Tuesday, October 6, 2020

മുരളീധരന്റേത്‌ സത്യപ്രതിജ്ഞാ ലംഘനം

 തിരുവനന്തപുരം> അബുദാബി മന്ത്രിതല സമ്മേളനത്തിൽ മഹിളാമോർച്ച നേതാവ്‌ സ്‌മിത മേനോനെ  മാധ്യമപ്രവർത്തകയാക്കി പങ്കെടുപ്പിച്ചതിലൂടെ കേന്ദ്രമന്ത്രി വി മുരളീധരൻ ചട്ടലംഘനത്തിനു പുറമെ സത്യപ്രതിജ്ഞാലംഘനവും നടത്തി‌. നയതന്ത്ര പരിപാടിയിൽ സ്വന്തം താൽപ്പര്യപ്രകാരം മഹിളാ നേതാവിനെ കൂടെ കൂട്ടിയത്‌ തികഞ്ഞ പക്ഷപാതിത്വമാണെന്നും അത്‌ സത്യപ്രതിജ്ഞാ ലംഘനമാണെന്നും നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സമ്മേളനത്തിൽ പങ്കെടുക്കാൻ സ്‌മിത മേനോന്‌ അനുമതി നൽകിയെന്നാണ്‌ മുരളീധരൻ ഒടുവിൽ വെളിപ്പെടുത്തിയത്‌. ഇത്‌ അദ്ദേഹത്തിന്റെ നില കൂടുതൽ പരുങ്ങലിലാക്കി. അനുമതി നൽകിയതു സംബന്ധിച്ച ഒരു ഫയലും വിദേശ മന്ത്രാലയത്തിൽ ഇല്ലെന്നാണ്‌ വിവരം.

വിദേശ രാജ്യങ്ങളിൽ നടക്കുന്ന നയതന്ത്ര സമ്മേളനങ്ങളിലും മന്ത്രിമാരുടെ  ചടങ്ങുകളിലും ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും പങ്കെടുപ്പിക്കുന്നതിനെക്കുറിച്ച്‌‌ വിദേശ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ കൈപ്പുസ്‌തകത്തിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്‌.

കേന്ദ്ര സർക്കാരിന്റെ അക്രെഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകരിൽനിന്നു മാത്രമേ തെരഞ്ഞെടുപ്പ്‌ നടത്താവൂ. എന്നാൽ, കൊച്ചിയിലെ ഒരു പിആർ ഏജൻസി ഉടമയായ സ്‌മിത മേനോൻ ഈ ഗണത്തിൽ വരില്ല. മാധ്യമസംഘത്തെ പരിപാടിയിലേക്ക്‌ ക്ഷണിച്ചാൽ നയതന്ത്ര പരിഗണന നൽകണം. യാത്രച്ചെലവും താമസ സൗകര്യവും സർക്കാർ വഹിക്കണം. ഇതിന്‌ ബന്ധപ്പെട്ട രാജ്യങ്ങളിലെ എംബസികൾക്ക്‌ നിർദേശം നൽകുകയാണ്‌ പതിവ്‌.  മാധ്യമപ്രവർത്തക എന്ന നിലയ്‌ക്കാണ്‌ അനുമതി നൽകിയതെന്ന മന്ത്രിയുടെ വാദം നിയമപരമായി നിലനിൽക്കില്ല. മുൻപരിചയമുള്ള ഒരു യുവതിയെ മാധ്യമപ്രവർത്തക എന്ന പേരിൽ ക്ഷണിച്ചത്‌ പക്ഷപാതിത്വമാണ്‌. വട്ടമേശ സമ്മേളനമായിരുന്നുവെന്നും അതിനാലാണ്‌ സ്‌മിത മേനോന്‌ വേദിയിൽ ഇരിപ്പിടം നൽകിയതെന്ന വാദവും യുക്തിസഹമല്ല. പരിപാടി റിപ്പോർട്ട്‌ ചെയ്യാനെത്തിയ ഗൾഫ് ടുഡേ, ഖലീജ്‌ ടൈംസ്‌ അടക്കമുള്ള വിദേശ മാധ്യമങ്ങളുടെയും യുഎഇയിലെ ഇന്ത്യൻ

മാധ്യമങ്ങളുടെയും പ്രതിനിധികൾക്ക്‌ സദസ്സിലാണ്‌ ഇരിപ്പിടമൊരുക്കിയത്‌. അപ്പോൾ സ്‌മിതയ്‌ക്ക്‌ എങ്ങനെ വേദിയിൽ സൗകര്യം ലഭിച്ചുവെന്നതും ദുരൂഹമാണ്‌. സ്‌മിത മേനോന്‌ നയതന്ത്ര പരിഗണന കിട്ടിയിരുന്നുവെന്നും സൂചനയുണ്ട്‌. ഇത്‌‌ മന്ത്രി വി മുരളീധരന്റെ ഇടപെടൽ മൂലമാണോയെന്ന്‌ വിശദമായ അന്വേഷണത്തിൽ മാത്രമേ അറിയാനാകൂ. സ്‌മിത മേനോന്റെ യുഎഇയിലെ യാത്ര, താമസം എന്നിവയെക്കുറിച്ചും അന്വേഷിക്കണം. സ്‌മിതയുടെ പിആർ ഇടപെടൽ വഴി പരിപാടിക്കു കിട്ടിയ കവറേജിലും പരിശോധന അനിവാര്യമാണ്‌. ഗ്രീൻ ചാനൽ വഴിയായിരുന്നോ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര, കൊണ്ടുപോയതും കൊണ്ടുവന്നതുമായ ബാഗേജ്‌  എന്നീ കാര്യങ്ങളിലും അന്വേഷണം വേണ്ടിവരും‌. നയതന്ത്ര ചട്ടലംഘനം സംബന്ധിച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ നിലപാട്‌ മന്ത്രി വി മുരളീധരന്‌ നിർണായകമാകും.

ഏതാണീ സ്‌മിത; ബിജെപിയിലും തർക്കം

തിരുവനന്തപുരം> കേന്ദ്രസഹമന്ത്രി വി മുരളീധരൻ ചട്ടംലംഘിച്ച്‌ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുപ്പിച്ച സ്‌മിത മേനോനെച്ചൊല്ലി ബിജെപിയിലും തർക്കം. ഇതോടെ മുരളീധരൻ പാർടിക്കകത്തും ‌ പ്രതിരോധത്തിലായി.‌ സ്‌മിതയെ മഹിളാമോർച്ച സംസ്ഥാന സെക്രട്ടറിയായി നിയമിച്ചത്‌ ആരുടെ നോമിനിയായാണ്‌ എന്ന്‌‌ പ്രമുഖ നേതാക്കളും പ്രവർത്തകരും ചോദ്യമുയർത്തി‌. സംസ്ഥാന സെക്രട്ടറിയാക്കാനുള്ള‌ പ്രവർത്തന പാരമ്പര്യം, സംഘടനാ ബന്ധം എന്നീ ചോദ്യങ്ങളിൽ ഉത്തരംമുട്ടി നിൽക്കുകയാണ്‌ നേതൃത്വം.  ‌  ബിജെപിയുടെ അനുബന്ധ സംഘടനകളിലൊന്നും പ്രവർത്തിച്ച്‌ പരിചയമില്ലാത്തവർ സംസ്ഥാന ഭാരവാഹിയായതിലുള്ള എതിർപ്പാണ്‌ പലരും പ്രകടിപ്പിക്കുന്നത്‌. പി കെ കൃഷ്‌ണദാസിന്റെ  നേതൃത്വത്തിലുള്ള മുരളീധര വിരുദ്ധപക്ഷം  വിഷയം‌ പാർടിക്കകത്ത്‌ ശക്തമായി ഉന്നയിക്കും. സ്‌മിതയെ  ‌ അറിയില്ലെന്ന്‌ ‌ പറഞ്ഞ്‌ അതൃപ്‌തിയും എതിർപ്പും സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിലൂടെ ‌ ഈ വിഭാഗം പരസ്യമാക്കിക്കഴിഞ്ഞു.

സ്‌മിതയെ അബുദാബിയിലെ  മന്ത്രിതല സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിലോ സ്വർണക്കടത്ത്‌ വിവാദങ്ങളിലോ മുരളീധരനെ ന്യായീകരിക്കാൻ കൃഷ്‌ണദാസ്‌ പക്ഷം ഇതുവരെ തയ്യാറായിട്ടില്ലെന്നതും  ശ്രദ്ധേയമാണ്‌. നയതന്ത്ര വിഷയത്തിൽ പ്രധാനമന്ത്രി അന്വേഷിക്കട്ടെ എന്നതാണിവരുടെ നിലപാട്‌. മഹിളാമോർച്ച ഭാരവാഹി നിയമനമടക്കമുള്ള പ്രശ്‌നങ്ങളിൽ ദേശീയ നേതൃത്വത്തെയും കൃഷ്‌ണദാസ്‌ പക്ഷം സമീപിക്കും.

മുൻപരിചയമില്ലെന്ന്‌ മഹിളാമോർച്ച പ്രസിഡന്റും

സ്‌മിത മേനോനെ മുൻ പരിചയമില്ലെന്ന്‌ മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. നിവേദിത സുബ്രഹ്മണ്യൻ. സെക്രട്ടറി ചുമതലയിൽ വന്നത്‌ മുതലുള്ള പരിചയമേയുള്ളൂ. ഭാരവാഹികളെ തയ്യാറാക്കിയത്‌ ഒരു പാനലാണ്‌. സംഘടനക്ക്‌ പരിചയമുണ്ടാകാമെന്നും നിവേദിത ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.

പി വി ജീജോ 

No comments:

Post a Comment