Monday, October 5, 2020

അരാജകത്വം സൃഷ്ടിക്കാൻ ആസൂത്രിതമായ ഗൂഢാലോചന ; സനൂപിന്റെ കൊലപാതകത്തിൽ ശക്‌തമായി പ്രതിഷേധിക്കുക: സിപിഐ എം

 തൃശൂര്‍ ജില്ലയില്‍ പുതുശ്ശേരി ബ്രാഞ്ച്‌ സെക്രട്ടറി സനൂപിനെ ബിജെ പി സംഘം കൊലപ്പെടുത്തിയ നടപടിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ്‌ ശക്തമായി പ്രതിഷേധിച്ചു. കോവിഡ്‌ മാനദണ്ഡങ്ങള്‍ക്ക്‌ അനുസരിച്ച്‌ എല്ലാ ബ്രാഞ്ചുകളിലും നാളെ  പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സെക്രട്ടേറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.

ജനകീയ പ്രവര്‍ത്തന ശൈലിയിലൂടെ നാടിന്റെ അംഗീകാരം നേടിയ പാര്‍ടി പ്രവര്‍ത്തകനായിരുന്നു സനൂപ്‌ . മാതാപിതാക്കളെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട സഖാവ്‌ കൂലിപ്പണിയെടുത്താണ്‌ ജീവിച്ചിരുന്നത്‌.

രണ്ടു മാസത്തിനുള്ളില്‍ കൊല്ലപ്പെടുന്ന നാലാമത്തെ സിപിഐ എം പ്രവര്‍ത്തകനാണ്‌ സനൂപ്‌. കായംകുളത്തും വെഞ്ഞാറമൂടും കോണ്‍ഗ്രസ്സാണ്‌ കൊലപാതകത്തിനു നേതൃത്വം നല്‍കിയതെങ്കില്‍ ഇവിടെ ബിജെപിയാണ്‌ പ്രതിസ്ഥാനത്തുള്ളത്‌.

സംസ്ഥാനത്ത്‌ അരാജകത്വം സൃഷ്ടിക്കാനും ക്രമസമാധാനം തകര്‍ക്കാനുമുള്ള ആസൂത്രിതമായ ഗൂഢാലോചന ഈ സംഭവങ്ങളുടെ പുറകിലുണ്ടോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. തുടര്‍ച്ചയായി പാര്‍ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തി പ്രകോപനം സൃഷ്ടിക്കാനാണ്‌ ഈ സംഘം ശ്രമിക്കുന്നത്‌. അത്‌ തിരിച്ചറിഞ്ഞ്‌ സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിരോധം സംഘടിപ്പിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

ബിജെപി - കോണ്‍ഗ്രസ്‌ കൂട്ടുകെട്ടിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാകണം. കൊലപാതകികളെ എത്രയും പെട്ടെന്ന്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെടുന്നു.

No comments:

Post a Comment