Tuesday, April 24, 2012

മനുഷ്യസാഗരം ചരിത്രസംഭവമാകും: കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി

കൊല്ലം: മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തും തൊഴിലും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 28ന് വൈകിട്ട് അഞ്ചിന് കേരളത്തിന്റെ തീരദേശത്ത് സംഘടിപ്പിക്കുന്ന "മനുഷ്യസാഗരം" ചരിത്രസംഭവമാകുമെന്ന് കേരള ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മത്സ്യമേഖലയിലെ എല്ലാ സംഘടനകളും ട്രേഡ്യൂണിയനും ഉള്‍പ്പെടുന്നതാണ് ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയേറ്റുമരിച്ച തമിഴ്നാട് സ്വദേശി സിങ്കുവിന്റെ ജന്മനാടായ കന്യാകുമാരി ജില്ലയിലെ ഇരയിമ്മന്‍തുറൈ മുതല്‍ കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം വരെ അറുനൂറോളം കിലോമീറ്റര്‍ ദൂരത്തിലാണ് മനുഷ്യസാഗരം തീര്‍ക്കുന്നത്.

അറബിക്കടല്‍ റെഡ്അലര്‍ട്ട് പോലെയായി പ്രഖ്യാപിച്ചത് പുനഃപരിശോധിക്കുക, കപ്പല്‍യാത്ര തീരത്തുനിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെയാക്കുക, സുരക്ഷാപദ്ധതികള്‍ ശക്തിപ്പെടുത്തി ഏകോപിപ്പിക്കുക, മത്സ്യമേഖലയുടെ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന തീരദേശ ജാഗ്രതാ സമിതി രൂപീകരിക്കുക, മരിച്ച മത്സ്യത്തൊഴിലാളികളികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, വെടിവയ്പിലും കപ്പലിടിച്ചും തകര്‍ന്ന ബോട്ടുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കേസ് കാര്യക്ഷമമായി നടത്താന്‍ വിദഗ്ധരായ അഭിഭാഷകരെ ചുമതലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും മനുഷ്യസാഗരത്തില്‍ ഉയര്‍ത്തും. 25നും 26നും മനുഷ്യസാഗരം പരിപാടിയുടെ സന്ദേശം എത്തിക്കുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ഭവനസന്ദര്‍ശനം നടത്തും. 27നു രാത്രി ഏഴിന് എല്ലാ മത്സ്യത്തൊഴിലാളി ഭവനങ്ങളിലും ദീപം തെളിച്ച് പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. 28ന് മത്സ്യമേഖല പണിമുടക്കി മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും മനുഷ്യസാഗരം പരിപാടിയില്‍ പങ്കാളികളാകും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ വൈകിട്ട് നാലിന് തീരദേശത്ത് എത്തും. 4.30ന് ട്രയല്‍ നടക്കും. അഞ്ചിന് കൈകോര്‍ത്ത് മനുഷ്യസാഗരം തീര്‍ക്കും. 222 തീരദേശ മത്സ്യഗ്രാമങ്ങളിലും പ്രതിജ്ഞയെടുക്കും. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി അഡ്വ. വി വി ശശീന്ദ്രന്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി ടി ജെ ആഞ്ചലോസ്, അഖില കേരള ധീവരസഭ സംസ്ഥാന പ്രസിഡന്റ് കെ കെ രാധാകൃഷ്ണന്‍, സ്വതന്ത്രമത്സ്യത്തൊഴിലാളി യൂണിയന്‍ സെക്രട്ടറി എ ആന്‍ഡ്രൂസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മനുഷ്യസാഗരത്തില്‍ അണിചേരാന്‍ ആവേശത്തോടെ ചേറ്റുവ ഹാര്‍ബര്‍

തൃശൂര്‍:

"നിങ്ങള്‍ക്ക് കടലും കാറ്റും കോളും എല്ലാം കൗതുകമാണ്. കരയില്‍നിന്ന് കാഴ്ച കാണാന്‍ രസവുമാണ്. തിരമാലകള്‍ മാനത്തോളം ഉയരുമ്പോളും നിങ്ങള്‍ ആഹ്ലാദിക്കും. പക്ഷേ, ഇരമ്പുന്ന തിരകള്‍ പലതും ജീവനെടുക്കുന്നവയാണെന്ന് അറിയില്ലല്ലോ. കടലിന് നടുവില്‍ നില്‍ക്കുമ്പോള്‍ ചെറിയ കാറ്റിനെപ്പോലും പേടിയാണ്. ഒരു സുരക്ഷയുമില്ലാത്ത തൊഴിലാണിത്. രക്ഷിക്കാന്‍ ബാധ്യതയുള്ളവര്‍ കൈയൊഴിയുമ്പോള്‍ പ്രക്ഷോഭമല്ലാതെ എന്തു മാര്‍ഗം."

മനുഷ്യസാഗരത്തില്‍ അണിചേരാന്‍ തയ്യാറെടുക്കുന്ന ചേറ്റുവ ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികള്‍ വികാരത്തോടെയാണ് പ്രതികരിക്കുന്നത്. കടലില്‍ ഒരപകടം നടന്നാല്‍ രക്ഷയ്ക്ക് കോസ്റ്റ്ഗാര്‍ഡിന്റെയോ നേവിയുടെയോ സഹായം സമയത്തിന് ലഭിച്ചതായി ഇവര്‍ക്ക് ഓര്‍മയില്ല. ഒട്ടേറെ അപകടങ്ങള്‍ക്കിടയിലൂടെ ജീവിക്കാന്‍ തിരയിലിറങ്ങുന്നതിനിടെ കടലില്‍ മനുഷ്യരേയും വെടിയുണ്ടകളേയും പേടിക്കണമെന്നു വരുന്നത് പൊറുക്കാവുന്നതല്ല. ഉത്തരവാദിത്തപ്പെട്ടവരുടെ കൈയൊഴിയല്‍കൂടിയായതോടെ പ്രതിഷേധവും വേദനയും ഇരട്ടിക്കുകയാണ്.

ചേറ്റുവ ഫിഷിങ് ഹാര്‍ബര്‍ ജില്ലയിലെ പ്രധാനമത്സ്യബന്ധനകേന്ദ്രമാണെങ്കിലും അസൗകര്യങ്ങളുടെകൂടി കേന്ദ്രമാണ്. അപകടങ്ങളുടെ പരമ്പരയുണ്ടാക്കിയ മണല്‍ത്തിട്ട ഇപ്പോഴും പഴയതുപോലെ തുടരുന്നു. ഡ്രഡ്ജ് ചെയ്തു നീക്കിയതുകൊണ്ട് കാര്യമില്ല. പുലിമുട്ടു വേണമെന്നുള്ള ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതു പരിഗണിച്ചതും സംസ്ഥാനത്തെ മികച്ച മത്സ്യബന്ധന തുറമുഖമാക്കി ചേറ്റുവയെ മാറ്റാന്‍ നടപടികളെടുത്തതും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ്. ഭരണം മാറിയതോടെ അതും ഇഴയാന്‍ തുടങ്ങി. പണ്ട് അടിഞ്ഞുകൂടുന്ന മണ്ണ് മണല്‍വാരല്‍ തൊഴിലാളികള്‍ കുറേയൊക്കെ നീക്കിയിരുന്നു. ഇപ്പോള്‍ അതും നിലച്ചു. മുപ്പതു വള്ളങ്ങള്‍ കടലില്‍പോകുന്ന ചേറ്റുവയിലെ ഹാര്‍ബറില്‍ ഒരേസമയം ഒരു വള്ളത്തിനുമാത്രമേ അടുക്കാനും മീനിറക്കാനും കഴിയൂ. 18 മാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ നിര്‍മാണം മൂന്നുവര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല. മീന്‍പിടിത്തത്തിന് പോകുന്നവരും അനുബന്ധതൊഴിലാളികളും ചേര്‍ന്ന് ആയിരത്തോളം പേര്‍ തൊഴിലെടുക്കുന്നുണ്ട്.

1 comment:

  1. മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തും തൊഴിലും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 28ന് വൈകിട്ട് അഞ്ചിന് കേരളത്തിന്റെ തീരദേശത്ത് സംഘടിപ്പിക്കുന്ന "മനുഷ്യസാഗരം" ചരിത്രസംഭവമാകുമെന്ന് കേരള ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മത്സ്യമേഖലയിലെ എല്ലാ സംഘടനകളും ട്രേഡ്യൂണിയനും ഉള്‍പ്പെടുന്നതാണ് ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയേറ്റുമരിച്ച തമിഴ്നാട് സ്വദേശി സിങ്കുവിന്റെ ജന്മനാടായ കന്യാകുമാരി ജില്ലയിലെ ഇരയിമ്മന്‍തുറൈ മുതല്‍ കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം വരെ അറുനൂറോളം കിലോമീറ്റര്‍ ദൂരത്തിലാണ് മനുഷ്യസാഗരം തീര്‍ക്കുന്നത്.

    ReplyDelete