Monday, May 14, 2012

ഒഞ്ചിയത്ത് പാര്‍ടിവിരുദ്ധരുടെ കേന്ദ്രത്തില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ പിടികൂടി


ഒഞ്ചിയത്ത് പാര്‍ടിവിരുദ്ധരുടെ കേന്ദ്രത്തില്‍ നിന്ന് വന്‍തോതില്‍ സ്ഫോടകവസ്തുക്കളും ബോംബ് നിര്‍മാണസാമഗ്രികളും പിടികൂടി. തയ്യില്‍ഭാഗത്ത് വെള്ളാറത്താഴ കോയിറ്റൊടിയില്‍ ആള്‍ താമസമില്ലാത്ത വീട്ടിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. രണ്ടുകിലോ വെടിമരുന്നും പൈപ്പുകളടക്കമുള്ള ബോംബ് നിര്‍മാണസാധനങ്ങളാണ് ഞായറാഴ്ച പകല്‍ 11 ഓടെ പിടിച്ചത്. വീട് പൊളിക്കുന്നതിനിടെ തൊഴിലാളികളാണ് രണ്ടാംനിലയില്‍ വെടിമരുന്ന് കണ്ട് പൊലീസിനെ അറിയിച്ചത്. ചോമ്പാല എസ്ഐ ജെ ഇ ജയനും സംഘവും സ്ഫോടകവസ്തുക്കള്‍ കസ്റ്റഡിയിലെടുത്തു.

പ്രദേശത്ത് സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും ഓഫീസുകളും ആക്രമിക്കുന്ന സംഘം പതിവായി തങ്ങുന്ന വീടാണിത്. ഈയടുത്ത് കണിയാന്റവിട ഹരിദാസന്‍ എന്നയാളുടെ വീട്ടുപറമ്പിനോട് ചേര്‍ന്ന് രണ്ട് ബോംബ് കണ്ടെത്തിയിരുന്നു. ഡിവൈഎഫ്ഐ കണ്ണൂക്കര യൂണിറ്റ് സെന്റററിന് നേരെ ബോംബേറുമുണ്ടായി.മുക്കാട്ട് കെ പി ദാമുവിന്റെ വീടും ബോംബെറിഞ്ഞ് തകര്‍ത്തു. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം വ്യാപകമായ അക്രമം പാര്‍ടിവിരുദ്ധര്‍ അഴിച്ചുവിട്ടു. കുടുതല്‍ സംഘടിതമായ ആക്രമണത്തിന് കോപ്പുകൂട്ടുന്നതിന്റെ ഭാഗമാണ് സ്ഫോടകവസ്തുക്കളെന്നാണ് സൂചന. സംഭവത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്ന് സിപിഐ എം ഒഞ്ചിയം ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. പാര്‍ടി പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.

deshabhimani 140512

No comments:

Post a Comment