Sunday, May 18, 2014

നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം അട്ടിമറിക്കാന്‍ നീക്കം

കൊച്ചി: സംസ്ഥാനത്തെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ഡാറ്റാ ബാങ്ക് തയ്യാറാക്കല്‍ നിലച്ചു. പ്രാദേശിക മേല്‍നോട്ടസമിതി തയ്യാറാക്കിയ കരടുപട്ടിക ഉപഗ്രഹ സംവിധാനത്തോടെ കൃത്യത വരുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകാത്തത് ഭൂമാഫിയക്ക് സഹായമാകുന്നു. 2008ല്‍ എല്‍ഡിഎഫ് പാസാക്കിയ നിയമം ഭേദഗതിചെയ്യാനും യുഡിഎഫ് ശ്രമിക്കുന്നു. അനിയന്ത്രിതമായ നികത്തല്‍, രൂപംമാറ്റല്‍ എന്നിവ തടയാനാനാണ് 2008ലെ നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമം പാസാക്കിയത്. എല്‍ഡിഎഫ് ഭരണകാലത്ത് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തുടര്‍ നടപടി ആരംഭിച്ചു. എന്നാല്‍, യുഡിഎഫ് അധികാരത്തിലെത്തിയശേഷം നടപടി മരവിപ്പിച്ചു.

നെല്‍വയല്‍, നീര്‍ത്തട സംരക്ഷണ നിയമപ്രകാരം സംസ്ഥാനത്തെ ഭൂമിയെ തരംതിരിക്കണം. പുറമ്പോക്ക്, റെവന്യൂ, പട്ടയ, മിച്ച ഭൂമികള്‍ എന്നിവയും കണക്കാക്കണം. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഏതെന്നു വ്യക്തമാക്കണം. ഇതിന് കൃഷിഓഫീസര്‍ കണ്‍വീനറായി പ്രാദേശിക മേല്‍നോട്ട സമിതി രൂപീകരിക്കണം. വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് കര്‍ഷക പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സമിതിയാണ് വില്ലേജ് പ്രദേശത്തെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും രേഖപ്പെടുത്തേണ്ടത്. റെവന്യൂ വകുപ്പ് ഡാറ്റാ ബാങ്ക് തയ്യാറാക്കിയ ശേഷം അത് തദ്ദേശഭരണ വകുപ്പ് പ്രസിദ്ധീകരിക്കണം. കരടുപട്ടികയെക്കുറിച്ച് ആക്ഷേപങ്ങള്‍ പരിഹരിച്ച് പൂര്‍ണ ഡാറ്റാ ബാങ്ക് സംസ്ഥാനാടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കണം. എന്നാല്‍, ഇപ്പോഴും പ്രദേശിക ഡാറ്റാ ബാങ്ക് തയ്യാറാക്കാന്‍ പല വില്ലേജുകളിലും നടപടിയായിട്ടില്ല. വാര്‍ഡ് പ്രതിനിധിയുടെ താല്‍പ്പര്യം അനുസരിച്ചു നിര്‍മിച്ച ഡാറ്റാബാങ്ക് ഗസറ്റില്‍ പ്രസിദ്ധീകരിക്കാനും തയ്യാറായിട്ടില്ല. ഇതുമൂലം സാധാരണക്കാര്‍ക്ക് വീടു നിര്‍മിക്കാനോ ഭൂമി കൈമാറ്റംചെയ്യാനോ സാധിക്കാത്ത സ്ഥിതിയുമുണ്ട്. പല വില്ലേജുകളിലും തയ്യാറാക്കിയ കരടുപട്ടിക അബദ്ധങ്ങളും പിഴവുകളും നിറഞ്ഞതായിരുന്നു. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന നികുതി രജിസ്റ്ററിലെ (ബിടിആര്‍) വിവരങ്ങള്‍ അതേപടി ചേര്‍ത്താണ് ഡാറ്റാ ബാങ്കിന്റെ കരടുണ്ടാക്കിയത്. വര്‍ഷങ്ങളായി ഉപയോഗിച്ചിരിക്കുന്ന പുരയിടങ്ങള്‍ രേഖകളില്‍ നിലമെന്നുതന്നെയാണ് കാണിച്ചിരിക്കുന്നത്. ഇതിനാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് വീടു നിര്‍മിക്കാന്‍ തുക അനുവദിച്ചാലും ഭൂമി നിലമെന്നു കാണിച്ചിരിക്കുന്നതിനാല്‍ സാധാരണക്കാര്‍ ഏറെ വിഷമിക്കുകയാണ്. ഇത്തരം പിഴവുകള്‍ തിരുത്താന്‍ റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പുകളിലെ ചട്ടങ്ങളില്‍ മാറ്റംവരുത്തേണ്ടതുണ്ട്.

കാര്‍ഷികമേഖലയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്താനും നിയമം ലക്ഷ്യമിടുന്നു. കേരളത്തിലെ ഭക്ഷ്യസുരക്ഷയും കണക്കാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നിയമം പൂര്‍ണമാകണമെങ്കില്‍ ഡാറ്റാ ബാങ്ക്കൂടി പ്രസിദ്ധീകരിക്കേണ്ടതുണ്ട്. എന്നാല്‍, ഭൂമാഫിയകളെ സഹായിക്കുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികളൊന്നും എടുത്തിട്ടില്ല. ഇതിനിടെയാണ് 2008ലെ നിയമം അന്തഃസത്തതന്നെ ഇല്ലാതാക്കുംവിധം ഭേദഗതിചെയ്യാന്‍ യുഡിഎഫ് ശ്രമിക്കുന്നത്. വിപണി വില ഈടാക്കിയശേഷം നെല്‍വയലുകള്‍ നികത്താം, നികത്തി ലഭിക്കുന്ന തുകയില്‍നിന്ന് ഒരുവിഹിതം ഭക്ഷ്യസുരക്ഷാ ഫണ്ടിലേക്ക് മാറ്റാം, നിശ്ചിത പണമടച്ചാല്‍ തണ്ടപ്പേരിലെ ഭൂമി എഴുതിമാറ്റാം എന്നിങ്ങനെ ഭേദഗതിയാണ് ആലോചിക്കുന്നത്.

സി എന്‍ റെജി deshabhimani

No comments:

Post a Comment