Monday, June 11, 2012

സിപിഐ എം കേന്ദ്രസെക്രട്ടറിയറ്റ് രൂപീകരിച്ചു


സിപിഐ എം ആറംഗ കേന്ദ്രസെക്രട്ടറിയറ്റ് രൂപീകരിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ഹരിസിങ്ങ് കാങ്ങ്, ഹനന്‍മുള്ള, നീലോല്‍പല്‍ ബസു, വി ശ്രീനിവാസറാവു, ജോഗീന്ദ്ര ശര്‍മ്മ എന്നിവരാണ് അംഗങ്ങള്‍. എസ് രാമചന്ദ്രന്‍പിള്ള ചെയര്‍മാനായി നാലംഗ കേന്ദ്രഅച്ചടക്കസമിതിയെയും തെരഞ്ഞെടുത്തു. മദന്‍ഘോഷ്, വി ശ്രീനിവാസറാവു, യു വാസുകി എന്നിവരാണ് സമിതിയംഗങ്ങളെന്ന് കാരാട്ട് അറിയിച്ചു.

രാജ്യത്തെ സാമ്പത്തികരംഗം തകര്‍ച്ചയിലാണെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തരഉല്‍പാദനം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 6.5 ശതമാനമായി. വ്യവസായ ഉല്‍പാദനവും കയറ്റുമതിയും കുറഞ്ഞു. ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ രൂപ ഇടിയുകയാണ്. പണപ്പെരുപ്പം വര്‍ധിക്കുന്നത് വിലക്കയറ്റത്തിന് കാരണമാവുന്നു. ഭക്ഷ്യവിലക്കയറ്റം 10.5 ലെത്തി. ജനങ്ങള്‍ അങ്ങേയറ്റം ദുരിതത്തിലാണ്. ഭരണവര്‍ഗ്ഗം നടപ്പാക്കിയ നവഉദാരവല്‍ക്കരണനയങ്ങളുടെ ഫലമായി രാജ്യം കടുത്ത സാമ്പത്തികബാധ്യതയിലേക്ക് നീങ്ങുകയാണ്. അസന്തുലിതമായ സാമ്പത്തികവിതരണത്തിന്റെ ഫലമാണ് വികസനം അസ്ഥിരപ്പെടുന്നത്.

ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തെ എതിര്‍ക്കും. ഇടതുജനാധിപത്യപാര്‍ട്ടികളുടെ യോജിപ്പ് ഇക്കാര്യത്തില്‍ രൂപീകരിക്കും. പെന്‍ഷന്‍ബില്‍, ബാങ്കിങ്ങ് ആന്റ് ഇന്‍ഷുറന്‍സ് മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങളെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കും. പെട്രോളിന് 5 രൂപ ഉയര്‍ത്തിയശേഷം 2 രൂപ കുറച്ചത് തട്ടിപ്പാണ്. കല്‍ക്കരി ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പങ്കും സിബിഐ അന്വേഷിക്കണം. പൊതുവിതരണസംവിധാനം അട്ടിമറിക്കുന്നതിനെതിരെ ജൂലൈ 30 മുതല്‍ ആഗസ്റ്റ് 3 വരെ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ്ണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു

deshabhimani news

No comments:

Post a Comment