Monday, April 23, 2012

ലൈംഗികാപവാദം: ഒബാമയുടെ അംഗരക്ഷകര്‍ രാജിവച്ചു


 ലൈംഗികാപവാദത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ആറ് അംഗരക്ഷകര്‍ രാജിവച്ചു. അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ ഭരണാധികാരികളുടെ ഉച്ചകോടിക്ക് കൊളംബിയയിലെത്തിയ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ അനുഗമിച്ച സീക്രട്ട് സര്‍വീസ് അംഗങ്ങളാണ് രാജിവച്ചത്. ഒബാമയുടെ സുരക്ഷ അപകടത്തിലാക്കുംവിധം അംഗരക്ഷകര്‍ കാര്‍ട്ടജീനയിലെ ഹോട്ടലില്‍ ലൈംഗിക തൊഴിലാളികളെ വരുത്തി ഉല്ലസിച്ചത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതിനിടെയാണ് രാജി. കൂടുതല്‍ അംഗരക്ഷകര്‍ ഉള്‍പ്പെട്ട വിവാദം അമേരിക്കയെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ നാണംകെടുത്തി.

പ്രസിഡന്റിന്റെയും വൈസ്പ്രസിഡന്റിന്റെയും മുന്‍ പ്രസിഡന്റുമാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയ്ക്ക് ചുമതലപ്പെട്ട ചാര ഏജന്‍സിയാണ് സീക്രട്ട് സര്‍വീസ്. സീക്രട്ട് സര്‍വീസുകാര്‍ കുറഞ്ഞത് 20 ലൈംഗിക തൊഴിലാളികളെ ഹോട്ടലില്‍ കൊണ്ടുവന്നതായാണ് വിവരം. യുവതിക്ക് പണം നല്‍കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഭവം പുറത്താകാന്‍ ഇടയാക്കിയത്. 12 അംഗരക്ഷകരെ പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. ഇവരോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിച്ച അധികൃതര്‍ ഇവരുടെ സുരക്ഷാ ഇളവുകള്‍ തല്‍ക്കാലം ഒഴിവാക്കി. അഞ്ച് അമേരിക്കന്‍ സൈനികരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അംഗരക്ഷകരെ ചോദ്യംചെയ്യുന്നതിനു പുറമേ നുണപരിശോധനയ്ക്കും വിധേയരാക്കുമെന്ന് സീക്രട്ട് സര്‍വീസ് അറിയിച്ചു. അമേരിക്കന്‍ സൈന്യത്തിന്റെ തെക്കന്‍ കമാന്‍ഡ് തലവന്‍ ഡഗ്ലസ് ഫ്രേസറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം.

വെള്ളിയാഴ്ചയാണ് സംഭവം ഒബാമയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ക്ഷുഭിതനായ ഒബാമ കര്‍ക്കശമായ അന്വേഷണത്തിനു നിര്‍ദേശം നല്‍കി. അംഗരക്ഷകര്‍ വരുത്തിയ ലൈംഗിക തൊഴിലാളികളില്‍ ആരെങ്കിലും ചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ മയക്കുമരുന്നു മാഫിയ നിയോഗിച്ചവരോ ആണെങ്കിലോ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണെങ്കിലോ സ്ഥിതി എന്താകുമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ സൂസന്‍ കോളിന്‍സ് ചോദിച്ചു.

deshabhimani 230412

1 comment:

  1. ലൈംഗികാപവാദത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ആറ് അംഗരക്ഷകര്‍ രാജിവച്ചു. അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ ഭരണാധികാരികളുടെ ഉച്ചകോടിക്ക് കൊളംബിയയിലെത്തിയ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ അനുഗമിച്ച സീക്രട്ട് സര്‍വീസ് അംഗങ്ങളാണ് രാജിവച്ചത്. ഒബാമയുടെ സുരക്ഷ അപകടത്തിലാക്കുംവിധം അംഗരക്ഷകര്‍ കാര്‍ട്ടജീനയിലെ ഹോട്ടലില്‍ ലൈംഗിക തൊഴിലാളികളെ വരുത്തി ഉല്ലസിച്ചത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതിനിടെയാണ് രാജി. കൂടുതല്‍ അംഗരക്ഷകര്‍ ഉള്‍പ്പെട്ട വിവാദം അമേരിക്കയെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ നാണംകെടുത്തി.

    ReplyDelete