Thursday, April 19, 2012

കോണ്‍ഗ്രസ് ഐക്യം കപടനാടകം


കോണ്‍ഗ്രസിലെ പ്രതിസന്ധി 20 മിനിറ്റ് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് പരിഹരിച്ചെന്ന പ്രഖ്യാപനം ജനങ്ങളെ പറ്റിക്കാനുള്ള കപടനാടകം. മുമ്പ് കരുണാകരഭരണത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം കൊടുമ്പിരിക്കൊണ്ടപ്പോള്‍ എ കെ ആന്റണിയും കരുണാകരനും മന്ത്രിമാരെയുംകൂട്ടി ഒരു കുടക്കീഴില്‍ ചര്‍ച്ചനടത്തി ഫോട്ടോ സെഷന്‍ പ്രകടനം നടത്തിയതിനെയാണ് ഈ രംഗങ്ങള്‍ അനുസ്മരിപ്പിക്കുന്നത്. അന്ന് ആന്റണിയും കരുണാകരനും കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രം പത്രത്തില്‍ അച്ചടിച്ചുവന്നതിനു പിന്നാലെ ചാരക്കേസിന്റെ മറവില്‍ കരുണാകരനെ നിലത്തിറക്കി.

അഞ്ചാംമന്ത്രി പ്രശ്നവും കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പു പുനഃസംഘടനയും ഉയര്‍ത്തിയാണ് ചെന്നിത്തലയും കൂട്ടരും ഗ്രൂപ്പുഭേദമെന്യേ കോണ്‍ഗ്രസ് നേതാക്കളെ അണിനിരത്തി ഉമ്മന്‍ചാണ്ടിക്കെതിരെ കോളിളക്കമുണ്ടാക്കി രംഗത്തുവന്നത്. ഈ പ്രശ്നങ്ങളില്‍ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഇങ്ങനെയാണ് ഒത്തുതീര്‍പ്പെങ്കില്‍ ചെന്നിത്തലയുടെ യജ്ഞം എണ്ണയിട്ട വാഴയില്‍ കയറിയതുപോലെയാണ്. അങ്ങനെ ഉമ്മന്‍ചാണ്ടിക്കു മുന്നില്‍ അടിയറ പറയണമെങ്കില്‍ ഒരു നേതാവിന് വാഴപ്പിണ്ടിയില്‍ തീര്‍ത്തതാകണം നട്ടെല്ല്. ചെന്നിത്തല അത്ര തരംതാണിട്ടില്ലെന്നാണ് വിശാല ഐ ഗ്രൂപ്പുകേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. സോണിയാഗാന്ധി മുതല്‍ ആന്റണിവരെയുള്ളവരുടെ നിര്‍ദേശം മാനിച്ച് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഒരു ഐക്യനാടകപ്രഖ്യാപനമാണ് ഉണ്ടായതെന്നാണ് പറയുന്നത്. മെയ് രണ്ടിന്റെ കെപിസിസി എക്സിക്യൂട്ടീവും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പും കഴിഞ്ഞാല്‍ ഭരണത്തിലും സംഘടനയിലും ഇളക്കിപ്രതിഷ്ഠ ഉണ്ടായേക്കുമെന്നാണ് ആ കേന്ദ്രങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പു ഫലത്തെക്കൂടി ആശ്രയിച്ചാകും അത്.

അഞ്ചാംമന്ത്രിയെ പിന്‍വലിച്ച് ഭരണം സുഗമമാക്കാന്‍ മുസ്ലിംലീഗിനോട് കോണ്‍ഗ്രസ് ആവശ്യപ്പെടണമെന്ന അഭിപ്രായം ശക്തമാകുന്നതിനിടെ അഞ്ചാംമന്ത്രി പ്രശ്നം അടഞ്ഞ അധ്യായമായെന്നാണ് മുഖ്യമന്ത്രി ബുധനാഴ്ച വ്യക്തമാക്കിയത് കോണ്‍ഗ്രസിലെ എതിര്‍ശബ്ദം കാര്യമാക്കുന്നില്ലെന്ന് അറിയിക്കാനാണ്. കെപിസിസി പ്രസിഡന്റ് അറിയാതെ നടത്തിയ കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പു പുനഃസംഘടന റദ്ദാക്കാനും ഉമ്മന്‍ചാണ്ടി തയ്യാറല്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നല്‍കിയ ആഭ്യന്തരം ആര്യാടന്‍ മുഹമ്മദിനെ ഏല്‍പ്പിക്കണമെന്നും കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിതന്നെ സാമുദായിക മുദ്രചാര്‍ത്തിയതിനാല്‍ കെ സി ജോസഫിനെ പിന്‍വലിച്ച് മറ്റൊരാളെ മന്ത്രിയാക്കണമെന്നുമുള്ള അഭിപ്രായങ്ങള്‍ ശക്തിപ്പെടുകയാണ്. ഇതു തടയാന്‍ ഉമ്മന്‍ചാണ്ടി- ചെന്നിത്തല ഐക്യനാടക വിളംബരത്തിനാകില്ല. കെ സി ജോസഫിനെ മാറ്റിയാല്‍ കെ മുരളീധരന്‍, ശിവദാസന്‍നായര്‍, വി ഡി സതീശന്‍ എന്നിവരില്‍ ഒരാള്‍ക്ക് നറുക്കു വീഴും. മുസ്ലിംലീഗിന്റെ സമ്മര്‍ദരാഷ്ടീയത്തിന് മുഖ്യമന്ത്രി വഴങ്ങിയതിന് എതിരായ വികാരം കോണ്‍ഗ്രസ് അണികളില്‍ ശക്തമാണ്. ഇതിന്റെ ചാമ്പ്യനായി മാറിയ ആര്യാടന്‍ മുഹമ്മദിന് മലപ്പുറത്ത് ഊരുവിലക്ക് കല്‍പ്പിക്കാനാണ് മുസ്ലിംലീഗ് തീരുമാനം. രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കവും യുഡിഎഫില്‍ വരാന്‍പോകുന്നുണ്ട്. കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റില്‍ വി എം സുധീരനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്.
(ആര്‍ എസ് ബാബു)

deshabhimani 190412

1 comment:

  1. കോണ്‍ഗ്രസിലെ പ്രതിസന്ധി 20 മിനിറ്റ് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് പരിഹരിച്ചെന്ന പ്രഖ്യാപനം ജനങ്ങളെ പറ്റിക്കാനുള്ള കപടനാടകം. മുമ്പ് കരുണാകരഭരണത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം കൊടുമ്പിരിക്കൊണ്ടപ്പോള്‍ എ കെ ആന്റണിയും കരുണാകരനും മന്ത്രിമാരെയുംകൂട്ടി ഒരു കുടക്കീഴില്‍ ചര്‍ച്ചനടത്തി ഫോട്ടോ സെഷന്‍ പ്രകടനം നടത്തിയതിനെയാണ് ഈ രംഗങ്ങള്‍ അനുസ്മരിപ്പിക്കുന്നത്. അന്ന് ആന്റണിയും കരുണാകരനും കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രം പത്രത്തില്‍ അച്ചടിച്ചുവന്നതിനു പിന്നാലെ ചാരക്കേസിന്റെ മറവില്‍ കരുണാകരനെ നിലത്തിറക്കി.

    ReplyDelete