Monday, April 16, 2012

കലാകാരന്മാര്‍ക്ക് പരിഗണന ലഭിക്കാത്തതിനു പിന്നില്‍ മതപരമായ വേര്‍തിരിവ്: യേശുദാസ്


സമൂഹത്തില്‍ നിലനില്‍ക്കുന്ന മതപരമായ വേര്‍തിരിവുകളാണ് കലാകാരന്മാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ പോകുന്നതിനുള്ള കാരണമെന്ന് ഗായകന്‍ കെ ജെ യേശുദാസ് പറഞ്ഞു. തമ്മനം കല്‍പവാടിയില്‍ വി എസ് ആന്‍ഡ്രൂസ് മാസ്റ്റര്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച ആന്‍ഡ്രൂസ് മാസ്റ്ററുടെ പ്രതിമ അനാച്ഛാദനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്തീയസമുദായത്തിലുള്ളവരെ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതില്‍നിന്ന് വിലക്കിയിരുന്ന കാലത്താണ് വി എസ് ആന്‍ഡ്രൂസ് മാസ്റ്റര്‍ കലാരംഗത്തെത്തിയത്. എന്റെ പിതാവിന്റെ വാക്കുകളിലൂടെ എനിക്ക് അദ്ദേഹത്തെ അടുത്തറിയാം. അദ്ദേഹത്തിന്റെ വ്യക്തിത്വം അച്ഛനെ വളരെയേറെ സ്വാധീനിച്ചിരുന്നു. തനിക്കു കിട്ടിയിട്ടുള്ള കഴിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സംഗീതനാടകരംഗത്ത് അദ്ദേഹത്തിന്റെ ഭാഷയും അവതരണരീതിയും ശ്രദ്ധയമാണ്. അരനൂറ്റാണ്ടിലേറെക്കാലം മലയാള സംഗീതനാടകരംഗത്ത് നിറഞ്ഞുനിന്നിട്ടും അദ്ദേഹത്തിന്റെ ഒരു പ്രതിമ നിര്‍മിക്കാന്‍പോലും അധികൃതര്‍ തയ്യാറായില്ല എന്നത് ദുഃഖകരമാണ്. കലാകാരന്മാരുടെ ചരിത്രവും കഴിവുകളും സംഭാവനകളും പുതിയ തലമുറയെ പഠിപ്പിക്കാന്‍ സമൂഹം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

വി എസ് ആന്‍ഡ്രൂസ് മാസ്റ്ററുടെ സംഭവനകളെയും കഴിവുകളെയും സമൂഹം വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്ന് പൊതുസമ്മേളനം ഉദ്ഘാടനംചെയ്ത് മന്ത്രി കെ ബാബു പറഞ്ഞു. ചെറിയാന്‍ ആന്‍ഡ്രൂസ് കല്‍പവാടി അധ്യക്ഷനായി. ബെന്നി ബഹനാന്‍ എംഎല്‍എ, ഫ്രാന്‍സിസ് പെരുമന, ഡോ. ജോര്‍ജ് പി ജോസഫ്, തോമസ് ബര്‍ളി കുരിശിങ്കല്‍, ചാള്‍സ് അറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 160412

1 comment:

  1. സമൂഹത്തില്‍ നിലനില്‍ക്കുന്ന മതപരമായ വേര്‍തിരിവുകളാണ് കലാകാരന്മാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ പോകുന്നതിനുള്ള കാരണമെന്ന് ഗായകന്‍ കെ ജെ യേശുദാസ് പറഞ്ഞു. തമ്മനം കല്‍പവാടിയില്‍ വി എസ് ആന്‍ഡ്രൂസ് മാസ്റ്റര്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ച ആന്‍ഡ്രൂസ് മാസ്റ്ററുടെ പ്രതിമ അനാച്ഛാദനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete