Monday, May 14, 2012

2010ല്‍ എസ്ഐടി മോഡിയുടെ വീഴ്ച ചൂണ്ടിക്കാട്ടി


ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ അടിമുടി വെള്ളപൂശിയ പ്രത്യേക അന്വേഷണസംഘം(എസ്ഐടി) തലവന്‍ ആര്‍ കെ രാഘവന്‍, രണ്ടുവര്‍ഷം മുമ്പ് സുപ്രീംകോടതിയില്‍ സമര്‍പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ മോഡിയെ കുറ്റപ്പെടുത്തിയിരുന്നു.

മോഡിയുടെ വിവാദ ടെലിവിഷന്‍ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ഗോധ്രയിലെ ജനങ്ങള്‍ക്കെതിരായ കുറ്റകരമായ ഗൂഢാലോചന വെളിപ്പെടുത്തുന്നതാണെന്നാണ് 2010 മേയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രാഘവന്‍ സുപ്രീംകോടതിയെ അറിയിച്ചത്. മോഡിയുടെ പരാമര്‍ശങ്ങള്‍ നിന്ദ്യമാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. അഗ്നിബാധയുണ്ടായ ട്രെയിന്‍ സംഭവദിവസം സന്ദര്‍ശിച്ച മോഡി മുസ്ലിങ്ങളെ കൂട്ടക്കുരുതി നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ വൈകിയതിലും രാഘവന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. വംശഹത്യാ കേസുകളില്‍ സംഘപരിവാര്‍ അനുകൂലികളെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയോഗിച്ചതിലും 2002 ഫെബ്രുവരി 28ന് വിശ്വഹിന്ദു പരിഷത്ത് ആഹ്വാനംചെയ്ത ബന്ദില്‍ സമാധാനജീവിതം തകരുന്നത് തടയാന്‍ നടപടി സ്വീകരിക്കാതിരുന്നതിലും റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിക്കുന്നുണ്ട്.

എന്നാല്‍, ഈ വര്‍ഷം ഫെബുവരി എട്ടിന്, കോടതിയില്‍ എസ്ഐടി സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടില്‍ മോഡിയെ പൂര്‍ണമായി കുറ്റവിമുക്തനാക്കുന്നു. കലി തീര്‍ക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്ന് മോഡി മുതിര്‍ന്ന ഉദ്യോഗസ്ഥരോടു പറഞ്ഞത് കുറ്റമല്ലെന്നാണ് എസ്ഐടിയുടെ ഇപ്പോഴത്തെ കണ്ടെത്തല്‍. സംഘര്‍ഷാവസ്ഥയില്‍ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുന്നത് കുറ്റകരമായ നടപടിയായോ ഉത്തരവാദിത്തത്തില്‍നിന്നുള്ള ഒളിച്ചോട്ടമോ ആയി കാണേണ്ടതില്ലെന്നും റിപ്പോര്‍ട്ട് വാദിക്കുന്നു.

ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ 70 പേര്‍ക്കൊപ്പം അഗ്നിക്കിരയായ മുന്‍ എംപി എഹ്സാന്‍ ജാഫ്രിയുടെ വിധവ സാകിയ ജാഫ്രിക്ക് കോടതിയില്‍നിന്നു ലഭ്യമായ രേഖകളിലാണ് 2010ല്‍ എസ്ഐടി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടുള്ളത്. സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന സന്നദ്ധ സംഘടനയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വംശഹത്യയില്‍ മോഡിക്ക് പങ്കുണ്ടെന്ന സാകിയ ജാഫ്രിയുടെ പാരാതിയിലാണ് സുപ്രീംകോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. മോഡിയെ സംരക്ഷിച്ചുള്ള റിപ്പോര്‍ട്ടിനോട് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

deshabhimani 140512

1 comment:

  1. ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ അടിമുടി വെള്ളപൂശിയ പ്രത്യേക അന്വേഷണസംഘം(എസ്ഐടി) തലവന്‍ ആര്‍ കെ രാഘവന്‍, രണ്ടുവര്‍ഷം മുമ്പ് സുപ്രീംകോടതിയില്‍ സമര്‍പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ മോഡിയെ കുറ്റപ്പെടുത്തിയിരുന്നു.

    ReplyDelete