Thursday, February 7, 2013

സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ സോണിയക്ക് കത്തയച്ചു


സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ സോണിയാഗാന്ധിക്ക് കത്തയച്ചു. പെണ്‍കുട്ടിയെ ഉപദ്രവിച്ചത് കുര്യന്‍ തന്നെയാണെന്ന് എഐസിസി അധ്യക്ഷക്കയച്ച കത്തില്‍ അവര്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കുര്യന്റെ പങ്ക് പറഞ്ഞതാണ്്. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചു കുര്യന്‍ രക്ഷപ്പെട്ടു. ഇത്തരക്കാരെ വച്ചു കൊണ്ട് എങ്ങനെ സ്ത്രീകളുടെ മാനം രക്ഷിക്കും. ഒരു മകളുള്ള അമ്മയെന്ന നിലയില്‍ സോണിയ തന്റെ വികാരം മനസിലാക്കണം. ഇങ്ങനെ ഒരാള്‍ രാജ്യസഭാ ഉപാധ്യക്ഷനായിരിക്കുന്നത് ആത്മരോഷം അടക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ സോണിയക്കയച്ച ഫാക്്സില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കും അഹമ്മദ് പട്ടേലിനും അവര്‍ കത്തയച്ചു.

നിയമസഭയിലേക്ക് വിദ്യാര്‍ഥിനികള്‍ മാര്‍ച്ച് നടത്തി

തിരു: സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. സംസ്ഥാന കമ്മറ്റി ആഹ്വാനപ്രകാരമാണ് ആയിരക്കണക്കിനു വിദ്യാര്‍ഥിനികള്‍ അണിചേര്‍ന്ന് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. വിദ്യാര്‍ഥിനികള്‍ നിയമസഭക്കു മുന്നില്‍ പി ജെ കുര്യന്റെ കോലം കത്തിച്ചു. പാവപ്പെട്ട പെണ്‍കുട്ടികളെ പിച്ചിച്ചീന്തിയ കാപാലികരെ കേരള നാട്ടില്‍ നടക്കാനുവദിക്കില്ലെന്ന മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് വിദ്യാര്‍ഥിനികള്‍ മാര്‍ച്ച് നടത്തിയത്. നിയമസഭക്കു മുന്നില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി പൊലീസ് മാര്‍ച്ച് തടഞ്ഞു. അഥീന അധ്യക്ഷയായി. പി കെ ശ്രീമതി, ടി പി ബിനീഷ് എന്നിവര്‍ സംബന്ധിച്ചു.

പ്രതിഷേധം ശക്തം: സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരു: വനിതാ എംഎല്‍എമാരെ അപമാനിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണ മെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. വ്യാഴാഴ്ചയും സഭ പ്രക്ഷുഒബ്ധമായി. പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ചേമ്പറിനു മുന്നിലെത്തി മുദ്രാവാക്യം മുഴക്കി. ചോദ്യോത്തരവേള കഴിഞ്ഞ് പ്രതിപക്ഷാംഗങ്ങള്‍ മുഴുവനും നടുത്തളത്തിലിറങ്ങി. കുര്യനെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നടപടിയിലും സഭാംഗങ്ങളെ മര്‍ദ്ദിച്ചിട്ടും നടപടിയെടുക്കാത്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമേന്തിയാണ് സഭയിലെത്തിയത്. പ്രതിപക്ഷത്തെ അപമാനിച്ച് സംസാരിച്ച ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്തു നല്‍കി.

എംഎല്‍എമാര്‍ക്കെതിരെ പൊലീസ് അതിക്രമം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷത്തെ സി ദിവാകരന്‍ നോട്ടീസ് നല്‍കിയത്. എംഎല്‍എമാരുടെ പരാതിയെക്കുറിച്ചന്വേഷിച്ച എഡിജിപി ഹേമചന്ദ്രന്‍ ആഭ്യന്തരമന്ത്രിക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച നടത്തി. വനിത എംഎല്‍എമാരെ മര്‍ദ്ദിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയെ അറിയിച്ചു. ഉന്തിലും തള്ളിലുമാണ് പരിക്കേറ്റത്. പക്ഷേ സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

വനിതാ എംഎല്‍എമാരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രതിപക്ഷത്തെ തെണ്ടികളായാണോ കാണുന്നതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.പ്രതിപക്ഷാംഗങ്ങളെ തെണ്ടികളെന്നാണ് ചീഫ് വിപ്പ് വിളിച്ചത്. രണ്ടു എംഎല്‍എമാരെ മര്‍ദ്ദിച്ച പൊലീസുകാരെ സസ്പെന്റു ചെയ്യാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയതെന്ന് കോടിയേരി വാര്‍ത്താലേഖകരോട് പറഞ്ഞു. മര്‍ദ്ദനം നടത്തിയവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കിുന്നത്.എഡിജിപിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് പ്രതികളായ പൊലീസുകാരെ സസ്പെന്റു ചെയ്യണം. ഒരു വനിത എംഎല്‍എക്കും ഇതുവരെ ഇത്തരത്തിലൊരു അപമാനം നേരിടേണ്ടി വന്നിട്ടില്ല. ഗീതാഗോപിയുടെ സാരി വലിച്ചഴിച്ച ചിത്രം പത്രങ്ങളില്‍ വന്നു. ജനപ്രതിനിധികളോട് മാന്യമായി പെരുമാറണമെന്ന നിയമം ഇവിടെ ലംഘിക്കപ്പെടുന്നു. ജുഡീഷ്യല്‍ അന്വേഷണം എത്രകാലം വേണമെങ്കിലും നീട്ടിക്കൊണ്ടുപോകാമെന്നും അതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.

deshabhimani

No comments:

Post a Comment