Tuesday, April 17, 2012

മണ്ണെണ്ണ വിതരണം നിലച്ചു സര്‍ക്കാര്‍ നടപടി ദുരിതമാകുന്നു


വൈദ്യുതീകരിച്ച വീടുകള്‍ക്ക് മാസം തോറും നല്‍കിവരുന്ന മണ്ണെണ്ണ ഇനി നല്‍കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ജില്ലയിലെ പതിനായിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും. വൈദ്യുതീകരിച്ച വീടുകള്‍ക്ക് മാസംതോറും നല്‍കി വരുന്ന മണ്ണെണ്ണ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നല്‍കേണ്ടെന്നാണ് സിവില്‍സപ്ലെസ് ഡയരക്ടറുടെ ഉത്തരവില്‍ പറയുന്നത്. വൈദ്യുതി ഇല്ലെങ്കിലും പാചകവാതക കണക്ഷന്‍ ഉള്ളവര്‍ക്കും മണ്ണെണ്ണ നല്‍കേണ്ടന്നാണ് തീരുമാനം. പുതിയ തീരുമാനം നടപ്പായതോടെ ജില്ലയിലെ റേഷന്‍ കടകളിലെ മണ്ണെണ്ണ വിതരണം ഏതാണ്ട് നിലച്ച മട്ടാണ്. 3600 ലിറ്റര്‍ മണ്ണെണ്ണ വരെ കിട്ടിയിരുന്ന ഒരുറേഷന്‍ കടയില്‍ ഇപ്പോള്‍ എത്തുന്നത് 400 ലിറ്ററാണ്.

ജില്ലയില്‍ വൈദ്യുതീകരിച്ച വീടുകളുള്ള 1,36,559 കാര്‍ഡുടമകളുണ്ട്. വൈത്തിരി താലൂക്കില്‍ 42,159, ബത്തേരി 51,132 മാനന്തവാടി 43,268 എന്നിങ്ങനെയാണ് വൈദ്യുതീകരിച്ച വീടുകളുള്ള കാര്‍ഡുടമകളുടെ എണ്ണം. ഇവര്‍ക്ക് ആകെ ഏപ്രില്‍ മാസം വിതരണം ചെയ്യേണ്ടത് 20 ലക്ഷത്തിലധികം ലിറ്റര്‍ മണ്ണെണ്ണയാണ്. വൈത്തിരിയില്‍ 18,528 ബത്തേരിയില്‍ 21,460, മാനന്തവാടി താലൂക്കില്‍ 15,654 എന്നിങ്ങനെ വൈദ്യുതീകരിക്കാത്ത വീടുകളുള്ള 55,642 കാര്‍ഡുടമകളുണ്ട്. ഇവര്‍ക്ക്് മുമ്പ് അഞ്ച് ലിറ്റര്‍ മണ്ണെണ്ണ ലഭിച്ചിരുന്നു. അതുപ്രകാരം 2,78,210 ലിറ്റര്‍ മണ്ണെണ്ണയാണ് ജില്ലക്ക് അനുവദിക്കേണ്ടത്. കൂടാതെ ഗാര്‍ഹിക പാചകാവശ്യത്തിന് നല്‍കിയ 6517 പെര്‍മിറ്റുകളില്‍ 39,102 ലിറ്റര്‍ മണ്ണെണ്ണയും കാര്‍ഷികാവശ്യത്തിന് നല്‍കിയ ആറ് പെര്‍മിറ്റുകളില്‍ 110 ലിറ്റര്‍ മണ്ണെണ്ണയും മറ്റാവശ്യങ്ങള്‍ക്ക് നല്‍കിയ 29 പെര്‍മിറ്റുകളില്‍ 551 ലിറ്റര്‍ മണ്ണെയും അടക്കം ആകെ അഞ്ച് ലക്ഷത്തിലധികം ലിറ്റര്‍ ആവശ്യമുണ്ടെന്ന് കാണിച്ച് ജില്ലാസപ്ലൈഓഫീസര്‍ സിവില്‍ സപ്ലെസ് ഡയരക്ടര്‍ക്ക് കത്തയച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന്റെ നാലിലൊന്നുപോലും അനുവദിച്ചിട്ടില്ല.

ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാകും. ദാരിദ്ര്യരേഖക്കുതാഴെയുള്ള നിരവധി കുടുംബങ്ങള്‍ക്ക് വിവിധ പദ്ധതികളില്‍ വൈദ്യുതി ലഭിച്ചിട്ടുണ്ട്. ഭൂരിഭാഗവും കര്‍ഷക കുടുംബങ്ങളായതിനാല്‍ മണ്ണെണ്ണ പ്രധാന ഇന്ധനമാണ്. പാചകവാതകകണക്ഷനുണ്ടെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമേ പാചകം ചെയ്യാന്‍ പൂര്‍ണമായും പാചകവാതകം ഉപയോഗിക്കുന്നുള്ളൂ. ബാക്കി വരുന്ന ഭൂരിഭാഗവും മണ്ണെണ്ണ സ്റ്റൗവോ വിറകോ ആണ് പാചകത്തിന് ഉപയോഗിക്കുന്നത്. ഈ വിഭാഗത്തിന് വൈദ്യുതിയും പാചകവാതകവും ഉണ്ടെന്ന മാനദണ്ഡത്തില്‍ മണ്ണെണ്ണ നിഷേധിക്കപ്പെടും. പൊതുമാര്‍ക്കറ്റില്‍ ലിറ്ററിന് 55 രൂപ വരെ ഈടാക്കുന്നുണ്ട്. മഴക്കാലമായാല്‍ പവര്‍കട്ടും വൈദ്യുതി മുടക്കവും പതിവായ ജില്ലയില്‍ സര്‍കാര്‍ തീരുമാനം കൂടുതല്‍ ദുരിതം സൃഷ്ടിക്കുമെന്ന് ഒരുറേഷന്‍ വ്യാപാരി പറഞ്ഞു

റേഷന്‍ കടകളില്‍ മണ്ണെണ്ണയുണ്ട്; കാര്‍ഡുടമകള്‍ക്ക് നല്‍കാനില്ല

മാനന്തവാടി: ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും മണ്ണെണ്ണ സ്റ്റോക്കുണ്ട്. എന്നാല്‍ ഒരു കാര്‍ഡുടമക്കും മണ്ണെണ്ണ ലഭിക്കുന്നില്ല. വിതരണം നിര്‍ത്തിവെക്കാന്‍ ഉത്തരവിറങ്ങിയതോടെയാണ് കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ ലഭിക്കാതായത്. ജില്ലയിലാകെ 198724 റേഷന്‍ കാര്‍ഡുകളുണ്ട്. 55,642 കാര്‍ഡുടമകളും വൈദ്യുതിയില്ലാത്തവരാണ്. ഇവര്‍ക്ക് അഞ്ച് ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിച്ചുകൊണ്ടിരുന്നത്. വൈദ്യതീകരിച്ച കാര്‍ഡുടമകള്‍ക്ക് ഒന്നര ലിറ്റര്‍ മണ്ണെണ്ണയും ലഭിച്ചിരുന്നു. ജില്ലയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ലഭിച്ചത് 444 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ്. 2,78,210 ലിറ്റര്‍ വൈദ്യതീകരിക്കാത്തവര്‍ക്കും 2,14,623 ലിറ്റര്‍ വൈദ്യുതി ലഭിച്ചവര്‍ക്കും നല്‍കണം. 4,92,833 ലിറ്റര്‍ മണ്ണെണ്ണ വിതരണത്തിനായി ലഭിക്കേണ്ട സ്ഥാനത്ത് 444 കിലോയാണ് ലഭിച്ചത്. ഇതിനു പുറമെ 6517 കാര്‍ഡുടമകള്‍ക്ക് ആറ് ലിറ്റര്‍ വീതം 39102 ലിറ്റര്‍ മണ്ണെണ്ണ ഗാര്‍ഹിക പാചകത്തിനും നല്‍കണം. ഇതും വൈകാതെ നിലക്കുമെന്നാണ് അറിയുന്നത്.

മണ്ണെണ്ണ ലഭിക്കാതായതോടെ ഭൂരിപക്ഷം ആദിവാസി കോളനികളും ഇരുട്ടിലായി. വൈദ്യുതിയില്ലാത്ത സമയങ്ങളില്‍ ഇരുട്ടില്‍ കഴിയേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. അവശ്യ വസ്തു നിയമത്തിന്റെ പരിധിയില്‍പ്പെട്ടതാണ് മണ്ണെണ്ണ. എന്നാല്‍ ജനങ്ങളുടെ അവകാശങ്ങള്‍ പോലും അനുവദിച്ചുകൊടുക്കാതിരിക്കുകയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍. സ്റ്റോക്കുള്ള മണ്ണെണ്ണപോലും വിതരണം ചെയ്യരുതെന്നാണ് ഉത്തരവ്.

deshabhimani 170412

1 comment:

  1. വൈദ്യുതീകരിച്ച വീടുകള്‍ക്ക് മാസം തോറും നല്‍കിവരുന്ന മണ്ണെണ്ണ ഇനി നല്‍കേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ജില്ലയിലെ പതിനായിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും. വൈദ്യുതീകരിച്ച വീടുകള്‍ക്ക് മാസംതോറും നല്‍കി വരുന്ന മണ്ണെണ്ണ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നല്‍കേണ്ടെന്നാണ് സിവില്‍സപ്ലെസ് ഡയരക്ടറുടെ ഉത്തരവില്‍ പറയുന്നത്. വൈദ്യുതി ഇല്ലെങ്കിലും പാചകവാതക കണക്ഷന്‍ ഉള്ളവര്‍ക്കും മണ്ണെണ്ണ നല്‍കേണ്ടന്നാണ് തീരുമാനം. പുതിയ തീരുമാനം നടപ്പായതോടെ ജില്ലയിലെ റേഷന്‍ കടകളിലെ മണ്ണെണ്ണ വിതരണം ഏതാണ്ട് നിലച്ച മട്ടാണ്. 3600 ലിറ്റര്‍ മണ്ണെണ്ണ വരെ കിട്ടിയിരുന്ന ഒരുറേഷന്‍ കടയില്‍ ഇപ്പോള്‍ എത്തുന്നത് 400 ലിറ്ററാണ്.

    ReplyDelete