Monday, April 23, 2012

മാനദണ്ഡങ്ങള്‍ ലംഘിച്ചു ലീഗ് മന്ത്രിയുടെ സ്റ്റാഫിനെ ഐടി@സ്കൂള്‍ ഡയറക്ടറാക്കി


ലീഗ് മന്ത്രിയുടെ പേഴ്സണണ്‍ സ്റ്റാഫും മുസ്ലിംലീഗ് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായയാളെ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് ഐടി @ സ്കൂള്‍ ഡയറക്ടറാക്കി. മന്ത്രി എം കെ മുനീറിന്റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയും മുസ്ലിംലീഗ് നിലമ്പൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരിയെയാണ് ഡയറക്ടറാക്കിയത്. അഞ്ച് വര്‍ഷമായി മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ ഐടി @ സ്കൂളിനെ പൊതുവിദ്യാഭ്യാസമേഖലയുടെ ചാലകശക്തിയാക്കുന്നതിന് നേതൃത്വം നല്‍കിയ ഡയറക്ടര്‍ അന്‍വര്‍ സാദത്തിനെ നീക്കിയാണ് ലീഗ് പ്രാദേശികനേതാവിനെ തിരുകിക്കയറ്റിയത്. അന്‍വര്‍ സാദത്തിനെ മാറ്റാന്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടിരുന്നു. ഇടുക്കി ജില്ലയില്‍നിന്നുള്ള കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് അന്‍വര്‍ സാദത്തിനെതിരെ തിരിഞ്ഞത്.

അഴിമതിയും ക്രമക്കേടും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടുക്കി ജില്ലാ ഐടി @സ്കൂള്‍ മുന്‍ കോ ഓര്‍ഡിനേറ്റര്‍ക്കെതിരെ അന്‍വര്‍ സാദത്ത് നടപടിയെടുത്തിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവിന്റെ വേണ്ടപ്പെട്ടയാളായിരുന്നു കോ ഓര്‍ഡിനേറ്റര്‍. ഡയറക്ടര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള അമര്‍ഷം മുതലെടുത്ത് ലീഗ് നേതൃത്വം അടിസ്ഥാനയോഗ്യത പോലുമില്ലാത്ത സ്വന്തക്കാരനെ തിരുകിക്കയറ്റുകയായിരുന്നു. അന്‍വര്‍ സാദത്തിനെ മാറ്റിയാല്‍ ഐടി സ്കൂളിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും നല്‍കിയ കുറിപ്പ് അവഗണിച്ചാണ് ഈ തീരുമാനം.

2007ല്‍ പൊതുവിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷ ക്ഷണിച്ച് പ്രത്യേക അഭിമുഖം നടത്തിയാണ് അന്‍വര്‍ സാദത്തിനെ നിയമിച്ചത്. ഐടി മേഖലയിലുള്ള പ്രവൃത്തിപരിചയവും മറ്റ് യോഗ്യതകളും നോക്കിയാണ് അന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലായിരുന്ന അന്‍വര്‍ സാദത്തിനെ നിയമിച്ചിരുന്നത്. എന്നാല്‍, പൊതുവിജ്ഞാപനമോ മറ്റ് നടപടിക്രമങ്ങളോ പൂര്‍ത്തിയാക്കാതെ ലീഗ് പ്രാദേശികനേതാവിന്റെ അപേക്ഷ മാത്രം പരിഗണിച്ച് നിയമനം നടത്തുകയായിരുന്നു. സ്വന്തം ബയോഡാറ്റയില്‍ ഇയാള്‍ പ്രധാനമായും എഴുതിയത് മുന്‍ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എന്നായിരുന്നു. ലീഗ് നേതാവ് അബ്ദുള്‍ വഹാബിന്റെ പേരാണ് വിവരങ്ങള്‍ അറിയാനുള്ള വ്യക്തിയായി അപേക്ഷയില്‍ നല്‍കിയത്. മലപ്പുറത്തെ ഒരു സ്വകാര്യ പോളിടെക്നിക്കിലെ അധ്യാപകന്‍ എന്നതില്‍ കവിഞ്ഞ് ഈ മേഖലയില്‍ ഇയാള്‍ക്ക് ഒരു പ്രവൃത്തി പരിചയവുമില്ല. ഗവ. പോളിടെക്നിക് അധ്യാപകരെ ലീഗ് അനുകൂലസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് ഇയാള്‍ ക്രമവിരുദ്ധമായി ഒരു സംഘടനയുടെ പേര് ദുരുപയോഗം ചെയ്തുവരികയാണ്. ഗവ. പോളിടെക്നിക് സ്റ്റാഫ് അസോസിയേഷന്‍ എന്ന സംഘടനയുടെ പേരിലാണിത്. സര്‍ക്കാര്‍ പോളിടെക്നിക്ക് സ്റ്റാഫ് അസോസിയേഷനില്‍ അംഗമാകാന്‍ പോലും അധികാരമില്ലെന്നിരിക്കെയാണ് സംഘടനയുടെ പ്രസിഡന്റായത്. ലീഗ് നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തി എഐസിടിഇ പാറ്റേണ്‍ പ്രകാരമുള്ള ശമ്പളസ്കെയില്‍ നടപ്പാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘടനയില്‍ അംഗങ്ങളെ ചേര്‍ത്തത്.

deshabhimani news

1 comment:

  1. ലീഗ് മന്ത്രിയുടെ പേഴ്സണണ്‍ സ്റ്റാഫും മുസ്ലിംലീഗ് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായയാളെ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് ഐടി @ സ്കൂള്‍ ഡയറക്ടറാക്കി. മന്ത്രി എം കെ മുനീറിന്റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയും മുസ്ലിംലീഗ് നിലമ്പൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരിയെയാണ് ഡയറക്ടറാക്കിയത്. അഞ്ച് വര്‍ഷമായി മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ ഐടി @ സ്കൂളിനെ പൊതുവിദ്യാഭ്യാസമേഖലയുടെ ചാലകശക്തിയാക്കുന്നതിന് നേതൃത്വം നല്‍കിയ ഡയറക്ടര്‍ അന്‍വര്‍ സാദത്തിനെ നീക്കിയാണ് ലീഗ് പ്രാദേശികനേതാവിനെ തിരുകിക്കയറ്റിയത്.

    ReplyDelete