Thursday, June 7, 2012

കോണ്‍ഗ്രസ് നേതാവായ കയര്‍ കോര്‍പ.ചെയര്‍മാന്‍ 70 ലക്ഷം തട്ടി


കയര്‍തറികള്‍ പുനരുദ്ധരിക്കാനും ആധുനികവല്‍ക്കരിക്കാനുമുള്ള കയര്‍ബോര്‍ഡിന്റെ പദ്ധതിയില്‍ കോണ്‍ഗ്രസ് നേതാവായ കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ 70 ലക്ഷം രൂപ തട്ടിയെന്ന് സിബിഐ കണ്ടെത്തി. ചെയര്‍മാനായ രാജേന്ദ്ര പ്രസാദ് അടക്കം ഏഴുപേര്‍ക്കെതിരെ സിബിഐ കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കി. കയര്‍തറി നല്‍കിയെന്ന് കടലാസുരേഖയുണ്ടാക്കി കേന്ദ്ര സബ്സിഡി തരപ്പെടുത്തിയതുവഴിയാണ് കെപിസിസി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ രാജേന്ദ്ര പ്രസാദ് കമീഷന്‍ ഇനത്തില്‍ ഇത്രയും തുക തട്ടിയെടുത്തത്. ഇല്ലാത്ത കമ്പനിയുടെ പേരില്‍ 209 പേര്‍ക്ക് ക്വട്ടേഷന്‍ നല്‍കി ഓരോരുത്തരില്‍ നിന്നും 30,000രൂപ മുതല്‍ 40,000 രൂപ വരെ കമീഷന്‍ ഈടാക്കിയതായി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ വിശ്വസ്തനായ അനുയായിയാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷന്‍ അംഗമായ രാജേന്ദ്രപ്രസാദ്.

കൊച്ചി കയര്‍ഹൗസ് ജോയിന്റ് ഡയറക്ടര്‍ ആന്റോ നെല്‍വാസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബി ബാബു, മരുത്തോര്‍വട്ടം രാഹുല്‍ എന്‍ജിനീയറിങ് വര്‍ക്സ് ഉടമ പി കെ കുഞ്ഞുമോന്‍, വളവനാട് ഹൈബിയസ് എന്‍ജിനീയറിങ് ഉടമ ടി എന്‍ സത്യവാന്‍, കാട്ടുര്‍ രശ്മി വുഡ് ഇന്‍ഡസ്ട്രീസ് ഉടമ സോമന്റെ ഭാര്യ സലിലാമ്മ, ആലപ്പുഴ അവലൂക്കുന്ന് എസ് എന്‍ എന്‍ജിനീയറിങ് ഉടമ സി വി രാജേഷ് എന്നിവരാണ് മറ്റു പ്രതികള്‍. ഇതേ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയതിന് ശിവമൈ കയര്‍ ഇന്‍ഡസ്ട്രീസ് ഉടമയും ഡിസിസി ട്രഷററുമായ സുബ്രഹ്മണ്യദാസിനെതിരെ സിബിഐ നേരത്തെ കേസ് എടുത്തിരുന്നു. കയര്‍ബോര്‍ഡ് വഴി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ റീജുവനൈസേഷന്‍, മോഡേണൈസേഷന്‍ ആന്‍ഡ് ടെക്നോളജിക്കല്‍ അപ്പ്ഗ്രഡേഷന്‍ ഓഫ് കയര്‍ ഇന്‍ഡസ്ട്രിയെന്ന (റിമോട്ട്) പദ്ധതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷങ്ങള്‍ തട്ടിയത്. ബാങ്ക് മുഖേന അഞ്ചുലക്ഷം രൂപ വായ്പ ലഭ്യമാക്കി തറിയും പുതിയ ഷെഡും സ്ഥാപിച്ച ശേഷം രണ്ടു ലക്ഷം രൂപ ഇളവ് അനുവദിക്കുന്ന പദ്ധതിയാണിത്. തറിയന്ത്രം സ്ഥാപിക്കുന്ന ഏജന്‍സിയെ കയര്‍ബോര്‍ഡാണ്് നിശ്ചയിച്ചത്. ഇവര്‍ തറി സ്ഥാപിച്ചതിന് ശേഷം ബാങ്ക് വായ്പ തുക ഈ ഏജന്‍സിയുടെ പേരില്‍ നല്‍കാനായിരുന്നു ബോര്‍ഡിന്റെ നിര്‍ദേശം. ഇതിന്റെ മറവിലായിരുന്നു തട്ടിപ്പ്.

ഒരേ തറി തന്നെ പലസ്ഥലങ്ങളില്‍ മാറ്റി മാറ്റി സ്ഥാപിച്ച് പത്തും പതിനഞ്ചും തറികള്‍ക്കുള്ള വായ്പ ലഭ്യമാക്കിയതായി സിബിഐ കണ്ടെത്തി. ബാക്കിയൊക്കെ കടലാസില്‍ മാത്രമായി. ചേര്‍ത്തല- അമ്പലപ്പുഴ താലൂക്കില്‍ 600ഓളം തറി അനുവദിച്ചതില്‍ ഇരുപതില്‍ താഴെ മാത്രമാണ് യഥാര്‍ഥത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ബാക്കിയൊക്കെ ഏജന്‍സിയും ഇടനിലക്കാരായ കോണ്‍ഗ്രസ് നേതാക്കളും കയര്‍ബോര്‍ഡിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് കടലാസില്‍ മാത്രമാക്കി. ഇളവ് നല്‍കിയ ഇനത്തില്‍ മാത്രം കേന്ദ്ര സര്‍ക്കാരിന് 30 കോടിയും നഷ്ടമായി. മുന്‍ എംപി എ സി ജോസ് കയര്‍ബോര്‍ഡിന്റെ ചെയര്‍മാനായിരുന്ന കാലത്ത് ആരംഭിച്ച പദ്ധതിയില്‍ വി എസ് വിജയരാഘവന്‍ ചെയര്‍മാനായിരുന്നപ്പോഴാണ് വ്യാപകമായ തട്ടിപ്പ് നടന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ഇരുവരും സിബിഐയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

deshabhimani 070612

1 comment:

  1. കയര്‍തറികള്‍ പുനരുദ്ധരിക്കാനും ആധുനികവല്‍ക്കരിക്കാനുമുള്ള കയര്‍ബോര്‍ഡിന്റെ പദ്ധതിയില്‍ കോണ്‍ഗ്രസ് നേതാവായ കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ 70 ലക്ഷം രൂപ തട്ടിയെന്ന് സിബിഐ കണ്ടെത്തി. ചെയര്‍മാനായ രാജേന്ദ്ര പ്രസാദ് അടക്കം ഏഴുപേര്‍ക്കെതിരെ സിബിഐ കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കി. കയര്‍തറി നല്‍കിയെന്ന് കടലാസുരേഖയുണ്ടാക്കി കേന്ദ്ര സബ്സിഡി തരപ്പെടുത്തിയതുവഴിയാണ് കെപിസിസി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ രാജേന്ദ്ര പ്രസാദ് കമീഷന്‍ ഇനത്തില്‍ ഇത്രയും തുക തട്ടിയെടുത്തത്. ഇല്ലാത്ത കമ്പനിയുടെ പേരില്‍ 209 പേര്‍ക്ക് ക്വട്ടേഷന്‍ നല്‍കി ഓരോരുത്തരില്‍ നിന്നും 30,000രൂപ മുതല്‍ 40,000 രൂപ വരെ കമീഷന്‍ ഈടാക്കിയതായി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ വിശ്വസ്തനായ അനുയായിയാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷന്‍ അംഗമായ രാജേന്ദ്രപ്രസാദ്.

    ReplyDelete