Tuesday, April 17, 2012

ഭൂമി തട്ടാന്‍ ശ്രമിച്ചയാള്‍ക്കുവേണ്ടി ജയ്ഹിന്ദ് ചാനലിന്റെ കള്ളക്കഥ


കണ്ണൂര്‍: എരുവട്ടി എ കെ ജി സ്മാരക ലൈബ്രറിയുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നയാളെ വെള്ളപൂശാന്‍ ജയ്ഹിന്ദ് ചാനല്‍ കള്ളക്കഥ ചമച്ചതായി ലൈബ്രറി പ്രവര്‍ത്തകരും നാട്ടുകാരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. "പിണറായി വിജയന്റ നാട്ടില്‍ സിപിഐ എം പ്രവര്‍ത്തകന് ഊരുവിലക്ക്" എന്ന തലക്കെട്ടില്‍ ചാനല്‍ നല്‍കിയ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും വാര്‍ത്ത തിരുത്തിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

വസ്തുത അന്വേഷിക്കാതെ എരുവട്ടി പൊട്ടന്‍പാറയിലെ ചെറിയാണ്ടി പ്രേമാനന്ദന്‍ നല്‍കിയ വിവരങ്ങള്‍ മാത്രം വച്ച് അടിസ്ഥാനരഹിത വാര്‍ത്ത നല്‍കുകയാണ് ചാനല്‍ ചെയ്തത്. അതില്‍ രാഷ്ട്രീയ താല്‍പര്യം വെച്ചു സിപിഐ എം നേതാക്കളുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും പേര് പരാമര്‍ശിച്ചു. വാര്‍ത്തയില്‍ പറയുന്നതുപോലെ ചെറിയാണ്ടി പ്രേമാനന്ദനോ മറ്റുള്ളവര്‍ക്കോ ആരും ഊരുവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. പൊതുസ്ഥാപനമായ എ കെ ജി ക്ലബ്ബിന്റെ(ലൈബ്രറി-വായനശാല) കൈവശമുള്ള ഭൂമി വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്താന്‍ ശ്രമിച്ചത് ജനങ്ങള്‍ അറിഞ്ഞപ്പോഴുള്ള ജാള്യം മറയ്ക്കാന്‍ ഒളിവില്‍ പോയ പ്രേമാനന്ദന്‍ വ്യാജവാര്‍ത്ത ചമയ്ക്കാന്‍ ജയ്ഹിന്ദ് ചാനലിനെ സമീപിക്കുകയായിരുന്നു.
പ്രേമാനന്ദന്‍ അവകാശപ്പെടുന്ന സ്ഥലം വര്‍ഷങ്ങളായി പൊട്ടന്‍പാറ എ കെ ജി ക്ലബ് കൈവശം വച്ചു കളിസ്ഥലമായും പൊതുസ്ഥലമായും ഉപയോഗിക്കുന്നതാണ്. കതിരൂര്‍ സബ്രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലത്തിന് ക്ലബ്ബ് നിയമാനുസൃതം നികുതി അടക്കുന്നുമുണ്ട്. എ കെ ജി ക്ലബിനുവേണ്ടി ഭൂമി വിലയ്ക്കുവാങ്ങുന്ന ഘട്ടത്തില്‍ പ്രേമാനന്ദന്‍ കമ്മിറ്റി അംഗമായിരുന്നു. 2011വരെ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുമുണ്ട്. അന്നൊന്നും ഭൂമി തന്റേതാണെന്ന് പ്രേമാനന്ദന്‍ അവകാശപ്പെട്ടിട്ടില്ല.

2012ലാണ് ക്ലബ്ബിന്റെ വൈശമുള്ള സ്ഥലം ഇളയച്ഛന്‍ ചോയന്‍ നാണുവില്‍നിന്ന് വാങ്ങിയതായി പ്രേമാനന്ദന്‍ വ്യാജരേഖയുണ്ടാക്കിയത്. ഈ രേഖയുടെ മറവില്‍ എ കെ ജി ക്ലബ്ബിന്റെ സ്ഥലം കൈവശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പ്രേമാനന്ദനെ പങ്കെടുപ്പിച്ചു രണ്ടുതവണ മധ്യസ്ഥശ്രമം നടത്തി. തെറ്റുപറ്റിയെന്ന് സമ്മതിക്കുകയും പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. പിന്നീട് ഒളിവില്‍ പോയശേഷമാണ് പ്രേമാനന്ദന്‍ ചാനലില്‍ വ്യാജ വാര്‍ത്ത വരുത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ എരുവട്ടി പഞ്ചായത്ത് പ്രസിഡന്റ് കോങ്കി രവീന്ദ്രന്‍, സിപിഐ എം എരുവട്ടി ലോക്കല്‍ സെക്രട്ടറി ടി സുധീര്‍, കെ സുരേഷ്, പി ഷിജു, കെ സജിത്ത് എന്നിവര്‍ പങ്കെടുത്തു.

deshabhimani 170412

1 comment:

  1. എരുവട്ടി എ കെ ജി സ്മാരക ലൈബ്രറിയുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നയാളെ വെള്ളപൂശാന്‍ ജയ്ഹിന്ദ് ചാനല്‍ കള്ളക്കഥ ചമച്ചതായി ലൈബ്രറി പ്രവര്‍ത്തകരും നാട്ടുകാരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. "പിണറായി വിജയന്റ നാട്ടില്‍ സിപിഐ എം പ്രവര്‍ത്തകന് ഊരുവിലക്ക്" എന്ന തലക്കെട്ടില്‍ ചാനല്‍ നല്‍കിയ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും വാര്‍ത്ത തിരുത്തിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

    ReplyDelete