കർണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയുടെ ചെറുമകൻ ശശിധർ മാർഡിയുടെ കമ്പനികളിലേക്ക് കടലാസ് കമ്പനികളിൽ നിന്നെത്തിയത് അഞ്ചുകോടി രൂപ. ബംഗളൂരുവിൽ 660 കോടിയുടെ സർക്കാർ ഭവന പദ്ധതിയുടെ നിർമാണ അനുമതി കിട്ടാന്‍ ആർസിസിഎൽ എന്ന സ്വകാര്യ കമ്പനി നൽകിയ കോഴയാണിതെന്ന പ്രാദേശികചാനലായ പവർ ടിവി റിപ്പോർട്ട് സ്ഥിരീകരിച്ച് ദേശീയമാധ്യമങ്ങളും.
യെദ്യൂരപ്പ വീണ്ടും അധികാരത്തിൽ എത്തിയ 2019 ജൂലൈയ്ക്കുശേഷമാണ് ശശിധർ മാർഡിയുടെ രണ്ട് കമ്പനിയിലേക്ക് കൊൽക്കത്തയിലെ ഏഴ് കടലാസ് കമ്പനിയിൽനിന്ന് പണമെത്തിയത്. ബാങ്ക് രേഖകൾ ചാനൽ പുറത്തുവിട്ടിരുന്നു. യെദ്യൂരപ്പയുടെ മകൾ ബി വൈ പത്മാവതിയുടെ മകൻ ശശിധർ ഡയറക്‌ടറായ ബെൽഗ്രാവിയ എന്റർപ്രൈസസ്, വിഎസ്‌എസ് എസ്‌റ്റേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്ക് ഒരേ മേൽവിലാസമാണുള്ളത്. ഈ കമ്പനികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2020 മാർച്ചിനും ജൂലൈയ്ക്കും ഇടയിൽ 5.35 കോടി രൂപയെത്തി. ഈ തുക കൈമാറിയ കൊൽക്കത്ത കമ്പനികൾ നൽകിയിട്ടുള്ള മേൽവിലാസത്തിൽ പ്രവർത്തിക്കുന്നില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പണം കൈമാറുന്നതിന് രൂപീകരിച്ച കടലാസ് കമ്പനികളാണിവ.
ഭവനപദ്ധതിയുടെ നിർമാണ അനുമതിക്ക് ബംഗളൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുടെ വിശദാംശം ചാനല്‍ നേരത്തെ പുറത്തുവിട്ടിരുന്നു. യെദ്യൂരപ്പയുടെ മകനും ബിജെപി സംസ്ഥാന വൈസ്‌പ്രസിഡന്റുമായ ബി വൈ വിജയേന്ദ്ര ആർസിസിഎല്ലിൽനിന്ന് 17 കോടി ആവശ്യപ്പെട്ടതിന്റെ ശബ്ദ, വീഡിയോ ടേപ്പുകളും പുറത്തുവന്നിരുന്നു. പിന്നാലെ കർണാടക പൊലീസ് ചാനല്‍ റെയ്ഡ് ചെയ്ത് സംപ്രേക്ഷണം മുടക്കി.
ചന്ദ്രകാന്ത് രാമലിംഗം ഡയറക്‌ടറായ ആർസിസിഎല്ലിന് 2019 ഏപ്രിലിൽ കോൺഗ്രസ്–-ജെഡിഎസ് സർക്കാരാണ് പദ്ധതി അനുവദിച്ചത്. അന്തിമ നിർമാണ കരാറിന് കാത്തിരിക്കെയാണ് ബിജെപി അധികാരത്തിലെത്തിയത്. പവർടിവിയുടെ ആരോപണങ്ങൾ വ്യാജമാണെന്ന് അവകാശപ്പെട്ട് ചന്ദ്രകാന്ത് രംഗത്തെത്തി. ഗുരുതര അഴിമതിയാണ് നടന്നതെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
No comments:
Post a Comment