Wednesday, October 7, 2020

തെളിവെവിടെ എന്ന്‌ വീണ്ടും കോടതി; യുഎഇ കോൺസുലേറ്റിന്റെ പങ്ക്‌ അന്വേഷിക്കേണ്ടതുണ്ടെന്ന്‌ എൻഐഎ, വിധി തിങ്കളാഴ്‌ച

 കൊച്ചി > സ്വർണക്കടത്തിലൂടെ ലഭിച്ച പണം പ്രതികൾ  തീവ്രവാദപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതിന്  തെളിവുണ്ടോയെന്ന് വീണ്ടും ആവർത്തിച്ച്‌ എൻഐഎ കോടതി. കേസന്വേഷണം 85 ദിവസം പിന്നിട്ടിട്ടും അതിനുള്ള തെളിവ് ശേഖരിച്ചു കഴിഞ്ഞില്ലേയെന്നും ആറ്‌ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടുള്ള വാദത്തിനിടെ പ്രത്യേക എൻഐഎ കോടതി ചോദിച്ചു. യുഎപിഎ പ്രകാരം  ചുമത്തിയ കുറ്റങ്ങൾ സ്ഥാപിക്കാൻ തെളിവുകളില്ലെങ്കിൽ പ്രതികൾക്ക്‌ ജാമ്യമനുവദിക്കേണ്ടിവരുമെന്ന്‌ കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു.

നയതന്ത്രബാഗേജിൽ സ്വർണം കടത്തിയതിൽ യുഎഇ കോൺസുലേറ്റിന്റെ പങ്ക്‌ അന്വേഷിക്കേണ്ടതുണ്ടെന്ന്‌ വാദത്തിനിടെ ഇതാദ്യമായി  എൻഐഎ അറിയിച്ചു. നയതന്ത്ര ചാനലിൽ സ്വർണ്ണം കടത്തുന്നതിൽ കോൺസുലേറ്റ്‌ അധികൃതർ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളിയായിട്ടുണ്ടോ എന്ന്‌ അറിയേണ്ടതുണ്ട്‌. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പരിശോധിച്ച്‌  കോൺസുലേറ്റ്‌ അധികൃതരെ ചോദ്യംചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കണം. യുഎഇയിൽ അറസ്‌ററിലായ ഫൈസൽ ഫരീദിനെയും റബിൻസ്‌ ഹമീദിനെയും ചോദ്യംചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും. സ്വർണക്കടത്തുകാർ യുഎഇ സുരക്ഷിതകേന്ദ്രമായാണ്‌ കാണുന്നത്‌.  പ്രതികളിൽ പലരും യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ്. അറസ്റ്റ് ഉറപ്പായപ്പോൾ ചിലർ അവിടേക്ക് രക്ഷപെട്ടു. സൗഹൃദരാജ്യമായ യുഎഇയിൽ ഇവർ എങ്ങനെ സുരക്ഷിതരായി താമസിക്കുന്നു എന്നതും അന്വേഷിക്കണമെന്ന്‌ എൻഐഎ പറഞ്ഞു.

പ്രോസിക്യൂഷന്‌ വേണ്ടി അസിസ്‌റ്റന്റ്‌ സോളിസിറ്റർ ജനറൽ പി വിജയകുമാർ ബുധനാഴ്‌ചയും ഹാജരായി. സ്വർണ്ണക്കടത്ത്‌ കേസിൽ യുഎപിഎ ചുമത്തുന്നത്‌ എന്തുകൊണ്ടാണെന്നും പ്രതികൾ ഭീകരപ്രവർത്തനത്തിൽ പങ്കെടുത്തതിന്‌ തെളിവുണ്ടോ എന്നും കോടതി അദ്ദേഹത്തോട്‌ ആരാഞ്ഞു. അറസ്റ്റിലായവർക്കെല്ലാം അന്താരാഷ്‌ട്ര ബന്ധമുണ്ടെന്നും സാമ്പത്തിക ലാഭത്തിന്‌ വേണ്ടി മാത്രമല്ല പലരും സ്വർണ്ണക്കടത്ത്‌ നടത്തിയതെന്നും മറ്റു കാര്യങ്ങൾ തുടരന്വേഷണത്തിൽ വ്യക്തമാകുമെന്നും പി വിജയകുമാർ ബോധിപ്പിച്ചു.

നാലാംപ്രതി സന്ദീപ്‌ നായർ കോടതിയിൽ നൽകിയ കുറ്റസമ്മതമൊഴി  തിങ്കളാഴ്‌ച പരിശോധിച്ചശേഷമാകും ജാമ്യാപേക്ഷയിൽ  വിധി പറയുക. ചൊവ്വാഴ്‌ച ആലുവ സിജെഎം കോടതിയിലാണ്‌ സന്ദീപ്‌ നായർ മൊഴിനാൽകിയത്‌. ഉച്ചക്ക്‌ രണ്ടിനാരംഭിച്ച മൊഴി രേഖപ്പെടുത്തൽ രാത്രി പന്ത്രണ്ടോടെയാണ്‌ പൂർത്തിയായത്‌.

ഇഡി കുറ്റപത്രം നൽകി; യുഎഇ കോൺസുലേറ്റ്‌ തലവൻ 3.8 കോടി വാങ്ങിയെന്ന്‌ യുണിടാക്‌ എംഡിയുടെ മൊഴി

കൊച്ചി > വടക്കാഞ്ചേരിയിലെ ഭവന സമുച്ചയ നിർമാണവുമായി ബന്ധപ്പെട്ട്‌ യുഎഇ കോൺസുലേറ്റ്‌ തലവന്‌ 20 ശതമാനം കമീഷൻ നൽകിയെന്ന്‌ യുണിടാക്‌ ബിൽഡേഴ്‌സ്‌ മാനേജിങ്‌ ഡയറക്‌ടർ സന്തോഷ്‌ ഈപ്പൻ മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇഡി). പ്രത്യേക കോടതിയിൽ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ) ഇഡി നൽകിയ കുറ്റപത്രത്തിലാണ്‌ സന്തോഷ്‌ ഈപ്പന്റെ മൊഴിയുള്ളത്‌. സ്വർണക്കടത്ത്‌ കേസിൽ പി എസ്‌ സരിത്‌, സ്വപ്‌ന സുരേഷ്‌, സന്ദീപ്‌ നായർ എന്നിവർക്കെതിരെയാണ്‌ കുറ്റപത്രം നൽകിയത്‌. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ്‌ മൂന്നുപേർക്കെതിരെയും കേസ്‌.

യുഎഇ കോൺസുലേറ്റ്‌ തലവൻ ഖാലിദിന്‌ 3.8 കോടി നൽകിയെന്നാണ്‌ സന്തോഷ്‌ ഈപ്പന്റെ മൊഴി. സ്വപ്‌ന സുരേഷ്‌, സരിത്‌, യദു സുരേന്ദ്രൻ, സന്ദീപ്‌ നായർ എന്നിവർക്കും കമീഷൻ നൽകി. യുണിടാക്‌ ഡയറക്ടർ പി വി വിനോദും കമ്പനി മുൻ ജീവനക്കാരൻ യദു സുരേന്ദ്രനുമാണ്‌ സ്വപ്‌നയും ഖാലിദുമായി ഭവന നിർമാണ പദ്ധതിയുടെ കാര്യം ചർച്ച ചെയ്‌തത്‌. ഖാലിദ്‌ 20 ശതമാനം കമീഷൻ ആവശ്യപ്പെട്ടു. യുഎഇ കോൺസുലേറ്റുമായി കരാർ ഒപ്പിട്ടതിനുപിന്നാലെ 7.5 കോടി രൂപ യുണിടാകിന്റെ അക്കൗണ്ടിലെത്തി. ഇതിൽനിന്നാണ്‌ 3.8 കോടി രൂപ ഖാലിദിന് നൽകിയത്‌. ഇദ്ദേഹത്തിന്റെ കാറിന്റെ പിന്നിലാണ്‌ പണം വച്ചതെന്നും സന്തോഷ്‌ ഈപ്പൻ മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ്‌ വ്യക്തമാക്കി. 1.08 കോടിയാണ്‌ സ്വപ്‌നയ്‌ക്ക്‌ കമീഷൻ നൽകിയത്‌.

സ്വപ്‌ന സുരേഷിന്‌ പ്രൈസ്‌ വാട്ടർ കൂപ്പേഴ്‌സിലെ നിയമനത്തിന്‌ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ പേര്‌ അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട്‌. ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌ പി വേണുഗോപാലിനൊപ്പം ബാങ്കിൽ ജോയിന്റ്‌ ലോക്കർ തുടങ്ങാനും ശിവശങ്കർ സഹായിച്ചു. ലോക്കറിൽ എത്ര പണവും സ്വർണവും സൂക്ഷിച്ചുവെന്ന്‌ വേണുഗോപാലിന്‌ അറിയില്ലായിരുന്നു. ശിവശങ്കറും വേണുഗോപാലും പണമിടപാടുകൾ നടത്തിയതിന്റെ വാട്‌സാപ്‌ സന്ദേശങ്ങൾ എൻഫോഴ്‌സ്‌മെന്റ്‌ കണ്ടെത്തിയിട്ടുണ്ട്‌.

സ്വപ്‌നയ്‌ക്ക്‌ ശിവശങ്കർ പലതവണ സാമ്പത്തിക സഹായം നൽകി. ഇവയൊന്നും തിരിച്ച്‌ നൽകിയിട്ടില്ല. സ്വർണക്കടത്തുവഴി സരിത്‌, സ്വപ്‌ന, സന്ദീപ്‌ എന്നിവർ വൻതോതിൽ പണവും വസ്‌തുവകകളും സ്വന്തമാക്കിയതായും എൻഫോഴ്‌സ്‌മെന്റ്‌ അസിസ്‌റ്റന്റ്‌ ഡയറക്ടർ പി രാധാകൃഷ്‌ണൻ നൽകിയ 303 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.

No comments:

Post a Comment