Sunday, May 18, 2014

വിജയ"ലഹരി"യില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ഡിവൈഎഫ്ഐ ഓഫീസിന് തീയിട്ടു

തെരഞ്ഞെടുപ്പ് വിജയ"ലഹരി"യില്‍ കരിമഠംകോളനിയില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിന് തീവച്ചു. പരാതി നല്‍കാന്‍ ചെന്ന യൂണിറ്റ് ഭാരവാഹിയെ ഫോര്‍ട്ട് പൊലീസ് പ്രതിയാക്കാന്‍ ശ്രമിച്ചു. ഓഫീസ് പൂര്‍ണമായും കത്തിനശിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് മദ്യപിച്ചെത്തിയ പ്രദേശത്തെ കോണ്‍ഗ്രസ് ഗുണ്ടാസംഘം പെട്രോള്‍ ഒഴിച്ച് ഓഫീസിന് തീവച്ചത്. ഇത് ആറാംതവണയാണ് കോണ്‍ഗ്രസ് ഗുണ്ടാസംഘം കരിമഠം കോളനിയിലെ ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫീസ് കത്തിക്കുന്നത്. ലോക്സഭാതെരഞ്ഞെടുപ്പ് സമയത്തും ഓഫീസിന് തീവച്ചിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനവുമേറ്റിരുന്നു. അന്ന് പരാതിനല്‍കാന്‍ ചെന്നവരെയടക്കം ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിയാക്കി 33 ദിവസം ജയിലിലടയ്ക്കുകയാണുണ്ടായത്. അന്യായമായി അറസ്റ്റുചെയ്ത് ജയിലിലടച്ച ഏഴ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ജാമ്യത്തിലിറങ്ങിയെങ്കിലും നാട്ടിലേക്ക് പോകരുതെന്ന് ജാമ്യവ്യവസ്ഥ വച്ചിരിക്കുകയാണ്. ഇതിനിടെയാണ് കോണ്‍ഗ്രസ് ഗുണ്ടകള്‍ വീണ്ടും ഓഫീസിന് തീവച്ചത്. ഇത്തവണയും പരാതി നല്‍കാന്‍ ചെന്ന ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹിയെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിച്ചത്. "നീ തന്നെ കത്തിച്ചതല്ലേടാ" എന്ന് ചോദിച്ച പൊലീസുകാരന്‍ കൈയില്‍ പെട്രോളിന്റെ ഗന്ധമുണ്ടോയെന്ന് മണത്തുംനോക്കി. തുടര്‍ന്ന് ഫിംഗര്‍ പ്രിന്റെടുത്തശേഷം നിന്നെ ഞങ്ങളെടുത്തോളാമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു.

ഓഫീസ് കത്തിച്ചതറിഞ്ഞ് സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, വി ശിവന്‍കുട്ടി എംഎല്‍എ എന്നിവര്‍ സ്ഥലത്തെത്തി. പൊലീസ് സംഘം പ്രദേശത്തെത്തിയെങ്കിലും സമീപത്തെ കോണ്‍ഗ്രസ് ഓഫീസിന് കാവല്‍കിടന്നതല്ലാതെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ ഒരു നടപടിയും എടുത്തില്ല. ഗുണ്ട-മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരായ പ്രവര്‍ത്തനത്തിലൂടെ ഡിവൈഎഫ്ഐ പ്രദേശവാസികള്‍ക്കിടയില്‍ നേടിയ ശക്തമായ പിന്തുണയാണ് കോണ്‍ഗ്രസുകാരെ വിറളിപിടിപ്പിച്ചിരിക്കുന്നത്. ഗുണ്ടാസംഘങ്ങളുമായി ചേര്‍ന്ന് ഡിവൈഎഫ്ഐയെ തകര്‍ക്കാമെന്ന വ്യാമോഹത്തിന് മന്ത്രി വി എസ് ശിവകുമാറാണ് എല്ലാ പിന്തുണയും നല്‍കുന്നത്.

deshabhimani

No comments:

Post a Comment