Thursday, May 17, 2012

സൈന്‍ബോര്‍ഡ് കേസ് പിന്‍വലിക്കുന്നത് കൊടിയ അഴിമതി


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ 500 കോടി രൂപയുടെ അഴിമതി ആരോപണം ഉയര്‍ന്ന സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കാനുള്ള വിജിലന്‍സ് അന്വേഷണ വിഭാഗത്തിന്റെ തീരുമാനം കൊടിയ അഴിമതിയും നിയമവ്യവസ്ഥയെ തകിടംമറിക്കലുമാണെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ സംസ്ഥാന വിജിലന്‍സിന്റെ ഹര്‍ജി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ്. ഖജനാവിന് ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയ അഴിമതിക്കേസ് ഇല്ലാതാക്കുകയും പ്രതികളെ രക്ഷപ്പെടുത്തുകയും ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്.

സ്വന്തം അഴിമതി കേസുകളില്‍നിന്ന് രക്ഷനേടാന്‍ ഭരണസംവിധാനത്തെയും നിയമവാഴ്ചയെയും ഏതുതരത്തിലും ദുരുപയോഗപ്പെടുത്തുമെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് തെളിയിക്കുന്നു ദേശീതപാതയിലും ഇതര റോഡുകളിലും സൈന്‍ബോര്‍ഡ് സ്ഥാപിക്കാന്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ കരാറിലാണ് വലിയ ക്രമക്കേടും കൊള്ളയും നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നത്. സൈന്‍ബോര്‍ഡ് കരാറിന്റെ മറവില്‍ 500 കോടി രൂപയുടെ അഴിമതി നടന്നതായും ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ വിശ്വസ്തനായ കൊച്ചിയിലെ കോണ്‍ഗ്രസ് നേതാവിനും നേരിട്ട് പങ്കുണ്ടെന്നും കേരള കോണ്‍ഗ്രസ് നേതാവായിരുന്ന ടി.എം.ജേക്കബ് നിയമസഭയില്‍ വെളിപ്പെടുത്തിയിരുന്നു. ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിസഭയില്‍ അംഗമായിരുന്ന ജേക്കബ് 2005 ജൂലൈയിലാണ് സഭയെ ഞെട്ടിച്ച ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതിചേര്‍ത്ത വിജിലന്‍സ് കേസ് പിന്‍വലിക്കാന്‍ 2005-2006ല്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ഫയല്‍ മടക്കുകയായിരുന്നു. പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കേസ് കോടതിയില്‍ എത്തിച്ചു.

കേന്ദ്ര മാനദണ്ഡം ലംഘിച്ചാണ് കരാര്‍ നല്‍കിയതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുറഞ്ഞത് 500 കോടി രൂപ സര്‍ക്കാരിന് നഷ്ടം വന്നതായി അന്ന് ഐ.ജിയായിരുന്ന ടി.പി. സെന്‍കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടായിരുന്നു. ഇതെല്ലാം വിസ്മരിച്ചാണ് വന്‍ അഴിമതിക്കേസ് കോടതിയില്‍നിന്ന് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സവിശേഷത ജനവിരുദ്ധതയും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് ഈ സംഭവം കൂടുതല്‍ തെളിയിക്കുന്നു. പാമോലിന്‍ അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിയുടെ കുറ്റകരമായ പങ്കിനെപ്പറ്റി ഫലപ്രദമായ തുടരന്വേഷണത്തിന് നിര്‍ദേശിച്ച വിജിലന്‍സ് ജഡ്ജിയെ പുകച്ച് പുറത്തുചാടിക്കാന്‍ എല്ലാ അവിശുദ്ധമാര്‍ഗങ്ങളും സ്വീകരിച്ചു. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരായ മന്ത്രിമാര്‍ക്കെതിരായ അഴിമതിക്കേസുകളും അട്ടിമറിക്കാന്‍ വിജിലന്‍സിനെ ഉപയോഗിക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയും ഏറ്റവും ഹീനവുമായ കൃത്യമാണ് സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ എല്ലാവിഭാഗം ജനങ്ങളോടും പിണറായി വിജയന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

ടി എം ജേക്കബ് 2005 ജൂലൈയില്‍ നിയമസഭയില്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇവിടെ വായിക്കാം:

deshabhimani news

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ 500 കോടി രൂപയുടെ അഴിമതി ആരോപണം ഉയര്‍ന്ന സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കാനുള്ള വിജിലന്‍സ് അന്വേഷണ വിഭാഗത്തിന്റെ തീരുമാനം കൊടിയ അഴിമതിയും നിയമവ്യവസ്ഥയെ തകിടംമറിക്കലുമാണെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ സംസ്ഥാന വിജിലന്‍സിന്റെ ഹര്‍ജി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ്. ഖജനാവിന് ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയ അഴിമതിക്കേസ് ഇല്ലാതാക്കുകയും പ്രതികളെ രക്ഷപ്പെടുത്തുകയും ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്.

    ReplyDelete