Wednesday, February 6, 2013

റേഷന്‍ മൊത്തവ്യാപാരം സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം


അങ്കമാലിയിലെ എഫ്സിഐ ഗോഡൗണ്‍ സ്വകാര്യ പങ്കാളിത്തത്തോടെ

അങ്കമാലി: സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എഫ്സിഐ അങ്കമാലിയില്‍ വന്‍ ഗോഡൗണായ സൈലോ സ്ഥാപിക്കുന്നത് സ്വകാര്യ പങ്കാളിത്തത്തോടെ. സ്വകാര്യ ഏജന്‍സികളുമായി കൈകോര്‍ക്കുന്നതിന്റെ മുന്നോടിയായി രണ്ടു കേന്ദ്രങ്ങളിലാണ് ആധുനിക സംവിധാനത്തോടുകൂടി സൈലോ നിര്‍മാണം. അങ്കമാലിയില്‍ ദേശീയപാതയുടെ ഓരംചേര്‍ന്ന് ടെല്‍ക്കിന് എതിര്‍വശത്തുള്ള വൈദ്യുതി ബോര്‍ഡിന്റെ ബി ആന്‍ഡ് എസ് ഡിവിഷന്‍ കോമ്പൗണ്ടിലാണ് സൈലോ നിര്‍മിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ബി ആന്‍ഡ് എസ് ഡിവിഷന്റെ 14 ഏക്കര്‍ സ്ഥലത്തില്‍ കുറഞ്ഞത് അഞ്ച് ഏക്കറെങ്കിലും എഫ്സിഐക്ക് കിട്ടണമെന്നാണ് ആവശ്യം. എന്നാല്‍, മൂന്നര ഏക്കര്‍ കൊടുക്കാനാകുമെന്ന റിപ്പോര്‍ട്ടാണ് കലക്ടര്‍ നല്‍കിയിട്ടുള്ളത്. എഫ്സിഐയുടെ കേരളത്തിലെ ജനറല്‍ മാനേജര്‍ താമരകണ്ണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലം പരിശോധിച്ചു. ദേശീയപാത ഓരത്തിലുള്ള കോടിക്കണക്കിന് രൂപ വിലയുള്ള സ്ഥലം എന്തുകൊണ്ടും അനുയോജ്യമാണെന്ന അഭിപ്രായത്തിലാണ് ഉദ്യോഗസ്ഥര്‍. റെയില്‍വേ ട്രാക്കിന് ആവശ്യത്തിന് നീളംകിട്ടില്ലെന്ന കുറവുമാത്രമാണ് പ്രശ്നമായിട്ടുള്ളത്. ഒരു റാക്കായ 50 വാഗണ്‍ തള്ളിവയ്ക്കാന്‍ ഇടംകിട്ടാതെ സൈലോ നിര്‍മിച്ചതുകൊണ്ട് ഗുണമില്ലെന്നും സംഘത്തിനിടയില്‍ അഭിപ്രായമുണ്ട്. 25,000 ടണ്‍ സംഭരണശേഷിയുള്ള സൈലോ ആണ് ഉദ്ദേശിക്കുന്നത്. ഗോതമ്പ് മാത്രമായിരിക്കും സൈലോയില്‍ സംഭരിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും പിന്നീട് അരിയും വരുമെന്നാണ് അറിയുന്നത്.

സൈലോ പ്രാവര്‍ത്തികമായാല്‍ മധ്യകേരളത്തിലെ അഞ്ചു ജില്ലകളിലെ എഫ്സിഐ ഗോഡൗണുകളില്‍ കൈകാര്യം ചെയ്യുന്ന ഗോതമ്പ് സംഭരണവും വിതരണവും പൂര്‍ണമായും സ്വകാര്യ ഏജന്‍സിവഴിയായിരിക്കും. വൈദ്യുതി ബോര്‍ഡിന്റെ സ്ഥലം വെട്ടിമുറിച്ചുകൊടുക്കുന്നതില്‍ ബി ആന്‍ഡ് എസ് ഡിവിഷനിലെ ജീവനക്കാര്‍ക്ക് യോജിപ്പില്ല. എതിര്‍പ്പ് രേഖാമൂലംതന്നെ ബോര്‍ഡിന് കൈമാറിയിട്ടുണ്ടെന്നാണറിയുന്നത്. ബി ആന്‍ഡ് എസ് ഡിവിഷനിലെ കയറ്റിറക്ക് തൊഴിലാളികളും ആശങ്കയിലാണ്. എഫ്സിഐക്ക് സ്ഥലം കൈമാറുമ്പോള്‍ ഇവിടെവരുന്ന ജോലി തങ്ങള്‍ക്ക് കിട്ടുമോയെന്ന ആശങ്കയാണ് ഇവരെ അലട്ടുന്നത്. സൈലോനിര്‍മാണം കഴിഞ്ഞാല്‍ എഫ്സിഐ സംസ്ഥാന സര്‍ക്കാരിന് കൈമാറും. തുടര്‍ന്നാണ് സ്വകാര്യ ഏജന്‍സി കടന്നുവരിക. അതിനുമുമ്പേ തങ്ങളുടെ ജോലിയുടെ കാര്യത്തില്‍ എഫ്സിഐയും സര്‍ക്കാരും ഉറപ്പുനല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. തിങ്കളാഴ്ച സ്ഥലം കാണാനെത്തിയ എഫ്സിഐ കേരള റീജണല്‍ ജനറല്‍ മാനേജര്‍ താമരകണ്ണനോടൊപ്പം ഏരിയ മാനേജര്‍ ജോണ്‍, എന്‍ജിനിയറിങ് വിഭാഗം മാനേജര്‍ തോമസ്, ഡിപ്പോ മാനേജര്‍ മോഹനന്‍ എന്നിവരുമുണ്ടായിരുന്നു.
(വര്‍ഗീസ് പുതുശേരി)

deshabhimani 060213

No comments:

Post a Comment