Monday, April 16, 2012

ഹീമോഫീലിയദിനം നാളെ; സൗകര്യങ്ങളില്ലാതെ രോഗികള്‍ നരകിക്കുന്നു


പ്രത്യേക പരിശോധനവിഭാഗമോ ലാബോ സാമ്പത്തിക സഹായമോ ഇല്ലാതെ ഹീമോഫീലിയ രോഗികള്‍ ദുരിതത്തില്‍. കട്ടപിടിക്കുന്നതിനുള്ള ഘടകങ്ങള്‍ രക്തത്തില്‍ ഇല്ലാത്തതാണ് ഹീമോഫീലിയ രോഗം. ഗുരുതരമായ ഇത്തരം രോഗം ബാധിച്ചവര്‍ക്ക് മതിയായ ചികിത്സയോ പരിചരണമോ നല്‍കാന്‍ സംസ്ഥാനത്ത് കേന്ദ്രങ്ങളൊന്നുമില്ല. ലുക്കീമിയ, തലേസിമിയ തുടങ്ങി രക്തഘടകങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്കായി കേരളത്തിലെ മെഡിക്കല്‍കോളേജ് ആശുപത്രികളില്‍ ഹെമറ്റോളജി വിഭാഗമോ ലബോറട്ടറിയോ ബന്ധപ്പെട്ട ഡോക്ടര്‍മാരോ ഇല്ല. ചൊവ്വാഴ്ച ഹീമോഫീലിയ ദിനം സര്‍ക്കാര്‍-അനൗദ്യോഗികതലത്തില്‍ വിപുലമായി ആചരിക്കപ്പെടുന്നുണ്ട്. എന്നാല്‍ പതിവ് ദിനാചരണങ്ങള്‍ക്കപ്പുറം ആശ്വാസനടപടികളില്ലെന്നാണ് രോഗികളും ബന്ധുക്കളും പറയുന്നത്.

ദക്ഷിണേന്ത്യയില്‍ വെല്ലൂര്‍ ആശുപത്രിയില്‍ മാത്രമാണ് ഹീമോഫീലിയ രോഗത്തിന് മതിയായ ചികിത്സാസൗകര്യമുള്ളത്. രോഗനിര്‍ണയത്തിനും വിദഗ്ധ ചികിത്സയ്ക്കുമായി വെല്ലൂരിലേക്ക് പോകേണ്ട അവസ്ഥയിലാണ് രോഗികള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ തുടര്‍ചികിത്സ നടത്താതെ ഹെമറ്റോളജി വിഭാഗമില്ലെങ്കിലും മെഡിക്കല്‍ കോളേജുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സാമ്പത്തിക സഹായവും ഇപ്പോള്‍ ലഭിക്കുന്നില്ല. വിവിധ വിഭാഗത്തിലുള്ള ഹീമോഫീലിയക്ക് ബ്ലീഡിങ് സമയത്ത് നല്‍കേണ്ട ഫാക്ടര്‍ 8, ഫാക്ടര്‍ 9 എന്നീ മരുന്നുകള്‍ മെഡിക്കല്‍ കോളേജില്‍നിന്ന് ലഭിക്കാത്തതിനാല്‍ പുറത്തുനിന്നാണ് ഇപ്പോള്‍ വാങ്ങുന്നത്. ഇതിന് ഒരു യൂണിറ്റിന് 4,000 രൂപ വരെയുണ്ട്. ഹിമോഫീലിയ എ വിഭാഗക്കാര്‍ക്ക് വര്‍ഷം 30 തവണയൊക്കെ ഈ മരുന്ന് ആവശ്യമായി വരും.

 എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച "താലോലം" പദ്ധതിയില്‍ രക്തസംബന്ധ രോഗികള്‍ക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായി അരലക്ഷം രൂപ ആദ്യഗഡുവായി നല്‍കിയിരുന്നു. എല്ലാവര്‍ഷവും ഇത്രയുംതുക നല്‍കുമെന്നായിരുന്നു തീരുമാനമെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ഇത് നിലച്ചു. കാരുണ്യലോട്ടറിയില്‍ നിന്ന് ഇത്തരം രോഗികള്‍ക്ക് സഹായം നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ നടപടികളിലെ സങ്കീര്‍ണത പ്രതിസന്ധി സൃഷ്ടിക്കുന്നതായി രോഗികളുടെ ബന്ധുക്കള്‍ പരാതിപ്പെടുന്നു.

ഹെമറ്റോളജി വിഭാഗമില്ലാത്തതിനാല്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ സേവനമാണ് മിക്കയിടങ്ങളിലും ലഭിക്കുന്നത്. മലബാറില്‍ മാത്രമായി എഴുന്നൂറോളം രോഗികളുണ്ട്. കോഴിക്കോട് മെഡിക്കല്‍കോളേജിനെയാണ് ചികിത്സയ്ക്കും മറ്റുമായി ഇവര്‍ ആശ്രയിക്കുന്നത്. ഇവിടുത്തെ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ഹെമറ്റോളജി- ഓങ്കോളജി ക്ലിനിക് ഉണ്ടെങ്കിലും ഹെമറ്റോളജിസ്റ്റില്ല. ഈ വിഭാഗത്തിനു മാത്രമായുള്ള നേഴ്സുമാര്‍ വേണമെന്ന ആവശ്യവും നടപ്പായിട്ടില്ല. നേരത്തെയുണ്ടായിരുന്ന ഹെമറ്റോളജിസ്റ്റ് വിരമിച്ചതോടെ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള ഡോക്ടര്‍മാരും നേഴ്സുമാരുമാണ് സൗകര്യത്തിനുസരിച്ച് ഇവിടെ മാറി മാറി വരുന്നത്. ഹീമോഫീലിയ രോഗികള്‍ക്ക് വാര്‍ഡ് പോലുമില്ല. ഡേ കെയര്‍ സെന്റര്‍ ആശുപത്രി നവീകരണശേഷം ഇല്ലാതായി. ഇതുമൂലം ഇപ്പോള്‍ ഹീമോഫീലിയ രോഗികളെ ലുക്കീമിയ രോഗികള്‍ക്കൊപ്പം ഇടകലര്‍ത്തിയാണ് ചികിത്സിക്കുന്നത്. 18 വയസ്സ് കഴിഞ്ഞ രോഗികളെ ഇവിടെനിന്നും പ്രത്യേക പരിചരണത്തിന് സാധ്യതകളില്ലാത്ത മുതിര്‍ന്നവരുടെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ്. ഇത് രോഗികളുടെ ആരോഗ്യത്തില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കിയതിനാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
(എം ജഷീന)

deshabhimani 160412

2 comments:

  1. പ്രത്യേക പരിശോധനവിഭാഗമോ ലാബോ സാമ്പത്തിക സഹായമോ ഇല്ലാതെ ഹീമോഫീലിയ രോഗികള്‍ ദുരിതത്തില്‍. കട്ടപിടിക്കുന്നതിനുള്ള ഘടകങ്ങള്‍ രക്തത്തില്‍ ഇല്ലാത്തതാണ് ഹീമോഫീലിയ രോഗം. ഗുരുതരമായ ഇത്തരം രോഗം ബാധിച്ചവര്‍ക്ക് മതിയായ ചികിത്സയോ പരിചരണമോ നല്‍കാന്‍ സംസ്ഥാനത്ത് കേന്ദ്രങ്ങളൊന്നുമില്ല. ലുക്കീമിയ, തലേസിമിയ തുടങ്ങി രക്തഘടകങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്കായി കേരളത്തിലെ മെഡിക്കല്‍കോളേജ് ആശുപത്രികളില്‍ ഹെമറ്റോളജി വിഭാഗമോ ലബോറട്ടറിയോ ബന്ധപ്പെട്ട ഡോക്ടര്‍മാരോ ഇല്ല. ചൊവ്വാഴ്ച ഹീമോഫീലിയ ദിനം സര്‍ക്കാര്‍-അനൗദ്യോഗികതലത്തില്‍ വിപുലമായി ആചരിക്കപ്പെടുന്നുണ്ട്. എന്നാല്‍ പതിവ് ദിനാചരണങ്ങള്‍ക്കപ്പുറം ആശ്വാസനടപടികളില്ലെന്നാണ് രോഗികളും ബന്ധുക്കളും പറയുന്നത്.

    ReplyDelete
  2. ജനറല്‍ ആശുപത്രിയില്‍ ടി എന്‍ സീമ എംപിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് വാങ്ങിയ കമ്യൂണിറ്റി ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ചൊവ്വാഴ്ച ആരംഭിക്കും. പകല്‍11ന് മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനംചെയ്യും. ഹീമോ ഡയാലിസിസ് മെഷീന്റെ സ്വിച്ച് ഓണ്‍ ടി എന്‍ സീമ നിര്‍വഹിക്കും. കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷനാകും. 31,39,000 രൂപയാണ് ടി എന്‍ സീമ എംപി യൂണിറ്റിനായി അനുവദിച്ചത്. നാല് ഹീമോ ഡയാലിസിസ് മെഷീനും പെരിറ്റോണിയല്‍ ഡയാലിസിസ് മെഷീനും ആറോപ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം വിദേശത്തടക്കം പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഹെല്‍ത്ത്കെയര്‍ സെന്ററിന്റെ എംഡി സംഭാവന നല്‍കിയ അഞ്ച് ഹീമോ ഡയാലിസിസ് മെഷീനും യൂണിറ്റിലുണ്ട്. എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ഇവിടെ ഒരേസമയം ഒമ്പതുപേരെ ഡയാലിസിസിന് വിധേയമാക്കാനാകും. ബിപിഎല്‍ വിഭാഗത്തില്‍ 400 രൂപയും എപിഎല്‍ വിഭാഗത്തിന് 600 രൂപയുമാണ് ചാര്‍ജ്. പുറത്ത് 1200ലധികം രൂപയാണ് ഈടാക്കുന്നത്.

    ReplyDelete