750 കിലോമീറ്റര്‍ വരെയുള്ള സര്‍വീസുകള്‍ക്ക് 2,250 രൂപ, പിന്നീട് ആയിരം കിലോമീറ്റര്‍ വരെ 2,850, ആയിരത്തിനു മുകളില്‍ 1,400 വരെ 3,300, 1,400ന് മുകളില്‍ 3,800 രൂപ എന്നിങ്ങനെയാണ് നിരക്ക്. പിന്നീട് മറ്റു വിമാനക്കമ്പനികളും ഇതേ രീതിയില്‍ നിരക്ക് ക്രമീകരിച്ചു. ജെറ്റ് എയര്‍വേസ് ഡിസംബര്‍ വരെ കുറഞ്ഞ നിരക്ക് നല്‍കുന്നുണ്ട്. എന്നാല്‍, ഇതിനുള്ള ബുക്കിങ് 24ന് വരെയാണ്. നിരക്ക് കുറച്ചതായി അറിയിക്കുമ്പോള്‍ ലഭ്യമായ സീറ്റുകളെപ്പറ്റി സൂചിപ്പിക്കാറില്ല. സ്പൈസ് ജെറ്റ് 2012 ജനുവരിയില്‍ 10 ലക്ഷം ടിക്കറ്റ് നല്‍കിയെന്നാണ് അവകാശവാദം. അതേസമയം, 20 ലക്ഷമാണ് ജെറ്റ് എയര്‍വെയ്സിന്റെ ലക്ഷ്യം. വിമാനക്കമ്പനികള്‍ നിരക്കുകുറച്ച് നടത്തുന്ന മത്സരം വ്യോമയാനമേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
(അഞ്ജുനാഥ്)

deshabhimani 230213

No comments:

Post a Comment